മഴയെയും മൂടൽ മഞ്ഞിനെയും അവഗണിച്ച് ശബരീശ ദർശനത്തിനായി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക്
ശബരിമല: പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും ശബരീശ ദർശനത്തിനായി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക്. ഇന്ന് പുലർച്ചെ മുതൽ ശബരിമലയിലും പരിസരത്തും ആരംഭിച്ച ശക്തമായ മഴയെയും മൂടൽ മഞ്ഞിനെയും അവഗണിച്ചാണ് പമ്പയിൽ നിന്നും സന്നിധാനത്തേക്ക് തീർത്ഥാടകർ ഒഴുകിയെത്തിയത്.
വൈകിട്ടും മഴ ശക്തമായി തുടരുകയാണ്. അഞ്ചുമണി വരെ ലഭിച്ച കണക്ക് അനുസരിച്ച് 61396 തീർത്ഥാടകർ ദർശനം നടത്തി. ബഹുഭൂരിപക്ഷം തീർത്ഥാടകരും മഴക്കോട്ട് പോലും ധരിക്കാതെയാണ് മലകയറുന്നത്. ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിൽ വെള്ളിയാഴ്‌ച്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശബരിമലയിലെ മഴ സാഹചര്യം വിലയിരുത്താന്‍ എഡിഎമ്മിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പുഴകളിലെ ജലനിരപ്പ് ഉയരുന്നത് അടക്കം വിലയിരുത്തും. വനത്തിനുള്ളില്‍ മഴ കൂടുന്നുണ്ടോ എന്നതും നിരീക്ഷിക്കും. അതേസമയം കര്‍ശന ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം തീര്‍ഥാടകര്‍ക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്.