ശബരിമലയിലെത്തുന്ന തീർഥാടകർക്ക് ഉരക്കുഴി തീര്‍ത്ഥസ്നാനത്തിന് പ്രിയമേറുന്നു


ശബരിമല: പുൽമേട് വഴി കാനന പാതയിലൂടെ ശബരിമലയിലെത്തുന്ന തീർഥാടകർക്ക് ‘ഉരക്കുഴി തീര്‍ത്ഥ’സ്നാനത്തിന് പ്രിയമേറുന്നു.മണ്ഡലകാലം സജീവമായതോടെ സന്നിധാനത്തു നിന്നും വെറും 900 മീറ്റർ മാത്രം അകലെ പാണ്ടിത്താവളത്തിനടുത്ത് സ്ഥിതിചെയ്യുന്ന ഉരക്കുഴിയിൽ കുളിക്കാനെത്തുന്നവരുടെ എണ്ണം വർധിക്കുകയാണ്.ദിവസവും ആയിരത്തിലധികം പേരാണ് ഇവിടെ മുങ്ങികുളിക്കാൻ എത്തുന്നത്.
പമ്പയുടെ കൈവഴിയിലെ കുമ്പളം തോട്ടിൽ നിന്ന് പാറക്കെട്ടുകൾക്കിടയിലൂടെ താഴേക്ക് പതിക്കുന്ന ചെറു വെള്ളച്ചാട്ടമാണ് ഉരക്കുഴി തീർത്ഥം. വെള്ളം പതിച്ച പാറ ഉരൽപോലെ കുഴിയായെന്നും ഉരൽക്കുഴി ലോപിച്ച് ഉരക്കുഴിയായെന്നുമാണ് വിശ്വാസം. ഒരുസമയം ഒരാൾക്ക് മാത്രമാണിവിടെ മുങ്ങിക്കുളിക്കാൻ കഴിയുക.
മഹിഷീ നിഗ്രഹത്തിനുശേഷം അയ്യപ്പൻ ഈ കാനനതീർത്ഥത്തിൽ മുങ്ങിക്കുളിച്ച് സന്നിധാനത്ത് എത്തിയെന്ന വിശ്വാസത്തിൻ്റെ ചുവട് പിടിച്ചാണ് അയ്യപ്പഭക്തർ ഉരക്കുഴി വെള്ളച്ചാട്ടത്തിൽ മുങ്ങിക്കുളിക്കുന്നത്.