'മോചിതരായ നേതാക്കളെ മാല ഇട്ട് സ്വീകരിക്കുന്നതിൽ എന്താണ് തെറ്റ്?, പെരിയ ഇരട്ടക്കൊല പാർട്ടിയുടെ അറിവോടെയല്ല നടന്നത്' ; എം.വി. ഗോവിന്ദൻ
കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ നേതാക്കളെ മാലയിട്ട് സ്വീകരിച്ചതിനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അത്തരം സ്വീകരണത്തിന് കുഴപ്പമില്ല. രാഷ്ട്രീയ പ്രേരിതമായി സി.ബി.ഐ നടത്തിയ തെറ്റായ നീക്കത്തെ ഹൈകോടതി തടറഞ്ഞു. പെരിയ ഇരട്ടക്കൊല പാർട്ടിയുടെ അറിവോടെയല്ല നടന്നത്. ഹൈകോടതി ഉത്തരവിന് ജനങ്ങളുടെ പൂർണ പിന്തുണയുണ്ടെന്നും പാർട്ടി സെക്രട്ടറി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം പ്രതികളെ ന്യായീകരിച്ച് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിയും രംഗത്തുവന്നിരുന്നു.
“പെരിയ ഇരട്ടക്കൊല സി.പി.എം അറിഞ്ഞുകൊണ്ടോ പാർട്ടിയുടെ ധാരണക്കനുസരിച്ചോ നടന്നല്ല. രാഷ്ട്രീയ പ്രേരിതമായി സി.ബി.ഐ നടത്തിയ തെറ്റായ നീക്കത്തെ ഹൈകോടതി പ്രതിരോധിച്ചിരിക്കുന്നു. മാലയിട്ട് സ്വീകരിക്കുന്നതിൽ എന്താ കുഴപ്പം? പാർട്ടിയുടെ ഭാഗമായി നിൽക്കുന്നവരെ കള്ളക്കേസിൽ പെടുത്തി. അവരെ കോടതി ഇടപെട്ട് പുറത്തുവിടുന്നതിലൂടെ ശരിയായ സന്ദേശമാണ് നൽകുന്നത്. അതിന് ജനങ്ങളുടെ പൂർണ പിന്തുണയുണ്ട്” -എം.വി. ഗോവിന്ദൻ പറഞ്ഞു.
കാസര്‍കോട് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ 20ാം പ്രതി ഉദുമ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, 14ാം പ്രതി കെ. മണികണ്ഠൻ, 21ാം പ്രതി രാഘവൻ വെളുത്തോളി, 22ാം പ്രതി കെ.വി. ഭാസ്കരൻ എന്നിവരാണ് ഇന്ന് രാവിലെ സെൻട്രൽ ജയിലിൽനിന്ന് പുറത്തിറങ്ങിയത്. കണ്ണൂരിലെ പ്രമുഖ സി.പി.എം നേതാക്കളായ എം.വി. ജയരാജരൻ, പി. ജയരാജൻ ഉൾപ്പടെയുള്ളവർ എത്തി രക്തഹാരം അണിയിച്ച് നാലുപേരെയും സ്വീകരിച്ചു. കഴിഞ്ഞ ദിവസം ഹൈകോടതി ഉപാധികളോടെ ജാമ്യവും അനുവദിച്ചതോടെയാണ് ഇവർക്ക് ജയിലിൽനിന്ന് പുറത്തിറങ്ങാനുള്ള സാഹചര്യം ഒരുങ്ങിയത്.
രണ്ടാംപ്രതി സജി സി. ജോർജിനെ പൊലീസ് കസ്റ്റഡിയിൽനിന്ന് ബലമായി മോചിപ്പിച്ചെന്നും ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നുമുള്ള കുറ്റം തെളിഞ്ഞെന്ന് കണ്ടെത്തിയാണ് ഇവർക്ക് കൊച്ചിയിലെ സി.ബി.ഐ സ്പെഷൽ കോടതി അഞ്ച് വർഷത്തെ തടവ് വിധിച്ചത്. എന്നാൽ, സി.ബി.ഐ കോടതിയുടെ വിചാരണ നടപടികളും വിധിയും നീതിയുക്തമല്ലെന്നും തെളിവുകളും സാഹചര്യങ്ങളും ശരിയായവിധം വിലയിരുത്താതെയാണ് ശിക്ഷ വിധിച്ചതെന്നുമാണ് അപ്പീൽ ഹരജിയിലെ വാദം.
അഞ്ചുവർഷം തടവിന് ശിക്ഷിച്ച പ്രത്യേക സി.ബി.ഐ കോടതി വിധി റദ്ദാക്കി കുറ്റവിമുക്തരാക്കണമെന്നാണ് പ്രതികളുടെ ആവശ്യം. അതുവരെ ശിക്ഷ സസ്പെൻഡ് ചെയ്യണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. അപ്പീലുകൾ ഫയലിൽ സ്വീകരിച്ച കോടതി, തുടർന്നാണ് പ്രതികളുടെ ശിക്ഷ മരവിപ്പിച്ചത്. അപ്പീൽഹരജി തീർപ്പാകാൻ സാധ്യതയില്ലെന്ന് കരുതുന്ന കാലയളവിനേക്കാൾ കുറഞ്ഞ കാലത്തെ തടവുശിക്ഷ വിധിക്കപ്പെട്ട സാഹചര്യത്തിലാണ് പ്രതികളുടെ ശിക്ഷ മരവിപ്പിച്ചത്. അതുൽ കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണിത്. സമാന സാഹചര്യമാണ് ഈ കേസിലെന്നും ഈ രീതിയിൽ മാറ്റംവരുത്തേണ്ട പ്രത്യേക സാഹചര്യമൊന്നും കാണുന്നില്ലെന്നും വ്യക്തമാക്കിയ കോടതി, തുടർന്നാണ് ശിക്ഷ സസ്പെൻഡ് ചെയ്ത് ഉത്തരവിട്ടത്.