ദൈവം മിണ്ടാപ്രാണികളുടെയും കൂടിയാണെന്ന് തെളിയിച്ച അച്ചുവിൻ്റെ 'അച്ചൻ'
മനുഷ്യരെ പോലെ തന്നെ ഭൂമിയുടെ അവകാശികളാണ് ഓരോ ജീവജാലങ്ങളും. ദൈവം അവയെല്ലാം സൃഷ്ടിച്ചിരിക്കുന്നതും മനുഷ്യർക്കുവേണ്ടി തന്നെയാണ്. അങ്ങനെയുള്ള ജീവജാലങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം മനുഷ്യർക്കുണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ് തന്റെ ജീവിതത്തിലൂടെ ഒരു വൈദീകൻ.
മുക്കാട്ടുകര ഇടവക വികാരി റവ. ഫാ. പോൾ പിണ്ടിയാനാണ് തന്റെ തിരക്കിട്ട വൈദീകജീവിതത്തിനിടയിലും മിണ്ടാപ്രാണികളായ ജീവികൾക്ക് തുണയായി മാറുന്നത്. അപകടം പറ്റിയതിനെത്തുടർന്ന് ഇപ്പോൾ ചികിത്സയിലാണ് അച്ചൻ. ഈ അപകടം പോലും വളർത്തു പൂച്ചയായ അച്ചുവിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു സംഭവിച്ചതും.
1.5 മാസം മുൻപ് ഒരു പാതിരാത്രിയിലായിരുന്നു വളർത്തു പൂച്ചയായ അച്ചുവിനെ രക്ഷിക്കുന്നതിനിടയിൽ അപകടം പറ്റിയത്. കാലിൽ എല്ല് പൊട്ടി ഓപ്പറേഷൻ നടത്തി. അപകടം പറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും പൂച്ചയെ പറ്റിയാണ് അദ്ദേഹം അന്വേഷിച്ചിരുന്നത്. പൂച്ചയ്ക്ക് കുഴപ്പമില്ലെന്ന് മനസിലായപ്പോഴാണ് മനസ് ശാന്തമായത്.
അച്ചുവിന് മാത്രമല്ല, ചുറ്റുപാടുള്ള മറ്റ് പൂച്ചകൾക്കും സംരക്ഷകനാണ് ഈ വൈദീകൻ. ദിനവും ഇവയ്ക്ക് ഭക്ഷണം നൽകാൻ അച്ചൻ മറക്കാറില്ല. എല്ലാ ദിവസവും രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം പള്ളി പരിസരത്ത് വരുന്ന പ്രാവുകൾക്കും തീറ്റ നൽകുന്നതും അച്ഛന്റെ ശീലമാണ്. കൂടാതെ തത്തകളെ വളർത്തുന്നുമുണ്ട്. പട്ടികളോടും പരിഗണന കാണിക്കുന്ന വ്യക്തിത്വമാണ്.
തീർത്തും മനുഷ്യ സ്നേഹിയും, മൃഗ സംരക്ഷകനുമാണ് അച്ചൻ. ഇത് കാരണം പലർക്ക് മുൻപിലും പരിഹാസപാത്രമായിട്ടുണ്ട് ഈ അച്ചൻ.എന്നിട്ടും തന്റെ ഈ പ്രവർത്തികളിൽ നിന്നും അദ്ദേഹം ഒരു അടിപോലും പിന്നോട്ട് പോയിട്ടില്ല..മനുഷ്യരോടും, മൃഗങ്ങളോടും നല്ല പരിഗണന നൽകി വരുന്ന നല്ല ഇടയനായ അദ്ദേഹം ഈ ക്രിസ്തുമസ് വേളയിൽ ഏവർക്കും ഒരു മാതൃകയാണ്.
ഒപ്പം ദൈവത്തിനോടും, മനുഷ്യരോടും മറ്റു ദൈവ സൃഷ്ടികളോടും മമത കാണിക്കുന്ന പോൾ പിണ്ടിയാനച്ചനെ പോലെയുള്ളവർ സമൂഹത്തിൽ ഉണ്ടാകേണ്ട കാലം അതിക്രമിച്ചുവെന്ന് ഇപ്പോഴത്തെ പ്രകൃതി ദുരന്തങ്ങൾ കാണുമ്പോൾ നമുക്ക് മനസിലാകും.