ചാഞ്ഞ മരത്തിൽ ഓടിക്കയറുമ്പോൾ; ഇപി ജയരാജൻ ആത്മകഥാ വിവാദത്തിലെ അന്തർധാരകളെന്ത്?


കണ്ണൂർ: കേരളം ഭരിക്കുന്ന പാർട്ടിയിലെ ചാഞ്ഞമരമാണ് ഇപി ജയരാജനെന്ന അതികായകനായ നേതാവ്. തൻ്റെ രാഷ്ട്രീയ ജീവിതത്തിൻ്റെ അവസാന സീനുകളിലേക്ക് കടക്കുന്ന ഇ.പി ഇപ്പോൾ ക്ഷീണിതനും ദുഃഖിതനുമാണ്. പാർട്ടിയിൽ നിന്നും നേരിട്ട കടുത്ത അവഗണനയാണ് അദ്ദേഹത്തെ ചിന്താവിഷ്ടനാക്കുന്നത്.
കോടിയേരിയുടെ വിയോഗത്തിനെ സംസ്ഥാന സെക്രട്ടറിയാവുമെന്ന് കരുതിയെങ്കിലും നടന്നില്ല. കണ്ണൂരിൽ നടന്ന കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ പി.ബി അംഗവുമാക്കിയില്ല. കിട്ടിയതാകട്ടെ ആലങ്കാരികപദവിയായ എൽ.ഡി.എഫ് കൺവീനർ സ്ഥാനം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായി ഇടഞ്ഞതോടെ അതും നഷ്ടമായി. ഇങ്ങനെ ഒരു വൻ വ്യക്ഷം കൊടുങ്കാറ്റിൽ ചാഞ്ഞു പോയ അവസ്ഥയിലാണ് അണികൾ ഇപിയെന്ന് സ്നേഹ പുരസരം വിളിക്കുന്ന ജയരാജൻ.
ഇപ്പോഴിതാ ആത്മകഥാ വിവാദവുമായി അദ്ദേഹത്തെ വേട്ടയാടാൻ ഇറങ്ങിയിരിക്കുകയാണ് ഒരു വിഭാഗം അജ്ഞാത ശത്രുക്കൾ. ഡി.സി ബുക്ക്സിൻ്റെ പേരിൽ സോഷ്യൽ മീഡിയയിൽ വന്ന പുസ്തക രൂപത്തിലുള്ള പി.ഡി.എഫ് പേജുകളാണ് വിവാദം സൃഷ്ടിച്ചത്. തന്നെ കുറിച്ചുള്ള അടിസ്ഥാനരഹിതമായവാർത്തകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇ.പി ജയരാജൻ അഡ്വ. കെ. വിശ്വൻ മുഖേനെ ഡി.സി ബുക്ക്സിന് വക്കീൽ നോട്ടിസ് അയച്ചിട്ടുണ്ട്.

താൻ ഇത്തരത്തിൽ ആത്മകഥയെഴുതിയിട്ടില്ലെന്നും തൻ്റെ പുസ്തക പ്രകാശനം താനറിയാതെ എങ്ങനെയാണ് പ്രകാശനം ചെയ്യുക എന്നും ഇ.പി ജയരാജൻ വക്കീൽ നോട്ടിസിൽ ചോദിച്ചു. ഡി.സി ബുക്ക്സിൻ്റെ ഉടമ രവിയെ ഈ വാർത്തയറിഞ്ഞപ്പോൾ വിളിച്ചപ്പോൾ അദ്ദേഹത്തെ കിട്ടിയില്ല. രവി വിദേശത്താണെന്നാണ് പറഞ്ഞത്. കോട്ടയം ഓഫീസിൽ വിളിച്ചപ്പോൾ കോട്ടയത്ത് നിന്ന് ചേർന്നതാണോയെന്ന് അറിയില്ലെന്നാണ് പറഞ്ഞത്.
രവി നാട്ടിലെത്തിയാൽ തന്നെ വിളിക്കാൻ പറഞ്ഞിട്ടുണ്ട്. തൻ്റെ ആത്മകഥയെഴുതാൻ വിശ്വസ്തനായ കണ്ണൂരിലെ ഒരു പത്രപ്രവർത്തകനായ ഒരാളെ ഏൽപ്പിച്ചതായിരുന്നു. അദ്ദേഹത്തിൽ നിന്നും ഈക്കാര്യം ചോരുമെന്ന് കരുതുന്നില്ല. മാതൃഭൂമിയിലെ പി.പി ശശീന്ദ്രൻ മാതൃഭൂമി ബുക്ക്സിനായി ആത്മകഥയ്ക്കായി വിളിച്ചിരുന്നു. ആർക്കാണ് കൊടുക്കേണ്ടതെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.
