ബെംഗളുരുവിലെ റോഡുകളും തെരുവുകളും പരിതാപകരം, അഹമ്മാദാബാദിനെ കണ്ടു പഠിക്കണം, പുതുപുത്തന്‍ പോലുള്ള റോഡുകളും രാത്രിയിലെ വെളിച്ചവും, വൈറലായി കമ്പനി ഉടമയുടെ പോസ്റ്റ്

Bangalore
Bangalore

അഹമ്മദാബാദിനേയും ബെംഗളുരുവിനേയും താരതമ്യം ചെയ്ത അദ്ദേഹം രണ്ട് നഗരങ്ങള്‍ക്കിടയിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരത്തിലെ ഗണ്യമായ വ്യത്യാസം എടുത്തുകാണിച്ചു.

ബെംഗളുരു: ഇന്ത്യയിലെ ടെക് ഹബ്ബായ ബെംഗളുരു അടിസ്ഥാന സൗകര്യ വികസനത്തില്‍ ഏറെ പിന്നിലാണെന്ന് വിമര്‍ശിക്കുകയാണ് ഭാരത് അഗ്രിയുടെ സ്ഥാപകനും സിഇഒയുമായ സിദ്ധാര്‍ത്ഥ് ദിയാലാനി. നഗരത്തിന്റെ അവസ്ഥയെക്കുറിച്ച് അദ്ദേഹം തന്റെ ആശങ്കകള്‍ പങ്കുവെച്ചു. അഹമ്മദാബാദിനേയും ബെംഗളുരുവിനേയും താരതമ്യം ചെയ്ത അദ്ദേഹം രണ്ട് നഗരങ്ങള്‍ക്കിടയിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരത്തിലെ ഗണ്യമായ വ്യത്യാസം എടുത്തുകാണിച്ചു.

അഹമ്മദാബാദ് ബെംഗളുരുവിനേക്കാള്‍ 10 വര്‍ഷമെങ്കിലും മുന്നിലാണെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. റോഡുകളുടെ ഗുണനിലവാരം, ഫുട്പാത്ത്, ട്രാഫിക് സിഗ്‌നലുകള്‍, പരിപാലനം എന്നിവയിലെല്ലാം അഹ്‌മദാബാദ് മുന്നിലാണ്.

അഹമ്മദാബാദിലെ എല്ലാ ട്രാഫിക് സിഗ്‌നലുകളിലും തെളിച്ചമുള്ള ലൈറ്റുകളും ടൈമറുകളുമുണ്ട്. ഇത് ഡ്രൈവര്‍മാരുടെ ഉത്കണ്ഠ കുറയ്ക്കുകയും ചിട്ടയായ പെരുമാറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ബെംഗളുരുവിലെ സിഗ്‌നലുകളാകട്ടെ, പൊടിപടലങ്ങളാലും പരിപാലനമില്ലാതേയും മങ്ങിയിരിക്കുകയാണ്.

റോഡിന്റെ അവസ്ഥയും തികച്ചും വ്യത്യസ്തമാണ്. അഹമ്മദാബാദിലെ റോഡുകള്‍ വിശാലവും നന്നായി പരിപാലിക്കപ്പെടുന്നതുമാണ്, പുതുതായി ചായം പൂശിയതായി തോന്നിക്കുന്നതാണ് പാതയിലെ സിഗ്നലുകള്‍. അവിടെ കുഴികളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ബെംഗളുരുവിലെ കുഴികള്‍ നിറഞ്ഞ തെരുവുകള്‍ നിവാസികള്‍ക്കിടയില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പരാതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇരുട്ടുനിറഞ്ഞതാണ് ബെംഗളുരുവിലെ തെരുവുകളെന്നും സിദ്ധാര്‍ത്ഥ് പറയുന്നുണ്ട്. അഹമ്മദാബാദിലെ തെരുവുകളില്‍ നല്ല വെളിച്ചമുണ്ട്. രാത്രി ജീവിതം അവിടെ സന്തോഷകരമാണ്. നല്ല വെളിച്ചമുള്ള തെരുവുകള്‍ അവിടുത്തെ നിവാസികളുടെ മാനസികാവസ്ഥ ഉയര്‍ത്തുന്നു. ബെഗളുരുവിലെ വെളിച്ചക്കുറവുള്ള റോഡുകള്‍, ഒരു ഇരുണ്ട ചിത്രം വരയ്ക്കുന്നു. അതുകൊണ്ടാണോ ബെംഗളുരുവിലെ ആളുകള്‍ക്ക് സങ്കടവും ദേഷ്യവും തോന്നുന്നതെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

അടിസ്ഥാന സൗകര്യവികസനത്തിലും നഗരാസൂത്രണത്തിലും അഹമ്മദാബാദ് മുന്നില്‍നില്‍ക്കുമ്പോള്‍ ബെംഗളുരു പല കാര്യങ്ങളിലും വെല്ലുവിളി നേരിടേണ്ടിവരുന്നുണ്ടെന്നാണ് സിദ്ധാര്‍ത്ഥ് ദിയാലാനി വ്യക്തമാക്കുന്നത്.

Tags