'എല്ലാം മനസ്സിലാക്കിത്തരാം..'; ബാങ്കിന് മുൻപിൽ നിക്ഷേപകൻ ജീവനൊടുക്കിയ സംഭവത്തിൽ സിപിഐഎം നേതാവിന്റെ ഭീഷണിസന്ദേശം പുറത്ത്
ബാങ്കിലെത്തിയ തന്നെ ജീവനക്കാര്‍ ഉപദ്രവിച്ചുവെന്ന് പറയുമ്പോള്‍ അടി മേടിക്കേണ്ട സമയം കഴിഞ്ഞെന്നും മനസിലാക്കിത്തരാമെന്നും സജി പറയുന്ന ഭീഷണി സന്ദേശമാണ് പുറത്തുവന്നത് .
ഇടുക്കി: കട്ടപ്പന റൂറൽ ഡെവലപ്പ്മെന്റ്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി ബാങ്കിന് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഐഎം നേതാവിന്റെ ഭീഷണിസന്ദേശം പുറത്ത്. സിപിഐഎം മുൻ കട്ടപ്പന ഏരിയ സെക്രട്ടറി വി ആർ സജിയുടെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. ബാങ്കിലെത്തിയ തന്നെ ജീവനക്കാര്‍ ഉപദ്രവിച്ചുവെന്ന് പറയുമ്പോള്‍ അടി മേടിക്കേണ്ട സമയം കഴിഞ്ഞെന്നും മനസിലാക്കിത്തരാമെന്നും സജി പറയുന്ന ഭീഷണി സന്ദേശമാണ് പുറത്തുവന്നത് .
കട്ടപ്പന മുളപ്പാശ്ശേരിയില്‍ സാബുവാണ് കഴിഞ്ഞദിവസം ബാങ്കിന് മുന്നിൽ തൂങ്ങി മരിച്ചത്. ബാങ്കിൽ പണം ചോദിച്ചെത്തിയപ്പോൾ ബാങ്ക് ജീവനക്കാരൻ ബിനോയ് തന്നെ പിടിച്ചു തള്ളിയെന്ന് ആത്മഹത്യ ചെയ്ത സാബു ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. താൻ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്നം ഉണ്ടാക്കുകയാണെന്ന് പറഞ്ഞപ്പോൾ ഈ മാസത്തെ പണത്തിൽ പകുതി നൽകിയിട്ടും ജീവനക്കാരനെ ഉപദ്രവിക്കേണ്ട കാര്യമെന്തെന്നായിരുന്നു സജി ചോദിക്കുന്നത്.
നിങ്ങൾ വിഷയം മാറ്റാൻ നോക്കേണ്ടെന്നും അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും സജി പിന്നീട് സാബുവിനോട് പറയുന്നുണ്ട്. തുടർന്ന് നിങ്ങൾക്ക് പണി അറിയത്തില്ലാഞ്ഞിട്ടാണ് എന്നും പണി മനസ്സിലാക്കി തരാമെന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ട്. പണം തരാൻ ഭരണ സമിതിയും ജീവനക്കാരും ശ്രമിക്കുമ്പോൾ ജീവനക്കാരനെ ആക്രമിച്ചത് ശരിയായില്ല എന്നും സജി ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്.
സാബുവിൻ്റെ ആത്മഹത്യ കുറിപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. കത്തിൽ ബാങ്ക് സെക്രട്ടറിക്കും മറ്റ് രണ്ട് ജീവനക്കാർക്കെതിരെയും പരാമർശമുണ്ട്. ജീവിതകാലം മുഴുവൻ സമ്പാദിച്ച തുകയാണ് ബാങ്കിൽ നിക്ഷേപിച്ചതെന്നും ഭാര്യയുടെ ചികിത്സയ്ക്കായി പണം ചോദിച്ചു ചെന്നപ്പോൾ അപമാനിക്കുകയും പിടിച്ചു തള്ളുകയും ചെയ്യുകയായിരുന്നു ഇനി ആർക്കും ഈ അവസ്ഥ വരരുത് എന്നായിരുന്നു സാബുവിന്റെ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്.