ഫൈനൽ പ്രിൻ്റെടുത്ത് ഒഴിവാക്കേണ്ട കാര്യങ്ങൾ ഒഴിവാക്കിയും കൂട്ടി ചേർക്കേണ്ടത് ചേർത്തുമാണ് പുസ്തകം പുറത്തിറക്കുകയെന്നും ഇപി ജയരാജൻ പറഞ്ഞു. എന്നാൽ ഇപി ജയരാജൻ്റെ ആത്മകഥ പ്രസിദ്ധീകരിക്കാൻ തങ്ങളെ ഏൽപ്പിച്ചതു തന്നെയാണെന്നാണ് ഡി.സി ബുക്സ് അധികൃതരുടെ വാദം. എവിടെ നിന്നാണ് ഇതിൻ്റെ പി.ഡി.എഫ് ഫയൽ ചോർന്നതെന്ന് അറിയില്ല. നേരത്തെ ടൈപ്പ് ചെയ്തു പ്രൂഫ് ചെയ്ത കോപ്പി ജയരാജനെ പത്തു മാസങ്ങൾക്ക് മുൻപ് കാണിച്ചിരുന്നതായാണ് ഡി.സി ബുക്ക്സിൻ്റെ വാദം.
ഇതിനിടെ ആത്മകഥാ വിവാദത്തിന് പിന്നിൽ കണ്ണൂർ സി പി എമ്മിലെ വിഭാഗീയതയാണെന്ന ആരോപണം ശക്തമായിട്ടുണ്ട്.. ഇ.പി എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥയുടെ എഡിറ്റ് ചെയ്യാത്ത ഭാഗങ്ങൾ പുറത്തുവിട്ടതിൽ സ്വന്തം പാർട്ടിയിൽ ഇപി യെ എതിർക്കുന്ന ചില നേതാക്കൾക്ക് പങ്കുണ്ടോയെന്ന സംശയമാണ് ഉയരുന്നത്.
ഡി.സി ബുക്സിന് അയച്ചു കൊടുത്ത കൈയ്യെഴുത്തുപ്രതിയിലെ ടൈപ്പ് ചെയ്ത അൺ എഡിറ്റഡ് ഭാഗങ്ങളാണ് ചോർന്നത്. ഇതിൽ പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി സരിനെ കുറിച്ചുള്ള പ്രതികൂലമായ അഭിപ്രായങ്ങൾ എഴുതിയ അധ്യായം അഞ്ജാത കേന്ദ്രങ്ങൾ കൂട്ടി ചേർത്തതാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
Also read: ഇലക്ഷൻ ടൈമിൽ കറക്റ്റായി പൊട്ടി ഇ.പി ബോംബ്; പിന്നിലാരെന്ന ചോദ്യം സി.പി.എമ്മിൽ ഉയരുന്നു
ഇതേ തുടർന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ ഡിജിപിക്ക് പരാതി നൽകിയത്. ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നും പരാതിയിൽ പറയുന്നു. ആത്മകഥ ഇതേ വരെ എഴുതി കഴിയുകയോ, പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇപി നൽകിയ പരാതിയിൽ പറയുന്നു. തെരെഞ്ഞെടുപ്പ് ദിവസം വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
പാർട്ടിക്കെതിരെയുള്ള വിമർശനങ്ങളുമായാണ് ഇപി ജയരാജൻ്റെ ആത്മകഥയുടെ പ്രസക്തഭാഗങ്ങളെന്ന പേരിൽ പി.ഡി.എഫ് പേജുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ചേലക്കര, വയനാട് തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ദിവസത്തിൽ പുറത്തുന്ന ആത്മകഥയുടെ ഭാഗങ്ങൾ ഏറെ വിവാദമാവുകയും ചെയ്തു. കട്ടൻ ചായയും പരിപ്പുവടയുമെന്ന പുസ്തകത്തിൻ്റെ കവർ പേജ് തന്നെ പരിഹസിക്കുന്നതാണ്.
ആരെങ്കിലും ഇങ്ങനെയൊരു പേര് പുസ്തകത്തിനിടുമോയെന്നും ഇപി ജയരാജൻ ചോദിച്ചു. പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങളൊന്നും തൻ്റെതല്ല. ഡി.സിയിൽ ഈ കാര്യം അന്വേഷിച്ചപ്പോൾ പരിശോധിക്കാമെന്നാണ് പറഞ്ഞത്. തൻ്റെ പുസ്തകത്തിൻ്റെ പ്രകാശനമെങ്കിലും താൻ അറിയേണ്ടെ യെന്നും ഇപി ജയരാജൻ ഡി.ജി.പിക്ക് നൽകിയ ചൂണ്ടിക്കാട്ടി. സംഭവത്തിന് പിന്നിൽ വൻ ആസുത്രിത ഗുഡാലോചനയുണ്ട്. ഇതേ കുറിച്ചു അന്വേഷിക്കണമെന്നും ഇപിനൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വിവാദങ്ങൾ ഉയർന്നതു മുതൽ ഈക്കാര്യത്തിൽ സുവ്യക്തമായ നിലപാടാണ് ഇപി ജയരാജൻ സ്വീകരിക്കുന്നത്. താൻ എഴുതിയ പുസ്തകത്തിൻ്റെ കൈയ്യെഴുത്തുപ്രതി അദ്ദേഹമോ മറ്റാരെങ്കിലുമോ ഡി. സി ബുക്ക് സിന് കൈമാറിയിട്ടുണ്ടാവാമെങ്കിലും അതിൽ വിവാദ അധ്യായങ്ങൾ കൂട്ടിച്ചേർക്കാനാണ് സാധ്യത.