കാരംസ് ക്ലബിന്റെ മറവില്‍ എംഡിഎംഎ, പെണ്‍കുട്ടികളും ഇരകള്‍; ബാഗു പിടിയില്‍

google news
youtharrested


കോഴിക്കോട്: സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പൊലീസിന്റെ പിടിയിലായി. കക്കോടി മുക്ക് സ്വദേശിയായ ബാഗു എന്ന പേരില്‍ അറിയപ്പെടുന്ന കുന്നത്ത് പടിക്കല്‍ ബിനേഷ് (37) ആണ് നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി. പ്രകാശന്റെ നേതൃത്വത്തിലുള്ള ഡന്‍സാഫും നടക്കാവ് പൊലീസും ചേര്‍ന്ന് പിടികൂടിയത്.  പ്രതിയില്‍ നിന്നും മൂന്ന് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. 

വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ കാരംസ് ക്‌ളബ്ബിന്റെ മറവിലായിരുന്നു എംഡിഎംഎ വില്‍പന നടത്തിയിരുന്നത്. പെണ്‍കുട്ടികളുള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എംഡിഎംഎ രഹസ്യമായി എത്തിച്ചു നല്‍കാറാണ് പതിവ്. സുഹൃത്തുക്കളുടെയും എംഡിഎംഎ യ്ക്ക് അടിമപ്പെട്ട കസ്റ്റമേഴ്‌സിന്റെ വാഹനങ്ങളില്‍ കറങ്ങി നടന്നാണ് വില്‍പന നടത്താറുള്ളത്. വാഹനം ദൂരെ പാര്‍ക്ക് ചെയ്തശേഷം നടന്ന് വന്നാണ് എംഡിഎംഎ കൈമാറുക. വാഹനം ഏതെന്ന് മനസ്സിലാക്കാതിരിക്കാനാണ് ഇത്തരത്തില്‍ ചെയ്യുന്നത്.

സിവില്‍ സ്റ്റേഷന് സമീപത്ത് വച്ച് പ്രതി മയക്കുമരുന്ന് വില്‍പ്പന നടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ എംഡിഎംഎ സഹിതം പിടികൂടിയത്. നടക്കാവ് സബ്ബ് ഇന്‍സ്‌പെക്ടര്‍ പ്രതിയെ അറസ്റ്റ് ചെയ്തു.


 പ്രതിക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കുന്ന മാഫിയ തലവനെകുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈസ്റ്റ് ഹില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയ സംഘം പ്രധാനമായും ലക്ഷ്യമിടുന്നത് യുവ തലമുറയെയാണെന്ന് പൊലീസ് പറഞ്ഞു. 

ആരാണ് മയക്കുമരുന്നെത്തിക്കുന്നതെന്ന് സംഘത്തലവന് മാത്രമേ അറിയൂ എന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ. ജിജീഷിന്റെ നേതൃത്വത്തില്‍ പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്നും മുപ്പത്തിഒന്നായിരം രൂപയും മയക്കുമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട രേഖകളും കണ്ടെടുത്തു.  


ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ്. ശ്രീനിവാസ് ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം രാത്രികാല പരിശോധന ശക്തമാക്കിയ ഡന്‍സാഫ് കഴിഞ്ഞ കുറെ ദിവസങ്ങളായി ഈസ്റ്റ് ഹില്‍ കാരപ്പറമ്പ് ഭാഗങ്ങളില്‍ എംഡിഎംഎ വില്‍പന നടത്തുന്ന സംഘത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.  

ഡന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ മനോജ് എടയേടത്ത്, സീനിയര്‍ സിപിഓ കെ.അഖിലേഷ്, സി.പിഒ മാരായ ജിനേഷ് ചൂലൂര്‍, അര്‍ജുന്‍ അജിത്ത്, നടക്കാവ് പോലീസ് സ്റ്റേഷനിലെ എസ്‌ഐ മാരായ എസ്ബി കൈലാസ് നാഥ്, ശ്രീഹരി, കിരണ്‍ ശശിധരന്‍, അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് മമ്പാട് സീനിയര്‍ സിപിഓ ഹരീഷ്, ഡ്രൈവര്‍ സിപിഒ ഷാജിഖ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Tags