മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജം; കഞ്ചിക്കോട്ടെ മാലിന്യ സംസ്‌കരണപ്ലാന്റ് ഡിസംബറില്‍ കമ്മീഷന്‍ ചെയ്യും മന്ത്രി എം.ബി രാജേഷ്

 MB Rajesh
 MB Rajesh

പാലക്കാട് :  മാലിന്യത്തില്‍ നിന്ന് ഊര്‍ജം (വേസ്റ്റ് ടു എനര്‍ജി) ഉത്പാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ കേന്ദ്രീകൃത മാലിന്യ സംസ്‌കരണപ്ലാന്റ് കഞ്ചിക്കോട്ട് ഈ വര്‍ഷം ഡിസംബറില്‍ കമ്മീഷന്‍ ചെയ്യും. പദ്ധതിയുടെ അറുപത് ശതമാനം ജോലികളും ഇതിനകം പൂര്‍ത്തീകരിച്ചതായി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

tRootC1469263">

പ്ലാന്റിലേക്കാവശ്യമായ മാലിന്യശേഖരണം സംയോജിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത വിവിധ തദ്ദേശസ്ഥാപന പ്രതിനിധികളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതിദിനം 200 ടണ്‍ ജൈവ, അജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള ശേഷിയാണ് പ്ലാന്റിനുണ്ടാവുക. 150 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന പ്ലാന്റില്‍ ജില്ലയിലെ ഏഴു നഗരസഭകളുടെയും 22 ഗ്രാമപഞ്ചായത്തുകളുടെയും മാലിന്യം സംസ്‌കരിക്കും.

കംപ്രസ്ഡ് ബയോഗ്യാസ് (CBG) ഉത്പാദനമാണ് ഇവിടെ പ്രധാനമായും നടക്കുക. പ്ലാന്റിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ആശങ്കകളുണ്ടെങ്കില്‍ അത് പരിഹരിക്കും. ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം തടസ്സപ്പെടുകയല്ല; മറിച്ച് കൂടുതല്‍ ശക്തിയാര്‍ജിക്കുകയാണ് പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങുന്നതോടെയുണ്ടാവുക. പ്ലാന്റ് വരുന്നതോടെ ഹരിത കര്‍മസേനയ്ക്ക് കൂടുതല്‍ വരുമാനം നേടാന്‍ കഴിയും. കേന്ദ്രീകൃത പ്ലാന്റുകള്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്. വന്‍തോതിലുള്ള മാലിന്യം (Bulk Waste) ഉത്പാദിപ്പിക്കുന്നവരെയാണ് പ്രധാനമായും പ്ലാന്റ് ഉദ്ദേശിക്കുന്നത്. ജില്ലയിലെ കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യം ഇവിടെ സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags