പെരുമണ്ണ് അപകടം, കണ്ണുനിറയ്ക്കുന്ന കുറിപ്പുമായി ഹേമലത ഐപിഎസ്, റോഡുകളില്‍ കുഞ്ഞുങ്ങളുണ്ടാകും, ശ്രദ്ധയോടെ വാഹനമോടിക്കണം

hemalatha ips
hemalatha ips

കണ്ണൂര്‍: ഇരിക്കൂറിനടുത്ത പെരുമണ്ണില്‍ നിയന്ത്രണം വിട്ട വാഹനം കയറി സ്‌കൂള്‍വിട്ടുവരികയായിരുന്ന 10 പിഞ്ചുകുഞ്ഞുങ്ങള്‍ മരണപ്പെട്ട ദാരുണസംഭവം ഓര്‍മപ്പെടുത്തിയുള്ള കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഹേമലത ഐപിഎസ്സിന്റെ കുറിപ്പ് വൈറലാകുന്നു. സ്‌കൂള്‍ തുറന്നതോടെ റോഡുകളില്‍ കുട്ടികളുണ്ടാകുമെന്നും ശ്രദ്ധയോടെ വാഹനമോടിക്കണമെന്നും അവര്‍ തന്റെ കുറിപ്പില്‍ പറയുന്നുണ്ട്.

ഹേമലത ഐപിഎസ്സിന്റെ കുറിപ്പ്,

കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയായി ചാര്‍ജ്ജെടുത്ത ആദ്യനാളുകളില്‍  ഇരിട്ടി ഭാഗത്തേക്ക് പോകുമ്പോഴാണ്  പെരുമണ്ണില്‍ റോഡിനോട് ചേര്‍ന്ന് ആ സ്മൃതി കുടീരം കണ്ടത്,
പേഴ്‌സണല്‍ സ്റ്റാഫിനോട് ചോദിച്ചപ്പോഴാണ് സ്‌കൂള്‍ വിട്ട് വരികയായിരുന്ന കുഞ്ഞുങ്ങളുടെ ദേഹത്തേക്ക് വാഹനം നിയന്ത്രണം  വിട്ട് കയറി പത്ത് പിഞ്ചുമക്കള്‍ മരണപ്പെട്ട  ആ ദാരുണസംഭവം പറഞ്ഞ് തന്നത്,  അന്നൊക്കെ ഔദ്യോദിഗ തിരക്കായതിനാല്‍   അവിടെ വാഹനം നിര്‍ത്തിയിരുന്നില്ല.

ഇന്ന്  
കൂട്ടുപുഴയില്‍ പോലീസ് എയ്ഡ് പോസ്റ്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് തിരിച്ച് വരുന്ന വഴി
  ആ സ്മൃതികുടീരത്തിനടുത്ത്  ഞാന്‍ വാഹനം നിര്‍ത്തി.

പതുക്കെ ആ കുടീരത്തിന്റെ  പടവുകള്‍ കയറുമ്പോള്‍ തന്നെ മനസ്സ് പിടഞ്ഞിരുന്നു,

മനസ്സിലപ്പോള്‍ സ്‌കൂള്‍ യൂണിഫോമിട്ട് സന്തോഷത്തോടെ വീട്ടിലേക്ക് വരുന്ന  കുഞ്ഞുങ്ങളുടെ മുഖമായിരുന്നു..

എങ്ങിനെയാണ് അവരുടെ മാതാപിതാക്കള്‍ ഈ സംഭവം  ഉള്‍ക്കൊണ്ടത്...?
ഒരുപക്ഷേ അവര്‍ക്കിപ്പോഴും ഈ  സംഭവത്തിന്റെ നടുക്കത്തില്‍ നിന്നും പുറത്ത് വരുവാനോ അതിനുശേഷം മനസ്സറിഞ്ഞൊന്ന് സന്തോഷിക്കുവാനോ  സാധിച്ചിരിക്കില്ല...

