ഇതാ മോദിയുടെ മറ്റൊരു ഗ്യാരന്റി, ബിജെപി നേതാവിന്റെ പീഡനത്തിനിരയായ വനിതാ താരങ്ങള്‍ക്കുവേണ്ടി പ്രതികരിച്ച ഗുസ്തി ഇതിഹാസത്തിന് പണികൊടുത്തു

bajrang punia
bajrang punia

 

ന്യൂഡല്‍ഹി: ബിജെപി നേതാവും ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായിരുന്ന ബ്രിജ് ഭൂണഷിന്റെ ലൈംഗിക പീഡനത്തിനിരയായ ഗുസ്തി താരങ്ങള്‍ക്കുവേണ്ടി സമരത്തിനിറങ്ങിയ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് ബജ്റംഗ് പുനിയയ്ക്ക് സസ്പെന്‍ഷന്‍. സോനിപത്തില്‍ നടന്ന ട്രയല്‍സിനിടെ ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറാകാതിരുന്നതിനാലാണ് പുനിയയ്ക്കെതിരെ നടപടിയെന്നാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (എന്‍എഡിഎ)യുടെ ന്യായീകരണം.

എന്നാല്‍, ഉത്തേജക പരിശോധനയ്ക്കായി നാഡ ഉദ്യോഗസ്ഥര്‍ക്ക് തന്റെ സാമ്പിളുകള്‍ നല്‍കാന്‍ താന്‍ ഒരിക്കലും വിസമ്മതിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കാലഹരണപ്പെട്ട കിറ്റുകളാണ് അവര്‍ പരിശോധനയ്ക്കായി കൊണ്ടുവന്നത്. കിറ്റിന്റെ കാര്യത്തില്‍ അവര്‍ എന്ത് നടപടി സ്വീകരിച്ചുവെന്നതിന് ആദ്യം എന്നോട് ഉത്തരം നല്‍കാന്‍ ഞാന്‍ അവരോട് അഭ്യര്‍ത്ഥിച്ചു. എന്റെ സാമ്പിള്‍ എടുക്കുക, തുടര്‍ന്ന് എന്റെ അഭിഭാഷകന്‍ വിദുഷ് സിംഘാനിയ ഈ കത്തിന് മറുപടി നല്‍കുമെന്നും സസ്‌പെന്‍ഷനെക്കുറിച്ച് ബജ്‌റംഗ് തന്റെ എക്‌സ് ഹാന്‍ഡില്‍ പ്രതികരിച്ചു.

അനിശ്ചിതകാലത്തേക്കാണ് ഇന്ത്യകണ്ട എക്കാലത്തേയും മികച്ച ഗുസ്തി താരങ്ങളിലൊരാളെ സസ്‌പെന്‍ഡ് ചെയ്തത്. ഇതോടെ ഈ വര്‍ഷാവസാനം നടക്കാനിരിക്കുന്ന പാരീസ് ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ പൂനിയയ്ക്ക് സാധിച്ചേക്കില്ല. ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, കാലഹരണപ്പെട്ട ഉത്തേജക ശേഖരണ കിറ്റുകളാണെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ പുനിയ പുറത്തുവിട്ടിരുന്നു. നാഡ ഉദ്യോഗസ്ഥര്‍ ഇതുവരെ തന്റെ ആശങ്കകള്‍ പരിഹരിച്ചിട്ടില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതുവരെ പുനിയയ്ക്ക് ഏതെങ്കിലും ടൂര്‍ണമെന്റിലോ ട്രയല്‍സിലോ പങ്കെടുക്കാന്‍ സാധിക്കുകയില്ല. ഒളിമ്പിക്സിനുള്ള ട്രയല്‍സില്‍നിന്നും പുനിയ വിട്ടുനില്‍ക്കേണ്ടി വരും. ബ്രിജ് ഭൂഷണിനെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി മാസങ്ങളോളം വനിതാ താരങ്ങള്‍ നടത്തിയ സമരത്തിന് പിന്തുണ നല്‍കിയ വ്യക്തിയാണ് പുനിയ. ഇപ്പോഴത്തെ സസ്‌പെന്‍ഷന്‍ പ്രതികാര നടപടിയാണെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു.

 

Tags