ആശങ്ക നിർവഹിക്കാൻ പോംവഴിയില്ല , യാത്രക്കാർക്ക് നരകമായി കണ്ണൂർ പഴയ ബസ് സ്റ്റാൻഡ്


കണ്ണൂർ: അറ്റകുറ്റപ്പണിക്കായി അടച്ചിട്ട പഴയ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ ദിവസങ്ങൾ കഴിഞ്ഞിട്ടും തുറന്നു നൽകാത്തത് വ്യാപാരികൾക്കും യാത്രക്കാർക്കും തീരാദുരിതമായി മാറുന്നു. പ്രാഥമിക കൃത്യങ്ങൾ നിറവേറ്റാൻ പുറത്തെ ഹോട്ടലുകളെയും സ്വകാര്യ സ്ഥാപനങ്ങളെയും ആശ്രയിക്കേണ്ട ഗതികേടിലാണിവർ.
മഴക്കാലമായതിനാൽ ചെളിവെള്ളം ചവുട്ടിയും നനഞ്ഞും വേണം ഇതിനായി പോകേണ്ടത്.ദിവസേന ആയിരക്കണക്കിനാളുകൾ ആശ്രയിക്കുന്ന കംഫർട്ട് സ്റ്റേഷനാണ് ആഴ്ച്ചകളായി അടഞ്ഞു കിടക്കുന്നത്. നൂറിലേറെ തൊഴിലാളികളും ഓട്ടോറിക്ഷക്കാരും ജോലി ചെയ്യുന്ന സ്ഥലമാണിത് ഇതു കൂടാതെ സ്ത്രീകളും കുട്ടികളും വയോധികരുമടങ്ങുന്ന യാത്രക്കാർ നിത്യവും വന്നു പോകുന്ന സ്ഥലമാണിത്.
വൃത്തിഹീനമായ സ്റ്റാൻഡ് മഴക്കാലമായതിനാൽ പകർച്ചവ്യാധി ഭീഷണിയിലാണ്. കൊതുകും ഈച്ചയും ദുർഗന്ധവും ചെളിവെള്ളവും നിറഞ്ഞതിനാൽ ഇവിടെ കച്ചവടം നടത്താൻ ഭയമാണെന്നാണ് വ്യാപാരികൾ പറയുന്നത്. ടൈൽസുകൾ തകർന്ന് ഉപയോഗിക്കാൻ കഴിയാത്തനിലയിലായിരുന്നു കംഫർട്ട് സ്റ്റേഷൻ. സാമൂഹ്യവിരുദ്ധരും ലഹരിമാഫിയ സംഘങ്ങളുമടക്കം പകൽസമയത്തും ഇതിന്റെ പരിസരങ്ങളിൽ തമ്പടിക്കാറുണ്ടായിരുന്നു. വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ഏറെനാളത്തെ പ്രതിഷേധത്തെ തുടർന്നാണ് അറ്റകുറ്റപ്പണി നടത്താൻ കോർപറേഷൻ അധികൃതർ തയ്യാറായത്.
എന്നാൽ സമയബന്ധിതമായി അറ്റകുറ്റപ്പണി പൂർത്തിയായില്ല. സ്റ്റാൻഡിലെത്തുന്ന സ്ത്രീകളുൾപ്പെടെയുള്ളവർ കംഫർട്ട് സ്റ്റേഷൻ അടച്ചിട്ടതറിയാതെ ഇവിടെയെത്തി മടങ്ങുകയാണ്.

നഗരത്തിലെത്തുന്നവർ ജവഹർ സ്റ്റേഡിയം പരിസരത്തെ കംഫർട്ട് സ്റ്റേഷനിലെത്തിയാണ് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നത്. കൂടുതൽ പേർ ഒരുമിച്ചെത്തുമ്പോൾ ഇവിടെയും തിരക്കേറുന്നു. കണ്ണൂരിൽ കൂടുതൽ കംഫർട്ട് സ്റ്റേഷനുകൾ തുടങ്ങണമെന്ന ആവശ്യം ഇതുവരെ കോർപറേഷൻ പരിഗണിച്ചിട്ടില്ല. ഇതു കൂടാതെ യാത്രക്കാർക്ക് യാതൊരു സുരക്ഷയുമില്ലാത്ത സ്ഥലങ്ങളിലൊന്നാണ് കണ്ണൂർ പഴയ ബസ് സ്റ്റാൻഡെന്ന പരാതിയും ശക്തമാണ്.
കന്നുകാലികളും തെരുവുനായകളും ഇവിടെ വിഹരിക്കുകയാണ് അറ്റകുറ്റപ്പണിക്കായി അടച്ചിട്ട കംഫർട്ട് സ്റ്റേഷൻ അടിയന്തരമായി തുറന്ന് പ്രവർത്തിക്കണമെന്നും ഇല്ലെങ്കിൽ പകരം സംവിധാനമേർപ്പെടുത്തണമെന്നും വ്യാപാരി സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്. വരും ദിവസങ്ങളിൽ അനന്തമായി നീളുന്ന കംഫർട്ട് സ്റ്റേഷൻ നവീകരണം പൂർത്തിയാകാത്തതിൽ പ്രതിഷേധിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ഇവർ.