കൂടുതല്‍ സമയം ജോലി ചെയ്താല്‍ രാജ്യം വികസിക്കില്ല, നാരായണ മൂര്‍ത്തിയുടെ പരാമര്‍ശത്തിനെതിരെ മുരളി തുമ്മാരുകുടി

Muralee Thummarukudy
Muralee Thummarukudy

കൂടുതല്‍ സമയം ജോലി ചെയ്യിക്കുന്നതല്ല തൊഴിലാളികളില്‍ കൂടുതല്‍ പ്രൊഡക്ടിവിറ്റി ഉണ്ടാക്കുന്ന സംവിധാനങ്ങള്‍ ഒരുക്കുന്നതാണ് ആധുനികമായ മാനേജ്മെന്റ്.

 

കൊച്ചി: രാജ്യത്തിന്റെ വികസനത്തിന് തൊഴിലാളികള്‍ കൂടുതല്‍ സമയം ജോലി ചെയ്യണമെന്ന ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ പരാമര്‍ശത്തോട് പ്രതികരിച്ച് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. രാജ്യത്ത് ആഴ്ചയില്‍ 5 ദിവസം ജോലി എന്നത് തന്നെ നിരാശപ്പെടുത്തിയെന്ന് നാരായണ മൂര്‍ത്തി പറഞ്ഞിരുന്നു. എന്നാല്‍, കൂടുതല്‍ സമയം ജോലി ചെയ്താല്‍ നടുവേദന ഉണ്ടാക്കാമെന്നല്ലാതെ മറ്റു ഉപകാരമില്ലെന്നാണ് മുരളി തുമ്മാരുകുടിയുടെ അഭിപ്രായം.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

എഴുപത് മണിക്കൂര്‍ ജോലി !

രാജ്യം വികസിപ്പിക്കാന്‍ തൊഴിലാളികള്‍ ആഴ്ചയില്‍ ശരാശരി എഴുപത് മണിക്കൂര്‍ ജോലി ചെയ്യണം എന്ന് ശ്രീ നാരായണമൂര്‍ത്തി പറഞ്ഞതായി പണ്ട് വായിച്ചപ്പോള്‍ സത്യത്തില്‍ ഞാന്‍ അത് വിശ്വസിച്ചില്ല.

പക്ഷെ ഇന്ന് ശ്രീ നാരായണമൂര്‍ത്തി ഈ വിഷയത്തില്‍ അദ്ദേഹം വീണ്ടും അഭിപ്രായം പറഞ്ഞിട്ടുണ്ട്. ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി ആറില്‍  രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ തൊഴില്‍ ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കി ചുരുക്കിയതില്‍ താന്‍ നിരാശനായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇന്ത്യയില്‍ ആണ് ഞാന്‍ എന്റെ തൊഴില്‍ ജീവിതം തുടങ്ങിയത്. ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി എട്ടില്‍. അതിന് ശേഷം ഇതിപ്പോള്‍ അഞ്ചാമത്തെ രാജ്യത്തില്‍ ആറാമത്തെ ജോലിയാണ്.

മുപ്പത്തി ആറു വര്‍ഷത്തെ തൊഴില്‍ ജീവിതത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍ ഈ 'എഴുപത് മണിക്കൂര്‍ ' 'ആഴ്ചയില്‍ ആറു ദിവസം' കഠിനാധ്വാനവും നമ്മുടെ കരിയര്‍ പുരോഗതിയോ രാജ്യത്തിന്റെ പുരോഗതിയോ തമ്മില്‍ ഒരു ബന്ധവുമില്ല.

പുരോഗമനപരമായ നിയമങ്ങള്‍ ഉണ്ടാകുന്നതാണ് രാജ്യത്തിന്റെ പുരോഗതിയുടെ അടിസ്ഥാനം. പതിറ്റാണ്ടുകള്‍ക്ക് ശേഷം അഞ്ചു ദിന തൊഴില്‍ വാരം കൊണ്ടുവന്നത് ഉള്‍പ്പടെ എത്രയോ പുരോഗമനപരമായ മാറ്റങ്ങള്‍ ആണ് ശ്രീ രാജീവ് ഗാന്ധി കൊണ്ടുവന്നത്. അതൊക്കെയാണ് നമ്മുടെ പുരോഗതിയുടെ അടിസ്ഥാനം. പുരോഗമനപരമല്ലാത്ത ഒരു സിസ്റ്റത്തില്‍ ആളുകള്‍ പെടാപ്പാട് പെട്ടാലോന്നും രാജ്യം പുരോഗമിക്കില്ല.

വ്യക്തിപരമായും ഇത് ശരിയാണ്. കൂടുതല്‍ സമയം ജോലി ചെയ്യിക്കുന്നതല്ല തൊഴിലാളികളില്‍ കൂടുതല്‍ പ്രൊഡക്ടിവിറ്റി ഉണ്ടാക്കുന്ന സംവിധാനങ്ങള്‍ ഒരുക്കുന്നതാണ് ആധുനികമായ മാനേജ്മെന്റ്. പ്രൊഡക്ടിവിറ്റിക്ക് സഹായകരമല്ലാത്ത സാഹചര്യത്തില്‍ എഴുപത് മണിക്കൂര്‍ ജോലി ചെയ്താല്‍ നടുവേദന ഉണ്ടാക്കാം എന്നല്ലാതെ കരിയര്‍ പുരോഗതി ഉണ്ടാകില്ല.

കോവിഡാനന്തരം അനവധി  തൊഴിലുകള്‍ ലോകത്ത് എവിടെ നിന്നും ചെയ്യാമെന്ന സാഹചര്യം ഉണ്ടായി. ആളുകള്‍ എത്ര സമയം ജോലി ചെയ്യും എന്ന് പഞ്ച് ചെയ്യാനുള്ള സാഹചര്യം കുറഞ്ഞു. എന്നിട്ടും പൊതുവെ പ്രൊഡക്ടിവിറ്റി കൂടി. ആഴ്ചയില്‍ അഞ്ചു ദിവസം എന്നത് നാലു ദിവസമായി ഏറെ സ്ഥാപനങ്ങള്‍ ശ്രമിച്ചു, അവരൊക്കെ അത് കൂടുതല്‍ പ്രൊഡക്ടീവ് ആയി കണ്ട് അത് തുടരാന്‍ പോകുന്നു.

തൊഴിലാളികള്‍ എന്ത് ചെയ്യുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത് അല്ലാതെ എത്ര സമയം തൊഴില്‍സ്ഥലത്ത് ചിലവാക്കുന്നു എന്നതല്ല. ശ്രീ നാരായണമൂര്‍ത്തിയെപ്പോലെ ഉള്ളവര്‍ ഇപ്പോഴും സമയത്തിന് പുറകെ പോകുന്നത് നിരാശാജനകമാണ്.

 

Tags