‘പാർട്ടി നേതാക്കൾ പോയതിൽ എന്താണ് തെറ്റ് ? നിങ്ങൾക്കെന്തിന്റെ സൂക്കേടാ?’ ; കൊലക്കേസ് പ്രതിയുടെ വീട്ടിൽ പോയത് ന്യായീകരിച്ച് എം.വി. ഗോവിന്ദൻ
കണ്ണൂർ : സി.പി.എം തള്ളിപ്പറഞ്ഞ കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശ ചടങ്ങില്‍ സി.പി.എം നേതാക്കള്‍ പങ്കെടുത്തതിനെയും കൊടി സുനിക്ക് പരോൾ നൽകിയതിനെയും ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
‘ക്ഷണിച്ചാൽ പോകുന്നത് സാമാന്യ സാമാന്യമര്യാദയുടെ ഭാഗമാണ്. ഗൃഹപ്രവേശം നടത്തുന്നയാൾ പ്രതിയാണോ കോൺഗ്രസാണോ മാർക്സിസ്റ്റാണോ ബി.ജെ.പിയാണോ എന്ന് നോക്കിയിട്ടാണോ പോവുക? പാർട്ടി തള്ളിപ്പറഞ്ഞാലും അല്ലെങ്കിലും പോകും.
പാർട്ടി തള്ളിപ്പറഞ്ഞ എത്രപേരുടെ വീട്ടിൽ കുടിയലിന് പോകുന്നുണ്ട്? നിങ്ങൾക്കെന്തിന്റെ സൂക്കേടാ?’’ -ഗോവിന്ദൻ മാധ്യമപ്രവർത്തകരോട് ചോദിച്ചു. പരോൾ എന്നത് തടവുകാരന്റെ അവകാശമാണെന്നും അത് അപരാധമോ മഹാപരാധമോ ആയിട്ട് താൻ കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വടക്കുമ്പാട് കൂളിബസാറിലെ ബി.ജെ.പി പ്രവര്ത്തകന് നിഖില്‍ വധക്കേസിലെ ഒന്നാം പ്രതി ശ്രീജിത്തിന്റെ വീട്ടിലെ ചടങ്ങിനാണ് സംസ്ഥാന സമിതി അംഗം പി. ജയരാജന്, ജില്ല സെക്രട്ടറി എം.വി. ജയരാജന് തുടങ്ങിയവര്‍ പങ്കെടുത്തത്.
പി. ജയരാജൻ നാടമുറിച്ച് നേതാക്കൾക്കും വീട്ടുകാർക്കുമൊപ്പം വീടിന്റെ അകത്ത് പ്രവേശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കാരായി രാജൻ, മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉൾപ്പെടെയുള്ള നേതാക്കളും ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി ഷാഫി, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
2008 മാര്‍ച്ച് അഞ്ചിനാണ് ബി.ജെ.പി പ്രവര്ത്തകന് നിഖില്‍ കൊല്ലപ്പെട്ടത്. കേസില്‍ വടക്കുമ്പാട് സ്വദേശി ശ്രീജിത്ത് അടക്കം അഞ്ച് സി.പി.എം പ്രവർത്തകരെ തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
ശിക്ഷ അനുഭവിക്കുന്ന ശ്രീജിത്ത് ഒരാഴ്ച മുമ്പാണ് പരോളിലിറങ്ങിയത്. അതേസമയം, ചടങ്ങുകൾക്ക് ക്ഷണിച്ചാൽ പോവുകയെന്നത് ഔചിത്യപൂർണമായ കാര്യമാണെന്നും പൊതുപ്രവർത്തകരുടെ കടമയാണെന്നും ജില്ല സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു.