വിവാഹേതര ബന്ധത്തിന്റെ പേരില്‍ പങ്കാളിക്ക് നഷ്ടപരിഹാരം നല്‍കേണ്ടതില്ല ; ഹൈക്കോടതി

high court
high court

പങ്കാളിയുടെ സ്വഭാവവുമായി ബന്ധപ്പെടുത്തി സ്വത്തവകാശത്തിന് അര്‍ഹതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

വിവാഹേതര ബന്ധത്തിന്റെ പേരില്‍ പങ്കാളിക്ക് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി. വിവാഹേതര ബന്ധങ്ങള്‍ വിവാഹമോചനത്തിന് കാരണമായി ചൂണ്ടിക്കാട്ടാം. എന്നാല്‍ നഷ്ടപരിഹാരത്തിന് അത് കാരണമല്ലെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം ബി സ്നേഹലത എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നീരിക്ഷണം.


വിവാഹം എന്നത് സിവില്‍ കരാറാണ്. പങ്കാളിയുടെ സ്വഭാവവുമായി ബന്ധപ്പെടുത്തി സ്വത്തവകാശത്തിന് അര്‍ഹതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോയത് മാനഹാനിക്ക് കാരണമായെന്നും ഭര്‍ത്താവിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള തിരുവനന്തപുരം കുടുംബ കോടതി ഉത്തരവ് ചോദ്യം ചെയ്ത് യുവതി നല്‍കിയ അപ്പീല്‍ തീര്‍പ്പാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.


2006 നവംബര്‍ 19നായിരുന്നു തിരുവനന്തപുരം സ്വദേശിയായ യുവാവിന്റെയും യുവതിയുടേയും വിവാഹം. 2012 ജൂലൈയില്‍ യുവതി സ്വര്‍ണവും ചില രേഖകളുമായി മറ്റൊരാള്‍ക്കൊപ്പം പോയി എന്നായിരുന്നു ഭര്‍ത്താവിന്റെ പരാതി. 20 ലക്ഷം രൂപ നഷ്ടപരിഹാരവും സ്വര്‍ണവും പണവും തിരിച്ചു നല്‍കണമെന്നും ഭര്‍ത്താവ് ആവശ്യപ്പെട്ടു. ഹര്‍ജി പരിഗണിച്ച തിരുവനന്തപുരം കുടുംബ കോടതി ഭര്‍ത്താവിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. ഇതിനെതിരെ ഭാര്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഭര്‍ത്താവിന്റെയും മാതാപിതാക്കളുടെയും അവഹേളനംമൂലമാണ് വീടുവിട്ടതെന്നായിരുന്നു യുവതിയുടെ വാദം. ഭര്‍ത്താവും വീട്ടുകാരും ക്രൂരമായി മര്‍ദിച്ചിരുന്നു. സ്വന്തം വീട്ടിലേക്ക് പോയ താന്‍ പിന്നീടാണ് ബന്ധുവായ പ്രവീണിനൊപ്പം താമസം തുടങ്ങിയത്. 2012ല്‍ വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. രണ്ട് വര്‍ഷം കഴിഞ്ഞാണ് ഭര്‍ത്താവിന്റെ പരാതി വന്നതെന്നും യുവതി അപ്പീല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Tags