കാമ്പസുകളിലെ വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ല : ഹൈകോടതി
കൊച്ചി: കാമ്പസുകളിലെ വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈകോടതി. കാമ്പസുകളിലെ വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കണമെന്ന പൊതുതാല്‍പ്പര്യഹരജി പരിഗണിക്കവെയാണ് കോടതി ഇത് വ്യക്തമാക്കിയത്. മഹാരാജാസ് കോളജില്‍ ജനുവരിയിലുണ്ടായ എസ്.എഫ്.ഐ-കെ.എസ്. യു സംഘര്‍ഷം അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാർഥി രാഷ്ട്രീയത്തിനെതിരെ ഹരജി സമര്‍പ്പിച്ചത്.
'മതത്തിന്‍റെ പേരിൽ ചെയ്യുന്ന പ്രവർത്തിക്ക് മതം നിരോധിക്കാറില്ല. രാഷ്ട്രീയത്തിന്‍റെ പേരിൽ ചെയ്യുന്നതിന് രാഷ്ട്രീയവും നിരോധിക്കാൻ കഴിയില്ല. കാമ്പസുകളിലെ രാഷ്ട്രീയം പൂർണമായും നിരോധിക്കാനാവില്ലെന്നും കോടതി അറിയിച്ചു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലെ ഹാനികരമായ വ്യവസ്ഥിതികളാണ് ഇല്ലാതാക്കേണ്ടതെന്ന്' കോടതി വ്യക്തമാക്കി.
രാഷ്ട്രീയമല്ല രാഷ്ട്രീയക്കളികളാണ് നിരോധിക്കേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി. കൃഷ്ണകുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിച്ചത്. പൊതുതാൽപര്യ ഹരജി ജനുവരി 23ന് വീണ്ടും പരിഗണിക്കും.