നീതി ലഭിക്കാതെ പോയ നിസ്സഹായരുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ലക്ഷ്യം; മന്ത്രി വി. അബ്ദുറഹിമാന്‍
കാസർകോട് : പതിറ്റാണ്ടുകളായി സങ്കേതിക കുരുക്കില്‍ പെട്ട് നീതി ലഭിക്കാതെ പോയ നിസ്സഹായരായ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാണ് അദാലത്തുകള്‍ നടത്തുന്നതെന്ന് ന്യൂനപക്ഷ ക്ഷേമം, കായികം വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. കരുതലും കൈത്താങ്ങും വെള്ളരിക്കുണ്ട് താലൂക്ക് തല അദാലത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ പ്രാധാന്യം ഉറപ്പാക്കണം എന്ന് മന്ത്രി സര്‍ക്കാര്‍ ജീവനക്കാരോട് പറഞ്ഞു. അദാലത്തുകളില്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളും നടപടികളും സമയബന്ധിതമായി നടപ്പാക്കണം എന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥ ഗൗരവമായി കാണുമെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് ജില്ലയില്‍കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തുകള്‍ പൂര്‍ത്തിയാകുമ്പോള്‍ നാല് താലൂക്കുകളിലുമായി ആകെ 1065 പരാതികള്‍ ലഭിച്ചതെന്നും പരിഗണിച്ച മുഴുവന്‍ പരാതികളിലും തീരുമാനമായി എന്നും മന്ത്രി പറഞ്ഞു.
കരുതലും കൈത്താങ്ങും വെള്ളരിക്കുണ്ട് താലൂക്ക് തല അദാലത്ത് രജിസ്‌ട്രേഷന്‍, പുരാ വസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ ക്ഷേമം, കായികം വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ ക്ഷേമം, കായികം വകുപ്പ് മന്ത്രി. വി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രസന്ന പ്രസാദ്, പി. ശ്രീജ, ടി.കെ നാരായണന്‍, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ഇസ്മയില്‍, സബ് കളക്ടര്‍ പ്രതീക് ജെയിന്‍, എ. ഡി.എം പി. അഖില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ സ്വാഗതവും ഡെപ്യൂട്ടി കളക്ടര്‍ എല്‍. എ കെ. രാജന്‍ നന്ദിയും പറഞ്ഞു.
അദാലത്തില്‍ മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. അദാലത്തില്‍ 9 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ മന്ത്രിമാര്‍ വിതരണം ചെയ്തു. അദാലത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് താലൂക്കില്‍ 15 റേഷന്‍ കാര്‍ഡുകളാണ് അനുവദിച്ചത്.