സ്വരാജിനെ സംഘിയാക്കാനുള്ള മീഡിയ വണ്ണിന്റെ നുണ അതേ ചാനല്‍ വാര്‍ത്തയിലൂടെ പൊളിച്ചുകാണിക്കുന്ന വീഡിയോ ബ്ലോക്ക് ചെയ്തു, ജമാഅത്തെ ഇസ്ലാമിയുടെ അജണ്ട ആപത്കരമെന്ന് വിമര്‍ശനം

M Swaraj Media one
M Swaraj Media one

സ്വരാജിനെതിരെ മീഡിയ വണ്‍ നടത്തിയ പ്രചരണം അവരുടെ തന്നെ വാര്‍ത്തകള്‍ കോര്‍ത്തിണക്കിയാണ് നുണയാണെന്ന് തെളിയിച്ചത്. ഇതില്‍ പ്രകോപിതരായാണ് വീഡിയോ ബ്ലോക്ക് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

കൊച്ചി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ സിപിഎം നേതാവ് എം സ്വരാജിനെതിരെ മീഡിയാ വണ്‍ ചാനല്‍ നടത്തിയ ആസൂത്രണ പ്രചരണം പൊളിച്ചുകാട്ടുന്ന വീഡിയോ ബ്ലോക്ക് ചെയ്തു. കോപ്പിറൈറ്റ് ആരോപിച്ചാണ് യുട്യൂബില്‍ ബ്ലോക്ക് ചെയ്തത്. സ്വരാജിനെതിരെ മീഡിയ വണ്‍ നടത്തിയ പ്രചരണം അവരുടെ തന്നെ വാര്‍ത്തകള്‍ കോര്‍ത്തിണക്കിയാണ് നുണയാണെന്ന് തെളിയിച്ചത്. ഇതില്‍ പ്രകോപിതരായാണ് വീഡിയോ ബ്ലോക്ക് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

tRootC1469263">

മീഡിയാവണ്‍ പ്രചരണത്തെ വസ്തുതാപരമായി തുറന്നു കാണിച്ച ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ ബ്ലോക്കു ചെയ്ത ജനാധിപത്യവിരുദ്ധ നടപടിയ്‌ക്കെതിരെ പ്രതിഷേധിക്കുന്നെന്ന് സിപിഎം നേതാവ് തോമസ് ഐസക് വ്യക്തമാക്കി. തങ്ങള്‍ക്ക് ആരെക്കുറിച്ചും എന്തു വ്യാജപ്രചരണവും നടത്താം, അതിന്റെ വസ്തുത ആരെങ്കിലും തുറന്നു കാണിച്ചാല്‍ കോപ്പിറൈറ്റ് ലംഘനം എന്ന ആയുധം ഉപയോഗിച്ചു നേരിടും എന്ന മീഡിയാവണ്‍ സമീപനം ജനാധിപത്യമര്യാദകളുടെ ലംഘനമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വണ്‍ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വണ്‍ സ്‌ട്രൈക്ക് ചെയ്തിരിക്കുന്നു. ആ വീഡിയോ കാണാന്‍ പറ്റുന്നില്ല എന്ന് പല സുഹൃത്തുക്കളും ചൂണ്ടിക്കാട്ടിയപ്പോഴാണ് സംഭവിച്ചത് എന്താണ് എന്നന്വേഷിച്ചത്. തങ്ങള്‍ക്ക് ആരെക്കുറിച്ചും എന്തു വ്യാജപ്രചരണവും നടത്താം, അതിന്റെ വസ്തുത ആരെങ്കിലും തുറന്നു കാണിച്ചാല്‍ കോപ്പിറൈറ്റ് ലംഘനം എന്ന ആയുധം ഉപയോഗിച്ചു നേരിടും എന്ന മീഡിയാവണ്‍ സമീപനം ജനാധിപത്യമര്യാദകളുടെ ലംഘനമാണ്.

മീഡിയാ വണ്ണിന്റെ ഉള്ളടക്കം ഉപയോഗിച്ച് പണമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ കോപ്പിറൈറ്റ് ലംഘനം ആരോപിക്കുന്നത് മനസിലാക്കാം. എന്നാല്‍ ഇവിടെ മോണിറ്റൈസ് ചെയ്യാതെയാണ് ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തത് എന്നാണ് മനസിലാക്കുന്നത്. അതായത് കോപ്പിറൈറ്റ് നിയമം അനുവദിക്കുന്ന ഫെയര്‍ ക്രിട്ടിസിസത്തിന്റെ പരിധിയില്‍ വരുന്നതാണ് ആ വീഡിയോ. 

എന്താണ് ആ വീഡിയോയുടെ പ്രത്യേകത? മീഡിയാ വണ്‍ ഒരു വ്യാജ പ്രചരണം നടത്തുന്നതിന്റെ വിഷ്വല്‍ കാണിക്കുന്നു. അത് തെറ്റാണെന്ന് തെളിയിക്കുന്ന മീഡിയാ വണ്‍ വാര്‍ത്തയുടെതന്നെ വിഷ്വല്‍ കാണിക്കുന്നു. ഇതു രണ്ടും കാണിക്കാതെ ആ വിമര്‍ശനം നടത്താനാവില്ല. ആകെ ചെയ്യാവുന്നത് ആ വിമര്‍ശനം നടത്തുന്ന കണ്ടെന്റ് മോണിറ്റൈസ് ചെയ്യാതിരിക്കുക എന്നതാണ്. 

