നിലവാരമില്ലാത്ത ഉപ്പ് ; ആലപ്പുഴയിലെ മൂന്ന് സ്ഥാപനങ്ങൾക്ക് 1,85,000 രൂപ പിഴ


ആലപ്പുഴ: നിലവാരമില്ലാത്ത ഉപ്പു വിറ്റതിന്ആലപ്പുഴയിൽ മൂന്നു സ്ഥാപനങ്ങൾക്ക് 1,85,000 രൂപ പിഴ ചുമത്താൻ ആലപ്പുഴ ആർ.ഡി.ഒ. കോടതി ഉത്തരവിട്ടു. അമ്പലപ്പുഴ സർക്കിളിൽനിന്നു ശേഖരിച്ച സ്പ്രിങ്ക്ൾ ബ്രാൻഡ് ഉപ്പ് സാംപിളിലാണ് നിലവാരമില്ലെന്നു കണ്ടെത്തിയത്.അമ്പലപ്പുഴ ഭക്ഷ്യസുരക്ഷാ ഓഫീസർ എം. മീരാദേവി എടുത്ത സാംപിളിലാണ് വിധിയുണ്ടായത്.
ഭക്ഷ്യസുരക്ഷാ നിലവാരനിയമം അനുസരിച്ച് നിർദിഷ്ട നിലവാരമില്ലാതിരുന്നതിനാൽ ഉപ്പുനിർമാതാക്കളായ തൂത്തുക്കുടി സഹായമാതാ സാൾട്ടേൺ എന്ന സ്ഥാപനത്തിന് 1,50,000 രൂപ പിഴയിട്ടു. ഈ ഉപ്പ് വിതരണംചെയ്ത ചേർത്തലയിലെ ലക്ഷ്മി സ്റ്റോഴ്‌സിന് 25,000 രൂപ പിഴയും വിറ്റതിന് അമ്പലപ്പുഴ ഫ്രൻഡ്സ് ട്രേഡിങ് കമ്പനിക്ക് 10,000 രൂപ പിഴയും ചുമത്തിയാണ് ആലപ്പുഴ ആർ.ഡി.ഒ. കോടതി ഉത്തരവിട്ടതെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ വൈ.ജെ. സുബിമോൾ പറഞ്ഞു.