കോവിഷീല്‍ഡ് വാക്‌സിനില്‍ കടുത്ത പാര്‍ശ്വഫലം, വാക്‌സിന്‍ നിര്‍മിച്ച കമ്പനി ഇലക്ടറല്‍ ബോണ്ടായി ബിജെപിക്ക് നല്‍കിയത് 50 കോടി രൂപ

BJP
BJP

ന്യൂഡല്‍ഹി: യുകെ ഫാര്‍മ ഭീമനായ ആസ്ട്രസെനെക്കയുടെ കോവിഡ് വാക്‌സിന്‍ കോവിഷീല്‍ഡ് രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുന്നതിനും കാരണമാകുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത് കഴിഞ്ഞദിവസമാണ്. ഈ വാക്‌സിന്‍ നിര്‍മിച്ച ഇന്ത്യന്‍ കമ്പനി കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് ഇലക്ടറല്‍ ബോണ്ടായി നല്‍കിയത് 50 കോടി രൂപയാണ്. വിവിധ ഫാര്‍മ കമ്പനികള്‍ ബിജെപിക്ക് ശതകോടികള്‍ ഇലക്ടറല്‍ ബോണ്ടായി നല്‍കിയിരുന്നു.

ഇന്ത്യക്കാര്‍ക്ക് സൗജന്യ വാക്‌സിന്‍ ഡോസ് നല്‍കിയതിന് പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള ബിജെപിയുടെ പോസ്റ്ററുകളെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ഇതാണോ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് 50 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ ബിജെപി കൈക്കലാക്കാന്‍ കാരണമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് കോണ്‍ഗ്രസ് ചോദിക്കുന്നത്.

ഒരു യുകെ കോടതിയില്‍, കോവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മ്മിച്ച കമ്പനി, തങ്ങള്‍ നിര്‍മ്മിച്ച വാക്‌സിന്‍ അപൂര്‍വ പാര്‍ശ്വഫലത്തിന് കാരണമാകുമെന്ന് സമ്മതിച്ചിരുന്നു. രക്തം കട്ടപിടിക്കുന്നതിനും ഹൃദയാഘാതത്തിനും മസ്തിഷ്‌ക രക്തസ്രാവത്തിനും സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ് വാക്‌സിന്‍. താങ്ക്യൂ മോദി ജിയുടെ ബാനര്‍ ഇപ്പോള്‍ എവിടെയാണ്? എന്തുകൊണ്ടാണ് പ്രധാനമന്ത്രിയും ആരോഗ്യമന്ത്രാലയവും മൗനം പാലിക്കുന്നതെന്ന് കോണ്‍ഗ്രസ് ചോദിച്ചു.

കോവിഷീല്‍ഡ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത് ആസ്ട്രാസെനെക്കയും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്നാണ്. ഇത് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിക്കുകയും കൊറോണ വൈറസ് പാന്‍ഡെമിക് സമയത്ത് രാജ്യത്ത് വ്യാപകമായി വിതരണം ചെയ്യുകയും ചെയ്തു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് 50 കോടി രൂപ ഇലക്ടറല്‍ ബോണ്ടുകളായി ബിജെപിക്ക് നല്‍കിയത്.

Tags