പടവുകള്‍ കയറി
 ആ കുടീരത്തിലെത്തി,

അവരെ അടക്കിയ ഹതഭാഗ്യയായ ആ  ഭൂവിലിപ്പോഴും നിത്യദുഃഖം തളം കെട്ടി നില്‍ക്കുന്നത് പോലെ...

അവിടെ  മാര്‍ബിള്‍ ഫലകത്തില്‍ പത്ത് മക്കളുടെ ചിത്രങ്ങള്‍ കൊത്തിവച്ചിരിക്കുന്നു,
ആ ഫലകത്തിന് കീഴെ അവര്‍ ശാന്തരായി തങ്ങളുടെ പൂര്‍ത്തീകരിക്കാനാവാത്ത സ്വപ്നങ്ങള്‍ക്കൊപ്പം ഉറങ്ങുന്നു..

ഒറ്റ കാഴ്ചയില്‍ തന്നെ വല്ലാത്ത നൊമ്പരം എന്റെ  ഉള്ളിലേക്ക് ആഴ്ന്നിറങ്ങുകയാണ്..

ഈ കുഞ്ഞുങ്ങള്‍  അവരുടെ കുടുംബത്തിന്റെ എത്രമാത്രം വലിയ പ്രതീക്ഷകളായിരുന്നു...?

അവരുടെ മാതാപിതാക്കള്‍ അവരെകൊണ്ട് എത്രമാത്രം സ്വപ്നങ്ങള്‍ കണ്ടിരിക്കും...?

ആകസ്മികമായ മരണം അവരെ കൂട്ടി കൊണ്ട് പോകുന്നതിന്റെ  തൊട്ട് മുന്നേ അവരെത്രമാത്രം സ്വപ്നം കണ്ടിരിക്കും...?

സ്‌കൂള്‍ വിട്ട് വീട്ടിലേക്കോടുമ്പോള്‍ അവരുടെ മനസ്സില്‍ എന്തൊക്കെയായിരിക്കും..?

അമ്മയുണ്ടാക്കിയ പലഹാരം..
കളിപ്പാട്ടം..
കുഞ്ഞനിയന്‍..
ഇതൊക്കെ ആയിരിക്കില്ലേ...?
ഇതൊക്കെ ആലോചിച്ച് കൊണ്ട്
ആ കുടീരത്തെ ഞാനൊന്ന് വലം വച്ചു,
നിശബ്ദമായി കുഞ്ഞുങ്ങളുടെ ആത്മാവ് ഒരു ഇളം മാരുതനായി എന്നെ ആശ്ലേഷിക്കുന്നത് പോലെ...

അപ്പോള്‍
റോഡിനപ്പുറത്തുള്ള വീട്ടിലെ ജനാലയിലൂടെ ഒരു സ്ത്രീ ഞങ്ങളെ നിരീക്ഷിക്കുന്നത് കണ്ടു,

'' ആ വീട്ടിലെ കുട്ടിയും മരണപ്പെട്ടവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു '' എന്ന് പേഴ്‌സണല്‍ സ്റ്റാഫ് പറഞ്ഞപ്പോള്‍ ഞാനൊന്നുകൂടി ആ അമ്മയെ നോക്കി..

എന്നിലെ അമ്മ മനസ്സ് വല്ലാതെ നീറിപ്പോയി..

ഒരുപക്ഷേ ഒന്ന് വേഗം നടന്നിരുന്നെങ്കില്‍ ആ അമ്മയുടെ മകളെങ്കിലും  അപകടത്തില്‍ നിന്നും രക്ഷപ്പെടുമായിരുന്നു,

വീടിന്റെ തൊട്ടടുത്ത് മരണം വന്ന് കുഞ്ഞിനെ കൂട്ടിക്കൊണ്ട് പോയിരിക്കുന്നു..
അല്ല തട്ടിപ്പറിച്ച് കൊണ്ട് പോയിരിക്കുന്നു...

എത്ര നിര്‍ഭാഗ്യം..

