നാണക്കേടിന്റെ പുതിയ ലോക റെക്കോര്‍ഡിട്ട് രോഹിത് ശര്‍മ, ഇന്ത്യയെ തോല്‍പ്പിക്കാനായി ഒരു ക്യാപ്റ്റന്‍, ചേര്‍ത്തുപിടിക്കുന്നത് ബിസിസിഐ

Rohit Sharma
Rohit Sharma

ആദ്യ ഇന്നിംഗ്സില്‍ മൂന്ന് റണ്‍സ് മാത്രം സ്‌കോര്‍ ചെയ്ത രോഹിത് രണ്ടാം ഇന്നിംഗ്സില്‍ 40 പന്തുകള്‍ കളിച്ച് 9 റണ്‍സ് മാത്രം നേടി പുറത്തായി.

മെല്‍ബണ്‍: ടെസ്റ്റ് മത്സരങ്ങള്‍ക്ക് അനുയോജ്യനല്ല താനെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് രോഹിത് ശര്‍മ. മെല്‍ബണില്‍ നടക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റില്‍ രണ്ടക്കം കാണാതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മടങ്ങിയതോടെ നാണക്കേടിന്റെ ഒരു ലോക റെക്കോര്‍ഡ് കൂടി സ്വന്തമാക്കി.

ആദ്യ ഇന്നിംഗ്സില്‍ മൂന്ന് റണ്‍സ് മാത്രം സ്‌കോര്‍ ചെയ്ത രോഹിത് രണ്ടാം ഇന്നിംഗ്സില്‍ 40 പന്തുകള്‍ കളിച്ച് 9 റണ്‍സ് മാത്രം നേടി പുറത്തായി. ഇതോടെ ഈ പരമ്പരയില്‍ രോഹിതിന്റെ ശരാശരി വെറും 6.20 ആയി. ഇത് ഒരു ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയയില്‍ ടൂറിംഗ് ക്യാപ്റ്റന്റെ ഏറ്റവും താഴ്ന്ന ശരാശരിയാണ്. 1996-97 ലെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ 7.75 രേഖപ്പെടുത്തിയ വെസ്റ്റ് ഇന്ത്യന്‍ ബൗളര്‍ കോര്‍ട്ട്നി വാല്‍ഷിന്റെ പേരിലാണ് ഈ റെക്കോര്‍ഡ് മുമ്പ് ഉണ്ടായിരുന്നത്.

പരമ്പരയില്‍ 2-1 ന് മുന്നിലെത്താന്‍ അവസാന ദിവസം ഇന്ത്യയ്ക്ക് 340 റണ്‍സ് വേണമായിരുന്നു. സഹ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനൊപ്പം ഇറങ്ങിയ രോഹിത് താളം കണ്ടെത്താന്‍ ബുദ്ധിമുട്ടി. പാറ്റ് കമ്മിന്‍സിനെ ഡ്രൈവ് ചെയ്യാന്‍ ശ്രമിച്ച് സ്ലിപ്പില്‍ മിച്ചല്‍ മാര്‍ഷിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്.

സെപ്റ്റംബര്‍ മുതല്‍ രോഹിത് ടെസ്റ്റില്‍ റണ്‍സ് കണ്ടെത്താനാകാതെ പതറുകയാണ്. സ്വന്തം തട്ടകത്തില്‍ ബംഗ്ലാദേശിനെതിരെ നാല് ഇന്നിംഗ്‌സുകളില്‍ നിന്ന് 42 റണ്‍സ് മാത്രമാണ് നേടാനായത്. ന്യൂസിലന്‍ഡിനെതിരെ ആറ് ഇന്നിംഗ്‌സുകളില്‍ നിന്നായി 91 റണ്‍സും. ക്യാപ്റ്റനെന്ന നിലയില്‍ പൂര്‍ണ പരാജയമായ രോഹിത്തിനെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ക്യാപ്റ്റനായി തുടരാന്‍ അനുവദിച്ചത് ബിസിസിഐയാണ്.

രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തെത്തുടര്‍ന്ന് പെര്‍ത്തിലെ ആദ്യ ടെസ്റ്റ് നഷ്ടമായ രോഹിത് രണ്ടാം ടെസ്റ്റില്‍ അഡ്ലെയ്ഡില്‍ തിരിച്ചെത്തി. ആറാം നമ്പറില്‍ ബാറ്റ് ചെയ്ത് രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റുകളില്‍ ഒരു മാറ്റത്തിന് സ്ഥാനത്തിന് ശ്രമിച്ചെങ്കിലും ചിത്രം അതേപടി തുടര്‍ന്നു. ടെസ്റ്റിലെ തന്റെ അവസാന 15 ഇന്നിംഗ്‌സുകളില്‍ രോഹിതിന്റെ ശരാശരി 10.93 മാത്രമാണ്.

അതേസമയം, രോഹിത്തിന്റെ മോശം ഫോമിനെ മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം മാര്‍ക്ക് വോ രൂക്ഷമായി വിമര്‍ശിച്ചു. താന്‍ ഒരു സെലക്ടറായിരുന്നെങ്കില്‍ റെഡ്-ബോള്‍ ക്രിക്കറ്റില്‍ വിരമിക്കാന്‍ രോഹിത്തിനോട് ആവശ്യപ്പെടുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Tags