മാറുന്ന തൊഴിൽ സാഹചര്യത്തെ നേരിടാൻ കേരളത്തിനാകണം: മന്ത്രി കെ എൻ ബാലഗോപാൽ
കൊല്ലം : ലോകത്തെ മാറുന്ന തൊഴിൽ സാഹചര്യങ്ങളെ നേരിടാനും കേരളത്തിനാകണമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. തൊഴിലും നൈപുണ്യവും വകുപ്പിന്റെ വിഷൻ 2031 സംസ്ഥാനതല സെമിനാർ ദി ക്വയിലോൺ ബീച്ച് ഹോട്ടലിലെ ഓർക്കിഡ് കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
tRootC1469263">ഗിഗ് ഇക്കോണമി പോലുള്ള തൊഴിൽരീതികൾ വർദ്ധിക്കുന്ന കാലത്ത് കേരളം വർഷങ്ങളായി പിന്തുടരുന്ന സമത്വം, നീതി, സുരക്ഷിതവും മാന്യവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഈ പശ്ചാത്തലത്തിലാണ് തൊഴിൽവ്യവസ്ഥ കൈകാര്യം ചെയ്യപ്പെടേണ്ടത്. ഇന്ത്യയിൽ ഉയർന്ന ജീവിതനിലവാരം ഉള്ള സംസ്ഥാനമാണ് കേരളം. സ്ത്രീകളുടെ പങ്കാളിത്തം പരമ്പരാഗത വ്യവസായ- തൊഴിൽ മേഖലകളിൽ ഉൾപ്പെടെ ശ്രദ്ധേയമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കൂലി നൽകുന്നത് കേരളത്തിലാണ്. മിനിമം വേതനം ഉൾപ്പടെ പ്രഖ്യാപിച്ചു. സ്ത്രീകൾക്ക് ഇരുന്ന്‌തൊഴിൽചെയ്യാൻ കഴിയുന്ന, ധാരാളം ക്ഷേമപദ്ധതികൾ നടപ്പാക്കി സാമൂഹിക ജീവിതം മെച്ചപ്പെടുത്തിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്.
സമസ്ത മേഖലകളിലും വികസനവും ആനുകൂല്യങ്ങളും സർക്കാർ ഉറപ്പാക്കുന്നു. സാമൂഹിക ക്ഷേമ പെൻഷൻ 2000 രൂപയാക്കി. വീട്ടമ്മമാർ, യുവതിയുവാക്കൾ, അങ്കണവാടി, ആശാ പ്രവർത്തകർ, പാചക തൊഴിലാളികൾ തുടങ്ങി എല്ലാവരെയും സർക്കാർ ചേർത്തു പിടിക്കുന്നു. ആഭ്യന്തര വരുമാനത്തിൽ കേരളം മുന്നിലാണ്; ഈ വർഷം 95000 കോടി രൂപയാണ്. അടുത്ത വർഷം ഇത് ഒരു ലക്ഷം കോടി രൂപയാകും. അർഹമായ അനുകൂല്യങ്ങൾ ലഭിക്കുന്നില്ലെങ്കിലും ചെലവ് കുറച്ചിട്ടില്ല. 1,75000 കോടി രൂപയാണ് സർക്കാർ വിവിധ പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കുമായി ചെലവാക്കിയത്.
സംഘടിത തൊഴിൽ ഇടങ്ങളുടെ അഭാവം, ഗിഗ് തൊഴിൽ രീതിയുടെ വെല്ലുവിളികൾ, നിർമിതബുദ്ധി ഉണ്ടാക്കുന്ന തൊഴിൽ ഇല്ലായ്മ പ്രശ്‌നങ്ങൾ തുടങ്ങിയ അവസ്ഥകളെ എങ്ങനെ മറികടക്കാമെന്ന ആശയങ്ങൾ ഈ സെമിനാറിലൂടെ ഉരുതിരിയണമെന്നും ട്രേഡ് യൂണിയൻ പ്രതിനിധികളുടെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തി തൊഴിൽ അവകാശങ്ങൾ ശക്തിപ്പെടുത്താനുള്ള പദ്ധതികൾ ആവിഷ്‌കരിക്കാൻ കഴിയണമെന്നും മന്ത്രി വ്യക്തമാക്കി.