ഒരു പക്ഷേ ആ പത്തു പേര്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ആരൊക്കെയാകുമായിരുന്നു...
അദ്ധ്യാപിക..
ഡോക്ടര്‍,
ഒരുപക്ഷേ എന്നെ പോലൊരു ഐപിഎസ്‌കാരി...
 വാഹനഡ്രൈവറുടെ അശ്രദ്ധയാണ് ഈ മരണത്തിന് കാരണമെന്നറിഞ്ഞപ്പോള്‍ വല്ലാത്ത ഒരു അമര്‍ഷം എന്റെയുള്ളില്‍ പതഞ്ഞ് പൊന്തി...

എത്രയെത്ര പ്രതീക്ഷകള്‍,
പ്രത്യാശകള്‍ ...
സ്വപ്നങ്ങള്‍...
അതൊക്കെയല്ലേ ഡ്രൈവറുടെ ഒരു നിമിഷത്തെ  അശ്രദ്ധകൊണ്ട്  ഇല്ലാതായത്...

ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുത്,
സ്‌കൂളുകള്‍ തുറന്നിരിക്കുകയാണ്,
റോഡുകളില്‍
കുഞ്ഞുങ്ങള്‍ ചിലപ്പോള്‍ അശ്രദ്ധരായാലും വാഹനം ഓടിക്കുന്നവര്‍ നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു,
സ്‌കൂള്‍ പരിസരങ്ങളില്‍ വാഹനത്തിന്റെ വേഗത കുറച്ച്  പോകണമെന്ന നിബന്ധന എല്ലാവരും പാലിക്കണം,
നമ്മുടെ അശ്രദ്ധ കൊണ്ട് മറ്റുള്ളവര്‍ക്ക് യാതൊരു അപകടവും ഉണ്ടാക്കുകയില്ലെന്ന  നല്ല ഡ്രൈവിംഗ് സംസ്‌കാരം നാം വളര്‍ത്തിയെടുക്കണം..
സ്‌കൂള്‍ കുട്ടികളെ കൊണ്ട് പോകുന്ന വാഹനങ്ങളിലടക്കം  മതിയായ സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെങ്കില്‍ കര്‍ശനമായ നടപടിയുണ്ടാകും..
എന്റെ ജില്ലയിലെ എല്ലാ സ്‌കൂള്‍ പരിസരങ്ങളിലും പോലീസിന്റെ കര്‍ശനമായ പരിശോധനകളുണ്ടാവും.
നിയമം ലംഘിക്കുന്നവര്‍ ആരായാലും അവര്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളും പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും,
കൂടാതെ ഇത്തരത്തിലുള്ള ഏതെങ്കിലും നിയമലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്കും ഏത് നേരവും എന്നെ നേരിട്ട് വിളിച്ചറിയിക്കാവുന്നതാണ്..

ഇതൊക്കെ ചിന്തിച്ച് ആ കുടീരം നോക്കി നിര്‍ന്നിമേഷനായി നില്‍ക്കുമ്പോള്‍ പ്രകൃതിയുടെ കണ്ണീരെന്നോളം
ഇളം ചാറ്റല്‍ മഴ പെയ്യുകയായിരുന്നു...

വൈകുന്നേരമുള്ള  മറ്റ് പരിപാടികളെ കുറിച്ച് PSO  ഓര്‍മ്മിച്ചപ്പോള്‍ ,  ഞാന്‍ അവിടെയുള്ള  ഒരു ബോര്‍ഡ് ചൂണ്ടിക്കാണിച്ച് തിരിഞ്ഞ് നിശബ്ദമായി തിരിഞ്ഞു നടന്നു,  ആ ബോര്‍ഡില്‍  ഇങ്ങനെ എഴുതിയിരിക്കുന്നു

  '' നിശബ്ദരായിക്കുക ഇവിടെ കുഞ്ഞുങ്ങള്‍ ഉറങ്ങുന്നുണ്ട്...''

hemalatha ips

ഹേമലത എം IPS
ജില്ലാപോലീസ് മേധാവി,
കണ്ണൂര്‍ റൂറല്

 

Tags