സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ക്ഷേമം ഉറപ്പ് വരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം : മന്ത്രി വീണ ജോർജ്
സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ക്ഷേമം ഉറപ്പ് വരുത്താനാണ് സർക്കാർ വനിത ശിശു വികസന വകുപ്പ് ആരംഭിച്ചതെന്നും ഈ മേഖലയിലെ ഒരു പ്രാധാന ചുവടുറപ്പാണിതെന്നും ആരോഗ്യ, വനിത-ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഇടുക്കി ജില്ലാ വനിത-ശിശു വികസന ഓഫീസിന്റെയും അനുബന്ധ ജില്ലാതല ഓഫീസുകളായ ഐ.സി.ഡി.എസ്. പ്രോഗ്രാം ഓഫീസ്, ജില്ലാ ശിശു സംരക്ഷണ ഓഫീസ്, വനിത സംരക്ഷണ ഓഫീസ് എന്നിവയുടെയും പ്രവർത്തനം പൈനാവിലേക്ക് മാറ്റിയതിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സ്വന്തമായി കെട്ടിടം ഇല്ലാത്ത അങ്കണവാടികൾക്ക് കെട്ടിടം നൽകാനും വൈദ്യുതികരിക്കാത്തവ വൈദ്യുതികരിക്കാനുമുള്ള നടപടികൾ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.
സ്മാർട്ട് അങ്കണവാടികൾ, മുട്ടയും പാലും പദ്ധതി തുടങ്ങിയവയെല്ലാം മികച്ച രീതിയിൽ നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലാതല ഓഫീസുകളും അനുബന്ധ ഓഫീസും ഒരേ സ്ഥലത്ത് പ്രവർത്തിക്കുമ്പോൾ ജില്ലയുടെ സാഹചര്യം അനുസരിച്ചു എല്ലാവർക്കും വരാനും സേവനങ്ങൾ കാലത്താമസം കൂടാതെ ലഭ്യമാക്കാനും സഹായിക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
സമയബന്ധിതമായി പണി പൂർത്തീകരിച്ചു നൽകിയ നിർമിതി കേന്ദ്ര പ്രൊജക്റ്റ് ഓഫീസർ ബിജുവിനെ 0യോഗത്തിൽ ആദരിച്ചു.
നിലവില്‍ തൊടുപുഴയിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ജില്ലാ ഓഫീസ്, ജില്ലാ ആസ്ഥാനമായ പൈനാവ് സ്റ്റേറ്റ് ബാങ്കിന് സമീപം സര്‍ക്കാര്‍ അനുവദിച്ച കെട്ടിടത്തിലേക്കാണ് പ്രവര്‍ത്തനം മാറ്റുന്നത്. 69 ലക്ഷം രൂപയാണ് നവീകരണത്തിനായി ചിലവഴിച്ചത്.
ഓഫീസ് അങ്കണത്തില്‍ നടത്തിയ യോഗത്തില്‍ വാഴൂര്‍ സോമന്‍ എം. എല്‍. എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ. ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ സിവി വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ത്രിതല പഞ്ചായത്ത് പ്രധിനിധികളായ കെ.ജി. സത്യൻ, നൗഷാദ് ടി , ഉദ്യോഗസ്ഥ പ്രധിനിധികള്‍, സാമൂഹിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.