ഓരോ തൊഴിലാളിക്കും നിയമാനുസൃതമായ വേതനം, സുരക്ഷിത തൊഴിൽ സാഹചര്യങ്ങൾ, സാമൂഹിക സംരക്ഷണം, നിരന്തരമായ നൈപുണ്യ വികസനം എന്നിവയ്ക്ക് പ്രഥമ പരിഗണനയാണ് സർക്കാർ നൽകുന്നതെന്ന് അധ്യക്ഷനായ തൊഴിലും നൈപുണ്യവും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സമത്വം, നീതി, കരുതൽ എന്നീ അടിസ്ഥാന മൂല്യങ്ങളെ ആധാരമാക്കിയാണ് 'വിഷൻ 2031' രൂപപ്പെടുത്തിയിട്ടുള്ളത്. ഗിഗ്, പ്ലാറ്റ്‌ഫോം, റിമോട്ട് വർക്ക് തുടങ്ങിയ പുതിയ തൊഴിൽ മേഖലകളിലെ തൊഴിലാളികൾക്കും ക്ഷേമപരമായ സുരക്ഷിതത്വം ഉറപ്പാക്കുന്ന നയങ്ങൾ ആവിഷ്‌കരിക്കും. പരമ്പരാഗത തൊഴിൽ മേഖലകൾക്ക് പുതുജീവൻ നൽകും. ആധുനിക സംവിധാനങ്ങളിലൂടെയും നവ സഹകരണ സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്നതിലൂടെയും ഈ മേഖലകളെ പുനരുജ്ജീവിപ്പിക്കുകയും തൊഴിലാളികളുടെ ഉപജീവന മാർഗങ്ങൾ സംരക്ഷിക്കുകയും ചെയ്യും. അതിഥി തൊഴിലാളികൾക്ക് സമഗ്രമായ സാമൂഹിക സംരക്ഷണവും സൗഹൃദപരമായ തൊഴിലന്തരീക്ഷവും ഉറപ്പാക്കും. യുവജനങ്ങളുടെ കഴിവിനെ ആഗോള നിലവാരത്തിലേക്ക് ഉയർത്തും. ഇതിലൂടെ കേരളത്തെ, രാജ്യത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യാവസായിക നൈപുണ്യ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. ഇത് പ്രാവർത്തികമാക്കാൻ സർക്കാർ, തൊഴിലുടമകൾ, തൊഴിലാളി സംഘടനകൾ, പൊതുസമൂഹം ഉൾപ്പെടെ ഉള്ളവരുടെ പിന്തുണയും മന്ത്രി ആവശ്യപെട്ടു.
കേരളത്തിലെ തൊഴിൽ ഇടങ്ങളിലെ സ്വാതന്ത്ര്യം, അന്തസ്, സാമ്പത്തിക സുരക്ഷിതത്വവും തൊഴിലാളികളെ സംരക്ഷിച്ചുള്ള നയരൂപീകരണവും മാതൃകപരമാണെന്ന് മുഖ്യാഥിതിയായ ഐ എൽ ഒ ഡയറക്ടർ മിചികോ മിയാമോട്ടോ പറഞ്ഞു.
കഴിഞ്ഞ ഒമ്പത് വർഷത്തെ നേട്ടങ്ങൾ ലേബർ കമ്മീഷണർ സഫ്‌ന നസറുദ്ദീൻ അവതരിപ്പിച്ചു. എം.എൽ.എമാരായ എം നൗഷാദ്, സുജിത്ത് വിജയൻപിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപൻ, ജില്ലാ കലക്ടർ എൻ ദേവിദാസ്, മുൻ മന്ത്രിമാരായ എളമരം കരീം, ജെ മേഴ്സികുട്ടിഅമ്മ, സ്വാഗതസംഘം കൺവീനർ എസ് ജയമോഹൻ, എംപ്ലോയ്‌മെന്റ് ആൻഡ് ട്രെയിനിങ് ഡയറക്ടർ സൂഫിയാൻ അഹമദ്, ടെരുമോ പെൻപോൾ മുൻ എം.ഡി സി പത്മകുമാർ, പ്ലാനിങ് ബോർഡ് അംഗം ഡോ. രവി രാമൻ, ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജയേഷ്, ഐ എൽ ഒ നാഷണൽ പ്രൊജക്റ്റ് കോർഡിനേറ്റർ കരുൺ ഗോപിനാഥ്, എ അലക്‌സാണ്ടർ തുടങ്ങിയവർ പങ്കെടുത്തു.
.jpg)

