റോബിന്‍ ബസ് രണ്ടാം ദിവസവും കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു; കെഎസ്ആര്‍ടിസി ബസ് അരമണിക്കൂര്‍ മുമ്പേ ഓടി തുടങ്ങി

google news
robin bus

റോബിന്‍ ബസിനെ വെട്ടാന്‍ ഇറക്കിയ കെഎസ്ആര്‍ടിസി പ്രത്യേക കോയമ്പത്തൂര്‍ സര്‍വീസ് ആരംഭിച്ചു. എസി ലോ ഫ്‌ലോര്‍ ബസ് ആണ് റോബിന്റെ അതേ റൂട്ടില്‍ അരമണിക്കൂര്‍ മുന്‍പേ പത്തനംതിട്ടയില്‍ നിന്നും പുതിയ സര്‍വീസ് തുടങ്ങിയത്. അതേസമയം റോബിന്‍ ബസിന്റെ രണ്ടാം ദിവസത്തെ സര്‍വീസ് പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു.

 എത്ര പിഴ ഇട്ടാലും യാത്ര തുടരുമെന്ന് നടത്തിപ്പുകാര്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ ബദല്‍ സര്‍വീസ് കാര്യമാക്കുന്നില്ലന്നും റോബിന്‍ ബസ് ജീവനക്കാര്‍ പറയുന്നു. കഴിഞ്ഞ ദിവസം 'റോബിന്‍' ബസിന് തമിഴ്‌നാട്ടിലും വന്‍ പിഴ ഈടാക്കിയിരുന്നു. തമിഴ്‌നാട്ടിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ ചാവടി ചെക്‌പോസ്റ്റില്‍ എഴുപതിനായിരത്തി നാനൂറ്റി പത്ത് രൂപയാണ് ഈടാക്കിയത്. അനുമതി ഇല്ലാതെ യാത്ര നടത്തിയതിനാണ് ഇരട്ടി പിഴ ഈടാക്കിയത്.

വാളയാറില്‍ നിന്നും കോയമ്പത്തൂരിലേക്ക് പോകുന്ന സമയത്തായിരുന്നു ഉദ്യോഗസ്ഥരുടെ പരിശോധന. പിഴയൊടുക്കിയതിനാല്‍ നവംബര്‍ 24 വരെ ബസിന് തമിഴ്‌നാട്ടില്‍ സര്‍വ്വീസ് നടത്താം. പത്തനംതിട്ടയില്‍ നിന്നും പുലര്‍ച്ചെ സര്‍വ്വീസ് ആരംഭിച്ച ബസ് മോട്ടോര്‍ വാഹന വകുപ്പ് പലയിടങ്ങളില്‍ വെച്ച് തടഞ്ഞിരുന്നു.

ഓള്‍ ഇന്ത്യ പെര്‍മിറ്റിന്റെ പേരില്‍ സ്റ്റേറ്റ് കാര്യേജായി സര്‍വീസ് നടത്തുന്നത് നിയമലംഘനം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു 'റോബിന്‍' ബസ്സിനെ മുന്‍പ് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്തത്. നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ കോടതി ഉത്തരവിലൂടെ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ബസ് ഇന്ന് മുതലാണ് സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ പത്തനംതിട്ടയില്‍ നിന്ന് വാളയാര്‍ കടക്കുന്നതിനിടയില്‍ നാലിടങ്ങളിലായി നടന്ന പരിശോധനയില്‍ 37,500 രൂപ മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തിയതായും നടപടി തുടര്‍ന്നാലും സര്‍വീസ് നിര്‍ത്തിവെക്കില്ലെന്ന നിലപാടിലാണ് ബസ് ഉടമ.

Tags