മദ്രസകള്‍ തീവ്രവാദം വളര്‍ത്തുന്നു, എകെ 47 നിര്‍മ്മിക്കാനും പരിശീലനം, കേന്ദ്രമന്ത്രിയുടെ പരാമര്‍ശത്തിന് പിന്നാലെ ഫണ്ടിങ് നിര്‍ത്തണമെന്ന് ബാലാവകാശ കമ്മീഷനും


ന്യൂഡല്‍ഹി: രാജ്യത്തെ മദ്രസ ബോര്‍ഡുകള്‍ ഇല്ലാതാക്കണമമെന്നും മദ്രസകള്‍ക്ക് നല്‍കുന്ന സര്‍ക്കാര്‍ ഫണ്ട് നിര്‍ത്തണമെന്നുമുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് വലിയ ചര്‍ച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ സഹായം മുടങ്ങുന്നതിനൊപ്പം മദ്രസകള്‍ അടച്ചുപൂട്ടുകകൂടി ചെയ്താല്‍ മുസ്ലീം സമുദായത്തിന്റെ മതപഠനം ഇല്ലാതാകും. ആഴ്ചകള്‍ക്ക് മുന്‍പ് കേന്ദ്രമന്ത്രി ബന്ദി സഞ്ജയ് കുമാര്‍ മദ്രസകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്നത് ശ്രദ്ധേയമാണ്.
മദ്രസകള്‍ക്കെതിരെ തീവ്രവാദം വളര്‍ത്തുന്നുന്നുണ്ടെന്നും രാജ്യസുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നു എന്നുമാണ് മന്ത്രിയുടെ ആരോപണം. തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലെ ശ്രീ വിദ്യാരണ്യ ആവാസ വിദ്യാലയത്തില്‍ പെണ്‍കുട്ടികള്‍ക്കായുള്ള പുതിയ ഹോസ്റ്റല്‍ ബ്ലോക്ക് അനാച്ഛാദനം ചെയ്യവെയാണ് ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.
മദ്രസകള്‍ തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് എകെ 47 റൈഫിളുകള്‍ നിര്‍മ്മിക്കുന്നതില്‍ പരിശീലനം നല്‍കുന്നുണ്ടെന്ന് പറഞ്ഞ മന്ത്രി തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതിന് പണം ഉപയോഗിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്ന സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ചില മദ്രസകള്‍ അവരുടെ വിദ്യാര്‍ത്ഥികള്‍ക്ക് 10 മുതല്‍ 100 രൂപ വരെ ചെറിയ തുകകള്‍ വാഗ്ദാനം ചെയ്യുന്നതായി പറയപ്പെടുന്നു. എന്നാല്‍ ഈ മദ്രസകളില്‍ എന്താണ് സംഭവിക്കുന്നത്? ലോകത്തിലെ പല മോശം ആളുകളേയും വളര്‍ത്തുന്നത് ഇത്തരം സ്ഥാപനങ്ങളാണ്. എന്നിട്ടും സര്‍ക്കാര്‍ ഇവര്‍ക്ക് ഫണ്ട് നല്‍കുന്നു. പുതിയ സാങ്കേതിക വിദ്യകളും വിദ്യാഭ്യാസ പരിപാടികളും വികസിപ്പിക്കുന്നതിന്റെ മറവിലാണ് മദ്രസകള്‍ക്ക് ഫണ്ട് നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തെ ബാലാവകാശ കമ്മീഷനും ഇതേ അഭിപ്രായപ്രകടനം നടത്തിയിരുന്നു. രാജ്യത്തെ ചില മദ്രസകള്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇന്ത്യ വിരുദ്ധവും ഇസ്ലാം അനുകൂലവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (എന്‍സിപിആര്‍സി) സുപ്രീം കോടതിയെ അറിയിക്കുകയുണ്ടായി.
മദ്രസകള്‍ വിദ്യാഭ്യാസം ലഭിക്കുന്നതിന് അനുയോജ്യമല്ലെന്നും ഇത് വിദ്യാഭ്യാസത്തിനുള്ള മൗലികാവകാശത്തെ ലംഘിക്കുന്നതായും എന്‍സിപിസിആര്‍ പറഞ്ഞു. ദയൂബന്ദ് മദ്രസ വ്യാപിക്കുകയും തീവ്ര ഇസ്ലാം പഠിപ്പിക്കുകയും ചെയ്യുന്നു, പ്രത്യേകിച്ച് പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍. മദ്രസയില്‍ കുട്ടികള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസം സമഗ്രമല്ല. അതിനാല്‍ വിദ്യാഭ്യാസ അവകാശ നിയമം ഇവര്‍ ലംഘിക്കുകയാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.