അന്ന് മാലദ്വീപിനെ രക്ഷിച്ചത് ഇന്ത്യ, ഇന്ന് ഭരിക്കുന്നത് തീവ്ര ഇസ്ലാമിസ്റ്റുകള്‍, ചൈന പിടിമുറുക്കുന്നത് ഇന്ത്യയ്ക്ക് ഭീഷണി

india china maldives
india china maldives

ന്യൂഡല്‍ഹി: ഇന്ത്യയും മാലദ്വീപുമായുള്ള അകല്‍ച്ച നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. ഒരുകാലത്ത് അടുത്ത സുഹൃദ് രാജ്യങ്ങളായിരുന്ന ഇന്ത്യയും മാലദ്വീപും മുഹമ്മദ് മുയിസുവിന്റെ നേതൃത്വത്തിലുള്ള തീവ്ര ഇസ്ലാമിസ്റ്റുകള്‍ ഭരണത്തിലേറിയതോടെയാണ് അകന്നത്. ഇതിന് പിന്നാലെ ഇന്ത്യന്‍ സൈനികരെ മുഴുവന്‍ മാലദ്വീപില്‍ നിന്നും പിന്‍വലിക്കണമെന്ന് മുയിസു മുന്നറിയിപ്പ് നല്‍കിയിരുന്നു.

tRootC1469263">

സൈന്യത്തെ പിന്‍വലിക്കാന്‍ മാര്‍ച്ച് 15 വരെയാണ് ഇന്ത്യയ്ക്ക് സമയം അനുവദിച്ചിരിക്കുന്നത്. അഞ്ചു ദിവസത്തെ ചൈന സന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയ ഉടന്‍ ആണ് മുയിസു സൈന്യത്തെ പിന്‍വലിക്കാന്‍ വീണ്ടും ആവശ്യപ്പെട്ടതെന്നത് ശ്രദ്ധേയമാണ്. കടല്‍ സുരക്ഷയ്ക്കും ദുരന്ത നിവാരണത്തിനുമായി 88 ഇന്ത്യന്‍ സൈനികരാണ് മാലദ്വീപിലുള്ളത്.

ഇന്ത്യയെ മാലദ്വീപില്‍ നിന്നും പുറത്താക്കുമെന്ന് വാഗ്ദാനം നല്‍കിയാണ് മുയിസു തെരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രസിഡന്റായതോടെ ഇന്ത്യയെ അകറ്റി ചൈനയെ ഉറ്റ സുഹൃത്തുക്കളാക്കി. അടുത്തിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മൂന്നു മാലിദ്വീപ് മന്ത്രിമാര്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതിന് മന്ത്രിമാരെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും മുയിസു ഉടന്‍ ചൈന സന്ദര്‍ശിച്ച് സൗഹൃദം കൂടുതല്‍ ഉറപ്പിച്ചു. മാലദ്വീപിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ അയക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇന്ത്യന്‍ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചയുടന്‍ ചില ഇന്ത്യന്‍ ടൂറിസ്റ്റ് ഓപ്പറേറ്റര്‍മാര്‍ മാലദ്വീപിലേക്കുള്ള ബുക്കിംഗ് ഉപേക്ഷിച്ചിരുന്നു. ടൂറിസമാണ് മാലദ്വീപിന്റെ പ്രധാന വരുമാനമാര്‍ഗം.

പ്രതിരോധം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഇന്ത്യയ്ക്കും മലിദ്വീപിനും ദീര്‍ഘകാല സഹകരണമുണ്ട്. മുന്‍ പ്രസിഡന്റ് മൗമൂണ്‍ അബ്ദുള്‍ ഗയൂമിന്റെ ഗവണ്‍മെന്റിന്റെ അഭ്യര്‍ത്ഥനപ്രകാരം, ഒരു അട്ടിമറി ശ്രമത്തെ പരാജയപ്പെടുത്താന്‍ 1988 നവംബറില്‍ ഇന്ത്യ സൈന്യത്തെ അയച്ചിരുന്നു. പെട്ടെന്നുള്ള ഓപ്പറേഷനില്‍, ഇന്ത്യന്‍ സൈനികര്‍ക്ക് പ്രസിഡന്റിനെ സുരക്ഷിതമാക്കാനും വിമതരെ പിടികൂടാനും കഴിഞ്ഞു. അതിനു ശേഷമുള്ള മൂന്ന് ദശകങ്ങളായി ഇന്ത്യന്‍ സൈന്യം വിവിധ ആവശ്യങ്ങള്‍ക്കായി മാലദ്വീപില്‍ ക്യാമ്പ് ചെയ്യുന്നു.

തീവ്ര ഇസ്ലാമിസ്റ്റുകളായ ചൈന അനുകൂല ചായ്വുള്ള പ്രോഗ്രസീവ് പാര്‍ട്ടിയുടെ (പിപിഎം) അബ്ദുല്ല യമീന്‍ അബ്ദുള്‍ ഗയൂം 2013-ല്‍ പ്രസിഡന്റായതുമുതല്‍ നീരസം വളരുകയായിരുന്നു. പിന്നീട് മുയിസു പ്രസിഡന്റായതോടെ ഇന്ത്യന്‍ സൈന്യത്തെ പൂര്‍ണമായും ഒഴിവാക്കാനും തീരുമാനിച്ചു. ചൈന ആയിരിക്കും ഇനി മാലദ്വീപിന് സൈനിക സഹായം നല്‍കുക. സ്വന്തമായി സൈന്യമില്ലാത്ത രാജ്യമാണ് മാലദ്വീപ്.

ചൈന മാലദ്വീപില്‍ ആധിപത്യം സ്ഥാപിക്കുന്നത് ഇന്ത്യയ്ക്ക് ഭീഷണിയാണ്. ശ്രീലങ്കയുമായി ചങ്ങാത്തത്തിലായ ചൈന തങ്ങളുടെ ചാരക്കപ്പലുകള്‍ കൊളംബോയില്‍ നങ്കൂരമിടുന്നത് പതിവാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ മാലദ്വീപിനേയും ഇന്ത്യയ്‌ക്കെതിരായ നീക്കത്തിന് ചൈന ഉപയോഗിക്കുമെന്നുറപ്പാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാര്യമായ സ്വാധീനമില്ലാതിരുന്ന ചൈന കഴിഞ്ഞ ചില വര്‍ഷങ്ങളായി നടത്തിവരുന്ന നീക്കങ്ങളാണ് ഇപ്പോഴത്തെ ഇന്ത്യ മാലദ്വീപ് പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍. മാലദ്വീപുമായുള്ള ഇന്ത്യയുടെ നയതന്ത്രം പാളിയത് ചൈന മുതലെടുത്തു. വരും നാളുകളില്‍ പാകിസ്ഥാന്‍, ചൈന, മാലദ്വീപ്, ശ്രീലങ്ക അച്ചുതണ്ട് രൂപപ്പെടുമെന്നത് ഇന്ത്യയെ സംബന്ധിടത്തോളം ആശങ്കയാണ്. അതുകൊണ്ടുതന്നെ അയല്‍ക്കാരുമായുള്ള നയതന്ത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാനായിരിക്കും കേന്ദ്രത്തിന്റെ നീക്കം.

Tags