ശക്തമായ മഴ : നെല്ലിയാമ്പതിയിൽ ഉരുൾപൊട്ടൽ, വ്യാപക കൃഷിനാശം
നെല്ലിയാമ്പതി : രണ്ടുദിവസമായുള്ള ശക്തമായ മഴയിൽ നെല്ലിയാമ്പതി തോട്ടം മേഖലയിൽ ഉരുൾപൊട്ടലും വ്യാപക കൃഷിനാശവും. അലക്സാണ്ട്രിയ, ഓറിയന്റൽ എസ്റ്റേറ്റ് എന്നിവിടങ്ങളിൽ കഴിഞ്ഞദിവസം പുലർച്ചയായിരുന്നു ഉരുൾപൊട്ടൽ. ജനവാസ മേഖലകളിലല്ലാത്തതിനാൽ ആളപായമില്ല.
അലക്സാണ്ട്രിയയിലുണ്ടായ ഉരുൾപൊട്ടലിൽ എസ്റ്റേറ്റ് റോഡും കാപ്പിച്ചെടികളും വൻമരങ്ങളും കുത്തിയൊലിച്ച് ഏക്കർ കണക്കിന് കൃഷി നശിച്ചു. മലവെള്ളപ്പാച്ചിലിൽ കല്ലും മരങ്ങളും നാലുകിലോമീറ്റർ ഒഴുകി ഓറിയന്റൽ എസ്റ്റേറ്റിലെ ചെക്ഡാമിലെത്തിയതോടെ ഡാംപൊട്ടി വെള്ളം ഗതിമാറിയൊഴുകി. ഇതേ തുടർന്ന് ഈ ഭാഗത്തെ കൃഷി പൂർണമായി നശിച്ചു. വെള്ളം ഗതിമാറിയൊഴുകിയതിനാൽ പാടികളിൽ താമസിക്കുന്നതൊഴിലാളികൾ രക്ഷപ്പെട്ടു.
ഈ ഭാഗത്തേക്കുള്ള പാത പൂർണമായും തകർന്നതിനാൽ അലക്സാണ്ട്രിയ, ബിയാട്രീസ്, ബ്രൂക്ക്ലാൻഡ്, പോത്തുമല തുടങ്ങിയ ഉൾപ്രദേശങ്ങളിലെ എസ്റ്റേറ്റുകളിലെ തൊഴിലാളികൾ ഒറ്റപ്പെട്ടു.
എസ്റ്റേറ്റുടമകളുടെ നേതൃത്വത്തിൽ മണ്ണുമാന്തിയന്ത്രമെത്തിച്ച് പാതയിൽ വീണ മണ്ണും പാറക്കല്ലുകളും മാറ്റാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. മഴ വ്യാഴാഴ്ച വൈകീട്ടും തുടരുന്നതിനാൽ എസ്റ്റേറ്റിലെ ഉൾഭാഗങ്ങളിലെ കൃത്യമായ നാശ നഷ്ടങ്ങളുടെ വിവരങ്ങൾ അറിവായിട്ടില്ല.