സർക്കാരിലെ പാർട്ടി മന്ത്രിമാർ കഴിവുകെട്ടവർ : സി.പി.ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനെ വിമർശനം


കണ്ണൂർ: ഭരണം നടത്തുന്ന പാർട്ടി മന്ത്രിമാർക്കെതിരെ സി.പി.ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ അതിരൂക്ഷ വിമർശനവുമായി സമ്മേളന പ്രതിനിധികൾ. ഈ കാര്യം ചൂണ്ടിക്കാണിച്ചു കൊണ്ടു ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമാർഅവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൻ്റെ ചുവടു പിടിച്ചു കൊണ്ടാണ് പ്രതിനിധി ചർച്ചയിൽ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനമുയർന്നത്. മന്ത്രി ജി.ആർ അനിൽ മേൽ കമ്മിറ്റി പ്രതിനിധിയായി പങ്കെടുത്ത സമ്മേളനത്തിലാണ് വിമർശനമുണ്ടായത്.
പാർട്ടി ഭരണം നടത്തുന്ന ഭക്ഷ്യ, മൃഗ , കൃഷി വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിമാർ കഴിവുകെട്ടവരാണെന്നും സ്വന്തമായി ചിന്തിച്ചു കാര്യങ്ങൾ ചെയ്യാൻ കഴിയുന്നില്ലെന്നും സമ്മേളന പ്രതിനിധികളിൽ ചിലർ പൊതു ചർച്ചയിൽ ചൂണ്ടികാട്ടി. സി.പി.ഐ മന്ത്രിമാർക്ക് നേരത്തെ ജനങ്ങളിൽ വേറിട്ട സ്വീകാര്യതയും മതിപ്പുമുണ്ടായിരുന്നു. എന്നാൽ അതിപ്പോൾ കുറഞ്ഞിരിക്കുകയാണെന്നും പൊതു ചർച്ചയിൽ പങ്കെടുത്ത ചില പ്രതിനിധികൾ പറഞ്ഞു. സർക്കാരിൽ മധ്യവർഗംസ്വാധീനം ചെലുത്തുന്നത് ഇടതുപക്ഷത്തെ സ്നേഹിക്കുന്നവരിൽ നിരാശയുണ്ടാക്കിയിട്ടുണ്ട്. വിലക്കയറ്റം തടയുന്നതിൽ ഭക്ഷ്യ വകുപ്പ് പരാജയപ്പെട്ടു.

റേഷൻ കടകളുടെ പ്രവർത്തനം താളം തെറ്റിയത് പാർട്ടിക്ക് ജനങ്ങളിൽ നിന്നും പഴി കേൾക്കേണ്ട അവസ്ഥയുണ്ടാക്കിയെന്നും സമ്മേളനത്തിൽ വിമർശനമുയർന്നു. കീഴാറ്റൂരിൽ കോമത്ത് മുരളീധരൻ പാർട്ടിയിലേക്ക് വന്നതിനെ തുടർന്ന് സി.പി.എമ്മിൽ നിന്നും ഏൽക്കേണ്ടി വന്ന കടന്നാക്രമണങ്ങൾ തളിപ്പറമ്പിൽ നിന്നുള്ള പ്രവർത്തകർ ചൂണ്ടിക്കാട്ടി. ഒരേ മുന്നണിയിലെ പാർട്ടികളായിട്ടും തളിപറമ്പിലെ പാർട്ടി പ്രവർത്തകരെ സി.പി.എം പൊലിസിൻ്റെ ഒത്താശയോടെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നാണ് പ്രാദേശികമായി ഉയർന്നുവന്ന വിമർശനങ്ങളിൽ പ്രധാനം.