ശ്രീകണ്ഠാപുരത്ത് നിധി ലഭിച്ചതിൻ്റെ ഇഫക്റ്റ് ; കാസർകോട് അനധികൃത ഖനനം നടത്തിയ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉൾപ്പെടെയുള്ള സംഘം പൊലിസ് പിടിയിൽ


കണ്ണൂർ : ശ്രീകണ്ഠാപുരം ചെങ്ങളായിയിൽ തൊഴിലുറപ്പ് സ്ത്രികൾക്ക് റബ്ബർ കുഴിയെടുക്കുന്നതിനിടെ അമൂല്യ നിധിശേഖരം കിട്ടിയതിൻ്റെ ആവേശത്തിൽ കാസർകോട് അനധികൃത ഖനനം നടത്തിയ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉൾപ്പെടെ കുടുങ്ങി.
കുമ്പള ആരിക്കാടി കോട്ടയിൽ നിധി കുഴിച്ചെടുക്കാൻ എത്തിയ മൊഗ്രാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം അഞ്ചു പേരാണ്പിടിയിലായത്. പിക്കാസിൻ്റെശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ പിടികൂടിയത്. കോട്ടയ്ക്ക് അകത്തെ കിണറിന് ഉള്ളിലാണ് ഇവർ നിധി കുഴിച്ചെടുക്കാൻ നോക്കിയത്.
പുരാവസ്തു വകുപ്പിന്റെ അധീനതയിലാണ് കുമ്പള ആരിക്കാടി കോട്ട. ഇവിടെയാണ് നിധി കുഴിച്ചെടുക്കാൻ മൊഗ്രാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടങ്ങുന്ന സംഘം എത്തിയത്. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. കോട്ടയ്ക്കകത്തുനിന്നും ശബ്ദം കേട്ട് സമീപവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് നിധി കുഴിക്കുന്നവരെ കണ്ടത്.
മുസ്ലിം ലീഗ് ഭരിക്കുന്ന മൊഗ്രാൽ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റിന്റെ നിർദേശ പ്രകാരമാണ് നിധി കുഴിച്ചെടുക്കാൻ ആളെത്തിയത്. നീലേശ്വരം ഭാഗത്തുള്ള ആളുകളാണ് പിടിയിലായിട്ടുള്ളതെന്ന് പൊലീസ് പറയുന്നു. മൂന്നുദിവസം മുൻപും ഇവർ കോട്ടയ്ക്കകത്ത് നിധി അന്വേഷിച്ച് എത്തിയിരുന്നുവെന്ന്പറയുന്നു.

കണ്ണൂരിൽ തൊഴിലുറപ്പ് സ്ത്രീകൾക്ക് ഭൂമിയിൽ കുഴിയെടുത്തപ്പോൾ നിധി ലഭിച്ചതിൻ്റെ ഫോട്ടോകളും വീഡിയോയും കാണിച്ച് വിശ്വസിപ്പിച്ച് യുവാക്കളെ പ്രലോഭിപ്പിച്ചാണ് കോട്ടയിൽ എത്തിച്ചതെന്നാണ് വിവരം. നിധി കിട്ടിയാൽ എല്ലാവർക്കും തുല്യമായി പങ്കിടാമെന്ന് പറഞ്ഞിരുന്നതായും സൂചനയുണ്ട്. നിധി കുഴിക്കാൻ ഉപയോഗിച്ച മൺവെട്ടിയും മറ്റുപകരണങ്ങളും സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.