'മണിയാര്‍ പദ്ധതിയുടെ നിയന്ത്രണം സ്വകാര്യ കമ്പനിയില്‍ തന്നെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചതിനു പിന്നില്‍ നടന്നത് കോടികളുടെ അഴിമതി' : വി ഡി സതീശൻ

v d satheesan
v d satheesan

തിരുവനന്തപുരം : വൈദ്യുതി ബോര്‍ഡിഎതിര്‍പ്പ് മറികടന്ന് മണിയാര്‍ ജല വൈദ്യുത പദ്ധതിയുടെ നിയന്ത്രണം സ്വകാര്യ കമ്പനിയില്‍ തന്നെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചതിനു പിന്നില്‍ നടന്നത് കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

മണിയാര്‍ പദ്ധതി 30 വര്‍ഷത്തേക്കാണ് കാര്‍ബറണ്ടം യൂണിവേഴ്സലിന് നല്‍കിയിരുന്നത്. കരാര്‍ അനുസരിച്ച് 30 വര്‍ഷം കഴിയുമ്പോള്‍ പദ്ധതി കെ.എസ്.ഇ.ബിക്ക് തിരിച്ചു നല്‍കണം. എന്നാല്‍ പദ്ധതി തിരിച്ചു വാങ്ങിയില്ലെന്നു മാത്രമല്ല 25 വര്‍ഷത്തേക്ക് കൂടി കരാര്‍ ദീര്‍ഘിപ്പിച്ച് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

പദ്ധതി കൈവിട്ടു പോകുന്നതോടെ വൈദ്യുതി ബോര്‍ഡിന് പ്രതിവര്‍ഷം ശരാശരി 18 കോടി രൂപയുടെ നഷ്ടമുണ്ടാകും. വൈദ്യുതി നിരക്ക് വര്‍ധനയില്‍ ജനങ്ങളും സാമ്പത്തിക പ്രതിസന്ധിയില്‍ വൈദ്യുതി ബോര്‍ഡ് നട്ടംതിരിയുമ്പോഴാണ് മണിയാര്‍ ജല വൈദ്യുത പദ്ധതി സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ അടിയറവ് വയ്ക്കുന്നതെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

വൈദ്യുതി ബോര്‍ഡ് കോടിയുടെ കടത്തിലേക്ക് പോകുമ്പോഴും ഒരു ചര്‍ച്ചയും നടത്താതെ മണിയാര്‍ പദ്ധതി നല്‍കിയതിന് പിന്നില്‍ അഴിമതിയുണ്ട്. വ്യവസായ മന്ത്രിയാണ് ഇടപാടിന് പിന്നില്‍. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇടപാട് നടന്നത്. പദ്ധതി കെ.എസ്.ഇ.ബിക്ക് മടക്കി നല്‍കണം. കരാര്‍ ലംഘനത്തിന്റെ പേരില്‍ 2022ല്‍ കാര്‍ബറണ്ടം കമ്പനിക്ക് കെ.എസ്.ഇ.ബി നോട്ടീസ് നല്‍കിയിരുന്നു.

വൈദ്യുതിക്ക് വിലക്കുറവുള്ള സമയം പുറത്തു നിന്ന് വൈദ്യുതി വാങ്ങുകയും വില കൂടുമ്പോള്‍ കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നല്‍കിയ വൈദ്യുതി തിരികെ എടുക്കുകയും ചെയ്തതിനാണ് നോട്ടീസ് നല്‍കിയത്. കരാര്‍ ലംഘനം നടത്തിയ കമ്പനിക്ക് തന്നെ 25 വര്‍ഷത്തേക്ക് കരാര്‍ പുതുക്കി നല്‍കുന്നത് ആരുടെ താല്‍പര്യമാണ്? സംസ്ഥാന താല്‍പര്യമാണോ, സ്വകാര്യ കമ്പനിയുടെ താല്‍പര്യമാണോ സര്‍ക്കാര്‍ സംരക്ഷിക്കുന്നത്.

Tags