നേട്ടങ്ങള്‍ വെറും തള്ളല്ല, ഇന്ത്യയിലെ യുവജനങ്ങള്‍ ഇഷ്ടപ്പെടുന്ന തൊഴിലിടമായി കേരളം

Kerala most preferred state
Kerala most preferred state

കൊച്ചി: സംസ്ഥാനത്തിന്റെ നേട്ടങ്ങളെ പരിഹസിക്കുകയെന്നത് സംഘപരിവാറിന്റേയും സര്‍ക്കാര്‍ വിരുദ്ധരുടേയുമെല്ലാം പതിവാണ്. കേരളത്തെ മോശക്കാരാക്കാന്‍ കിട്ടുന്ന അവസരമെല്ലാം അവര്‍ ഉപയോഗിക്കാറുണ്ട്. സംസ്ഥാനത്തിനെതിരെ വ്യാജ പ്രചരണം നടത്തി രാജ്യമെങ്ങും ചീത്തപ്പേരുണ്ടാക്കിക്കൊടുക്കാനും ഒരുകൂട്ടര്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നു.

tRootC1469263">

സ്വന്തം നാടാണെങ്കിലും കേരളത്തിന്റെ നേട്ടങ്ങള്‍ ഭരണപക്ഷത്തിന് ലഭിക്കുന്നതിന്റെ നിരാശയാണ് നമ്പര്‍ വണ്‍ എന്നതിനെ സ്ഥാനത്തും അസ്ഥാനത്തുമെല്ലാം പരിഹസിക്കാനും കാരണം. ഇപ്പോഴിതാ ഇക്കൂട്ടരെ വീണ്ടും നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇന്ത്യ സ്‌കില്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ യുവജനങ്ങള്‍ ജോലി ചെയ്യാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന സംസ്ഥാനങ്ങളില്‍ കേരളം ഒന്നാം സ്ഥാനത്തെത്തി.

സംഘപരിവാര്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വലതുപക്ഷത്തിന് കടുത്ത നിരാശയുണ്ടാക്കുന്നതാണ് ഇക്കാര്യമെന്ന് മന്ത്രി എംബി രാജേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. കേരളം മഹാമോശമാണെന്നും കേരളത്തിന്റെ നേട്ടങ്ങളെല്ലാം വെറും തള്ളാണെന്നും നിരന്തരം ആക്ഷേപിക്കുന്നവര്‍ക്കുള്ള തിരിച്ചടിയാണിതെന്നും രാജേഷ് പറഞ്ഞു.

എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

സംഘപരിവാര്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വലതുപക്ഷത്തിന് കടുത്ത നിരാശയുണ്ടാക്കുന്ന മറ്റൊരു അഭിമാന നേട്ടം കൂടി കേരളം സ്വന്തമാക്കിയിരിക്കുന്നു. കേരളം മഹാമോശമാണെന്നും കേരളത്തിന്റെ നേട്ടങ്ങളെല്ലാം വെറും തള്ളാണെന്നും നിരന്തരം ആക്ഷേപിച്ച് സായോജ്യമടയുന്നവരാണല്ലോ സംഘി-കോണ്‍ഗ്രസ് വൃത്തങ്ങള്‍. പക്ഷേ, അവര്‍ക്ക് നിരന്തരം തിരിച്ചടി നല്‍കുന്ന നേട്ടങ്ങളാണ് കേരളത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇത്തവണ ഇന്ത്യാ സ്‌കില്‍സ് റിപ്പോര്‍ട്ടാണ് അവര്‍ക്ക് തിരിച്ചടി നല്‍കുന്നത്. 2024ലെ റിപ്പോര്‍ട്ട് ഇന്ത്യയിലെ യുവജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന തൊഴിലിടം കേരളമാണെന്ന് കണ്ടെത്തിയിരിക്കുന്നു. പ്രായവ്യത്യാസമില്ലാതെ സ്ത്രീകളും പുരുഷന്മാരും ഒരേപോലെ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്ന നഗരങ്ങളില്‍ കൊച്ചിയും തിരുവനന്തപുരവും ഇന്ത്യയില്‍ മുന്‍ നിരയിലാണ്. വനിതകള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്ന നഗരം കൊച്ചിയാണ്. കമ്പ്യൂട്ടര്‍ സ്‌കില്ലിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ ഒന്നാമത്തെ നഗരം തിരുവനന്തപുരവും മൂന്നാമത്തെ സംസ്ഥാനം കേരളവുമാണ്. കേരളത്തിലെ കുട്ടികള്‍ കമ്പ്യൂട്ടര്‍ സ്‌കില്ലില്‍ കൈവരിച്ച ഉയര്‍ന്ന മുന്നേറ്റം റിപ്പോര്‍ട്ട് എടുത്തുപറയുന്നു. കമ്പ്യൂട്ടറിനെ എതിര്‍ക്കുന്നവര്‍ എന്ന പഴയ പല്ലവി മാത്രം പാടിനടന്നവര്‍ ഇനി എന്തുപറയും?

സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കില്‍ ഡെവലപ്‌മെന്റ് സംരംഭമായ അസാപ് കേരളയെ റിപ്പോര്‍ട്ട് പ്രത്യേകമായി അഭിനന്ദിച്ചിട്ടുണ്ട്. ഐ ടി, കമ്പ്യൂട്ടര്‍ സയന്‍സ്, എഞ്ചിനീയറിംഗ് എന്നീ മേഖലകളിലാണ് കേരളത്തില്‍ ഏറ്റവും അധികം പേര്‍ക്ക് തൊഴില്‍ നൈപുണ്യമുള്ളത് എന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, സംഖ്യാ നൈപുണ്യം, വിമര്‍ശനാത്മക ചിന്ത എന്നേ മേഖലകളില്‍ കേരളത്തിലെ യുവാക്കള്‍ രാജ്യത്ത് തന്നെ ഒന്നാമതാണ്. അതായത് കമ്പ്യൂട്ടറിനെ എതിര്‍ത്തവരെന്ന പഴയ പാട്ടും പാടി കേരളത്തിലെ വലതുപക്ഷത്തിന് ഇനി നടക്കാനാവില്ലെന്ന് അര്‍ത്ഥം. കേരളത്തില്‍ ഉടനീളം അസാപ് സ്ഥാപിച്ച കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളും അവിടങ്ങളിലെ സെന്റര്‍ ഓഫ് എക്‌സലന്‍സും നൂതന സാങ്കേതിക വിദ്യകളില്‍ പരിശീലനം നല്‍കുന്ന രാജ്യത്തെ തന്നെ ഏറ്റവും മികച്ച മാതൃകകളെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇനി ഈ റിപ്പോര്‍ട്ട് ആരുടേതാണെന്ന് കൂടി അറിയുക. ഗൂഗിള്‍, കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി ഐ ഐ), ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ (എ ഐ സി ടി ഇ ), എഐയു, ടാഗ്ഡ് എന്നിവരുമായി ചേര്‍ന്ന് വീബോക്‌സ് നടത്തിയ നാഷണല്‍ എംപ്ലോയബിലിറ്റി ടെസ്റ്റിലൂടെയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പ്രകാശനം ചെയ്ത ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് ദേശീയ മാധ്യമങ്ങളെല്ലാം ഇന്ന് പ്രാധാന്യത്തോടെ വാര്‍ത്ത കൊടുത്തിട്ടുണ്ട്. മലയാള മാധ്യമങ്ങളില്‍ അധികം ഇതു കണ്ടിട്ടില്ല. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ വാര്‍ത്ത ഇതോടൊപ്പം നല്‍കുന്നു.
കേരളം മോശമാണെന്നും ഇവിടെ തൊഴില്‍ സാധ്യതകളില്ലാത്തത് കൊണ്ട് ചെറുപ്പക്കാരെല്ലാം നാടു വിടുന്നു എന്നും നിരന്തരം ഓരിയിടുന്നവര്‍ക്കുള്ള മറുപടിയാണ്, ചെറുപ്പക്കാര്‍ ഏറ്റവുമധികം ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നത് കേരളത്തിലാണ് എന്ന ഈ റിപ്പോര്‍ട്ട്. ഇതിപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ കൂടി ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് ആയതുകൊണ്ട് സംഘികള്‍ എന്തുപറയും? കേരളത്തെ അവഹേളിക്കുന്നവര്‍ക്ക് ഈ വസ്തുതകളുടെ മുന്നില്‍ ഉത്തരം മുട്ടും.

 

Tags