വർദ്ധിച്ചുവരുന്ന ഭക്തജനത്തിരക്കിലും ശബരിമല പരാതിരഹിതം
ശബരിമല : ശബരിമലയിൽ വർദ്ധിച്ചു വരുന്ന തിരക്കിലും അയ്യപ്പ ഭക്തർക്ക് ദർശനം സുഗമമായി നടത്താൻ സാധിക്കുന്നതായി ശബരിമല സ്പെഷ്യൽ ഓഫീസർ എസ്. മധുസൂദനൻ ഐ.പി.എസ് അറിയിച്ചു. നിലവിൽ അയ്യപ്പഭക്തർക്ക് 20 മിനിറ്റ് മുതൽ അരമണിക്കൂറിൽ കൂടുതൽ ക്യൂ നിൽക്കേണ്ടതായി വന്നിട്ടില്ലെന്നും പരാതി രഹിതമായാണ് ഇതുവരെ പോലീസ് സംവിധാനം പ്രവർത്തിച്ചതെന്നും സ്പെഷ്യൽ ഓഫീസർ പറഞ്ഞു. മകരവിളക്കിനോട് അനുബന്ധിച്ച ദിവസങ്ങളിൽ ഈ സംവിധാനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നത് വേണ്ടിവന്നാൽ പരിഗണിക്കും.
ശരാശരി കണക്കെടുത്താൽ പ്രതിദിനം ഒരു ലക്ഷത്തിന് മുകളിൽ അയ്യപ്പൻമാർ പമ്പയിൽ നിന്ന് സന്നിധാനത്ത് എത്തുന്നുണ്ട്. ശരാശരി ഒരു മിനിറ്റിൽ 75 പേരാണ് ദർശനം നടത്തുന്നത്. പ്രതിദിനം 96000 പേർക്കാണ് അയ്യപ്പദർശനം ലഭിക്കുന്നത്. ശേഷിക്കുന്നവരെ മാളികപ്പുറത്തുള്ള ക്യൂ കോപ്ലക്സിൽ തങ്ങാൻ അനുവദിക്കുകയാണ് ചെയ്യുന്നത്. 24 മണിക്കൂറിൽ രാവിലെ 2.30 മുതൽ 5 മിനിറ്റും ഉച്ചക്ക് 2.30 മുതൽ 5 മിനിറ്റും ഉൾപ്പെടെ ആകെ 10 മിനിറ്റ് മാത്രമാണ് അയ്യപ്പഭക്തർ പതിനെട്ടാംപടി ചവിട്ടാതെയുള്ളത്. നടയടച്ചിരിക്കുന്ന സമയങ്ങളിൽ അയ്യപ്പഭക്തർ പതിനെട്ടാംപടി ചവിട്ടി വടക്ക് ഭാഗത്തു കൂടി മാളികപ്പുറത്തേക്കെത്തും. അവിടെ സജ്ജീകരിച്ചിട്ടുള്ള ക്യൂ കോപ്ലക്സിൽ അവരെ താമസിപ്പിക്കുകയും നടതുറക്കുമ്പോൾ ദർശനത്തിന് എത്തിക്കുകയുമാണ് ചെയ്യുന്നത്.
ജനുവരി 3ന് 100176 അയ്യപ്പഭക്തർ സന്നിധാനത്ത് എത്തിയതായി സ്പെഷ്യൽ ഓഫീസർ പറഞ്ഞു. ഇതിൽ മുക്കുഴി റൂട്ടിലൂടെ 4904 പേരും പുൽമേട് വഴി 4731 പേരും ഉൾപ്പെടും. തിരക്ക് നിയന്ത്രിക്കുന്നതിന് ഡി.വൈ.എസ്.പി മാരുടെ കീഴിൽ പത്ത് ഡിവിഷനുകളിലായി 1470 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.