12 കോടി ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു, ഇനിയും എന്തിനാണ് ഇങ്ങനെ ജോലി ചെയ്യുന്നതെന്നാണ് ആളുകള്‍ ചോദിക്കുന്നതെന്ന് പ്രധാനമന്ത്രി

Narendra Modi
Narendra Modi

ന്യൂഡല്‍ഹി: കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 12 കോടി ശൗചാലയങ്ങള്‍ നിര്‍മ്മിക്കുകയും 16 കോടി വീടുകളില്‍ ഗ്യാസ് കണക്ഷനുകള്‍ നല്‍കിയിട്ടും ഇനിയും എന്തിനാണ് ഇങ്ങനെ ജോലി ചെയ്യുന്നതെന്ന് ചോദിക്കുന്നവരുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിടിവി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ. ഒട്ടേറെ നിരവധി നാഴികക്കല്ലുകള്‍ നേടിയിട്ടുണ്ട്. അനേകം പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി. സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ വിശ്രമമില്ലാതെ മുന്നോട്ടുപോകും. എല്ലാ സര്‍ക്കാരുകളും അവരുടെ പ്രവര്‍ത്തനങ്ങളെ മുന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമായി താരതമ്യം ചെയ്യുന്ന ഒരു പാരമ്പര്യമുണ്ട്, ഞങ്ങളും ഈ വഴിയിലൂടെ സഞ്ചരിക്കുമായിരുന്നു, എന്നാല്‍ ഇനി മുതല്‍ നമുക്ക് ഭൂതകാലത്തെയും വര്‍ത്തമാനത്തെയും താരതമ്യം ചെയ്ത് അതില്‍ സന്തോഷിക്കാനാവില്ല. 2047-ഓടെ വികസിത ഇന്ത്യ എന്നതാണ് കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സംഭവവികാസങ്ങള്‍ ആഗോളതലത്തില്‍ ആശങ്ക ഉളവാക്കുന്നതായി പ്രധാനമന്ത്രി പ്രസംഗത്തിന്റെ തുടക്കത്തില്‍ പറഞ്ഞു. സമ്പദ്വ്യവസ്ഥയെ തടസ്സപ്പെടുത്തുന്നതിനും വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും കാരണമായ കോവിഡ് പാന്‍ഡെമിക്, തുടര്‍ന്ന് ഉക്രെയ്നിലെയും പശ്ചിമേഷ്യയിലെയും യുദ്ധങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ പ്രക്ഷുബ്ധതയ്ക്കിടയില്‍, ഇന്ത്യ പ്രത്യാശയുടെ പ്രകാശമായി ഉയര്‍ന്നു. ഇന്ത്യയില്‍, നമ്മള്‍ ഇന്ത്യയുടെ നൂറ്റാണ്ടിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. ആഗോള പ്രതിസന്ധിക്കിടയിലുള്ള പ്രതീക്ഷയുടെ കിരണമാണ് ഇന്ത്യ. ഇന്ത്യയുടെ മുന്നില്‍ വെല്ലുവിളികളുണ്ട്, പക്ഷേ ഇവിടെ ഞങ്ങള്‍ക്ക് പോസിറ്റിവിറ്റി അനുഭവപ്പെടുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിജിറ്റല്‍ നവീകരണവും ജനാധിപത്യ മൂല്യങ്ങളും ഒരുമിച്ച് നിലനില്‍ക്കുമെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുത്തുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്റര്‍നെറ്റ് യുഗത്തില്‍ ഇന്ത്യക്ക് ആദ്യ നേട്ടം ഉണ്ടായിരുന്നില്ല. ഈ നേട്ടം കൈവരിച്ച രാജ്യങ്ങളില്‍ സ്വകാര്യ കമ്പനികള്‍ ഡിജിറ്റല്‍ മുന്നേറ്റത്തിന് നേതൃത്വം നല്‍കി. ഒരു വിപ്ലവം വന്നു, പക്ഷേ അതിന്റെ പ്രയോജനം പരിമിതമായിരുന്നു. ഇന്ത്യ ലോകത്തിന് ഒരു പുതിയ മാതൃക നല്‍കി. ഇന്ത്യ സാങ്കേതികവിദ്യയെ ജനാധിപത്യവല്‍ക്കരിക്കുകയും ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള വഴി ലോകത്തിന് കാണിച്ചുകൊടുക്കുകയും ചെയ്‌തെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.

 

Tags