വിവാഹത്തിന് രണ്ടുദിവസം മുമ്പ് കാണാതായ യുവാവിനെ വിശാഖപട്ടണത്ത് കണ്ടെത്തി

google news
tuy

പുതുനഗരം(പാലക്കാട്) : വിവാഹത്തിന് രണ്ടുദിവസം മുമ്പ് കാണാതായ യുവാവിനെ ആഡ്രാപ്രദേശിലെ വിശാഖപട്ടണത്ത് കണ്ടെത്തി. ഓഗസ്റ്റ് 26-നാണ് പുതുനഗരം കരിപ്പോട് കൂനംകുളമ്പ് പ്രിയദര്‍ശിനി കോളനിയില്‍ ചാത്തുവിന്റെയും ലക്ഷ്മിയുടെയും മകന്‍ സി. പ്രതീഷിനെ (31) കാണാതായത്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് പ്രതീഷ് കസ്റ്റഡിയിലുണ്ടെന്ന വിവരം വിശാഖപട്ടണത്ത് നാലാം നമ്പര്‍ പോലീസ് സ്റ്റേഷനില്‍നിന്ന് കേരള പോലീസിന് ലഭിച്ചത്. പുതുനഗരം പോലീസ് വെള്ളിയാഴ്ച രാത്രി വിശാഖപട്ടണത്തേക്ക് തിരിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 26-ന് രാവിലെ കിണാശ്ശേരിയിലെ സുഹൃത്തുക്കളെ കല്യാണം വിളിക്കാന്‍പോയ പ്രതീഷിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന്, വീട്ടുകാര്‍ പുതുനഗരം പോലീസില്‍ പരാതി നല്‍കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഫോണിന്റെ ലൊക്കേഷന്‍ അവസാനമായി കണ്ടത് കോയമ്പത്തൂര്‍ ചാവടിയിലാണ്. ഫോണ്‍ ഓഫാക്കിയതോടെ ആ നിലയ്ക്കുള്ള അന്വേഷണം മുന്നോട്ടുപോയില്ല.

29-ന് മുതലമട കോട്ടയമ്പലം സ്വദേശിനിയുമായി നടക്കാനിരുന്ന വിവാഹം മുടങ്ങി. ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഓണ്‍ലൈന്‍ ട്രേഡിങ് നടത്തിയിരുന്ന പ്രതീഷിന് ആ നിലയില്‍ പണം നഷ്ടമായിട്ടുണ്ടാകുമെന്നാണ് പോലീസ് നല്‍കിയ വിവരം. കാണാതാകുന്നതിന് തലേന്നുവരെ പ്രതിശ്രുതവധുവുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്.

കല്യാണത്തിന് വസ്ത്രങ്ങള്‍ വാങ്ങിച്ചെങ്കിലും പ്രതീഷ് താലിമാല വാങ്ങിയിരുന്നില്ല. ബന്ധുക്കള്‍ രണ്ടുലക്ഷം രൂപ നല്‍കി സഹായിച്ചിട്ടും താലിമാല വാങ്ങാത്തതു സംബന്ധിച്ച് വീട്ടുകാര്‍ ചോദിച്ചപ്പോള്‍ പണം വരാനുണ്ടെന്ന മറുപടിയാണ് നല്‍കിയത്.

പ്രതീഷ് ബാര്‍ബര്‍ഷോപ്പ് നടത്തിയിരുന്ന കിണാശ്ശേരിയിലെ പലരോടും പണം ചോദിച്ചിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.

Tags