മീഡിയാവണ്ണിന്റെ ഫ്‌ലോര്‍ ആരെയും എന്തും പറയാമെന്ന സമീപനത്തിന്റെ വേദിയാവുകയാണ്. രണ്ടുകാര്യങ്ങള്‍ എനിക്ക് വളരെ പ്രസക്തമായി തോന്നി.
ഒന്ന്, തൃപ്പൂണിത്തുറയിലെ വിവാദ യോഗാകേന്ദ്രത്തിന്റെ ബ്രാഞ്ചുകള്‍ ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രിയും എംഎല്‍എയും പോയി എന്ന ആക്ഷേപം ചര്‍ച്ചയില്‍ ഒരാള്‍ ബോധപൂര്‍വം ഉയര്‍ത്തിയപ്പോള്‍ ആങ്കറുടെ നിസംഗതയാണ്. ആരോപണം സാധൂകരിക്കുന്ന ഒരു തെളിവും ആങ്കര്‍ ചോദിക്കുന്നില്ല. ഏത് ബ്രാഞ്ച് ഉദ്ഘാടനം ചെയ്യാന്‍ എന്നാണ് മുഖ്യമന്ത്രിയും എംഎല്‍എയും പോയത് എന്ന് തെളിച്ചു പറയാന്‍ ആവശ്യപ്പെടുന്നില്ല. ഇത്തരം നിശബ്ദതകള്‍ ബോധപൂര്‍വം എന്നുതന്നെ പറയേണ്ടി വരും. സിപിഎമ്മിനെതിരെ എന്തും പറയാന്‍ തങ്ങളുടെ ചാനല്‍ ഫ്‌ലോര്‍ ഉപയോഗിച്ചുകൊള്ളൂ എന്ന ലൈസന്‍സാണ് ആങ്കറുടെ നിശബ്ദത.  

ഇതേ നിശബ്ദത തന്നെയാണ് 'യോഗാകേന്ദ്രം അടച്ചുപൂട്ടാന്‍ ത്രാണിയില്ലാതെ ഹിന്ദുത്വ വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന ആള്‍' എന്ന് ഒരു ജമായത്തെ ഇസ്ലാമിക്കാരന്‍ സ്വരാജിനെ അധിക്ഷേപിച്ചപ്പോഴും കണ്ടത്. നിശബ്ദനായ ആങ്കര്‍ ആരോപണ കര്‍ത്താവിനെ യഥേഷ്ടം വിഹരിക്കാന്‍ വിടുകയാണ്.  എന്നാല്‍ അതല്ല സത്യം എന്ന് ന്യൂസ് ബുള്ളറ്റ് കേരള തെളിവു സഹിതമാണ് സ്ഥാപിക്കുന്നത്. ഡിവൈഎഫ്‌ഐ കൂടി ഇടപെട്ടിട്ടാണ് വിവാദം ഉയര്‍ന്ന അന്നു തന്നെ യോഗാകേന്ദ്രം പൂട്ടിയത് എന്ന് മീഡിയാ വണ്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആ വീഡിയോയാണ് ന്യൂസ് ബുള്ളറ്റ് കേരള പ്രേക്ഷകര്‍ക്ക് കാട്ടിക്കൊടുക്കുന്നത്. 

ജമായത്തെ ഇസ്ലാമിക്കാരന്റെ ആരോപണവും, മീഡിയാ വണ്‍ ആങ്കറുടെ നിശബ്ദതയും യോഗാകേന്ദ്രം പൂട്ടിക്കാന്‍ നൂറോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഘടിതമായി ഇടപെട്ടുവെന്ന മീഡിയാ വണ്‍ വാര്‍ത്തയും ഒരുമിച്ചു കാണുമ്പോഴാണ്, മീഡിയാ വണ്ണിന്റെ അജണ്ട എത്ര ആപല്‍ക്കരമാണ് എന്ന് നമുക്കു മനസിലാകുന്നത്. അത്തരത്തില്‍ വസ്തുതാപരമായ അന്വേഷണമാണ് ന്യൂസ് ബുള്ളറ്റ് കേരള നടത്തുന്നത്.  സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്‌ഐയെയും അതിന്റെ നേതാക്കളായ സഖാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേര്‍ന്ന് വര്‍ഗീയച്ചാപ്പയടിക്കാന്‍ ശ്രമിക്കുന്നത്. ഈ തരംതാണ കളിയെ ഒരു വിട്ടുവീഴ്ചയുമില്ലാതെ പ്രതിരോധിക്കേണ്ടതുണ്ട്. 

ഇടതുപക്ഷത്തിനും പ്രത്യേകിച്ച് സിപിഎമ്മിനും എതിരെ ആസൂത്രിതമായി പ്രചരിപ്പിക്കുന്ന ഇത്തരം നുണകള്‍ തുറന്നു കാണിക്കാനുള്ള ഏത് ശ്രമവും സ്വാഗതാര്‍ഹമാണ്. മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്ന സമൂഹമായി കേരളത്തെ നിലനിര്‍ത്താന്‍ ഇടതുപക്ഷത്തിന്റെ പ്രസക്തി അംഗീകരിക്കുന്ന എല്ലാവരും നുണപ്രചരണങ്ങള്‍ തുറന്നു കാണിക്കാനുള്ള പരിശ്രമങ്ങളെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 

മീഡിയാവണ്‍ പ്രചരണത്തെ വസ്തുതാപരമായി തുറന്നു കാണിച്ച ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ ബ്ലോക്കു ചെയ്ത ജനാധിപത്യവിരുദ്ധ നടപടിയ്‌ക്കെതിരെ പ്രതിഷേധിക്കുന്നു.

 

Tags