നീലേശ്വരം വെടിക്കെട്ട് അപകടം ഉറ്റവരെ നഷ്ടപ്പെട്ടവര്‍ അദാലത്തിലെത്തി സാന്ത്വനമേകി മന്ത്രിമാര്‍
കാസർകോട് : നീലേശ്വരം വെടിക്കെട്ട് അപകട അപകടത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട കിണാവൂരിലെ കെ.വി ഉഷ, കിണാവൂരിലെ യു. ജാനകി, മഞ്ഞളംകാട്ടെ കെ. സുശീല എന്നിവര്‍ വെള്ളരിക്കുണ്ടില്‍ കരുതലും കൈത്താങ്ങും അദാലത്തിലെത്തി. നീലേശ്വരം വീരര്‍ക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ കുടുംബത്തിലെ വരുമാനമുണ്ടായിരുന്ന അംഗം മരണപ്പെട്ടതോടെ തങ്ങള്‍ കഷ്ടപ്പാടിലാണെന്നും നിലവില്‍ മുന്‍ഗണനാ വിഭാഗത്തിലുള്ള റേഷന്‍ കാര്‍ഡുകള്‍ എ. എ വൈ ആക്കി നല്‍കണം എന്നതായിരുന്നു ഇവരുടെ ആവശ്യം.
മകന്‍ വെടിക്കെട്ട് അപകടത്തില്‍മരണപ്പെട്ടതോടെ ആശ്രയം ഇല്ലാതായി. മകന്റെ ഭാര്യയും കുട്ടികളും 60 പിന്നിട്ട ഭര്‍ത്താവും മാത്രമാണ് വീട്ടിലുള്ളത്. തങ്ങള്‍ക്ക് ജോലിക്ക് പോകാന്‍ സാധിക്കുന്നില്ലെന്നും തങ്ങള്‍ക്ക് എ.എ.വൈ റേഷന്‍ കാര്‍ഡ് അനുവദിക്കണമെന്നും സുശീല മന്ത്രിമാരോട് പറഞ്ഞു.
കുടുംബത്തിനെ ആശ്രയമായിരുന്ന മകന്‍ രാജേഷ് മരണപ്പെട്ടതോടെ കുടുംബം വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും വിധവയായ താനും അവിവാഹിതയായ മകളും മാത്രമാണ് വീട്ടില്‍. രോഗിയായ തനിക്ക് ജോലിക്ക് പോകാന്‍ സാധിക്കുന്നില്ലെന്നും ജാനകി മന്ത്രിയോട് പറഞ്ഞു.
വേദിയില്‍ നിന്നും സദസ്സിലേക്ക് ഇറങ്ങിവന്നാണ് മന്ത്രി വി അബ്ദുറഹ്‌മാന്‍ ഇവരുടെ പരാതികള്‍ കേട്ടത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും ദുരന്തബാധിതരെ ചേര്‍ത്ത് പിടിച്ച് സാന്ത്വനിപ്പിച്ചു.
അദാലത്തില്‍ പരിഗണിച്ച് തീരുമാനിച്ച വിഷയം എന്ന നിലയില്‍ ഇവര്‍ക്ക് എ.എ.വൈ കാര്‍ഡുകള്‍ നല്‍കുന്നതിന് തുടര്‍ നടപടികള്‍ക്കായി സിവില്‍ സപ്ലൈസ് കമ്മീഷണര്‍ക്ക് സമര്‍പ്പിക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.
വെടിക്കെട്ട് അപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം ഇത് വരെ ലഭിച്ചില്ല എന്നതായിരുന്നു കെ.വി ഉഷയുടെ പരാതി. വിഷയത്തില്‍ ഇടപെട്ട ശേഷം ഫണ്ട് ലഭ്യമാകുന്നതിനായി പരാതി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാന്‍ എ.ഡി.എമ്മിന് നിര്‍ദ്ദേശം നല്‍കി.