മാന്നാർ ജയന്തി കൊലക്കേസ് ; ഭർത്താവ് കുട്ടിക്കൃഷ്ണന് വധശിക്ഷ

mannar jayandhi
mannar jayandhi

ആലപ്പുഴ: കേരളത്തെ ഞെട്ടിച്ച 2004ലെ മാന്നാർ ജയന്തി കൊലക്കേസിൽ പ്രതിക്ക് വധശിക്ഷ. പ്രതിയും ജയന്തിയുടെ ഭർത്താവുമായ 62 കാരൻ കുട്ടികൃഷ്ണനാണ് മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. സംഭവം നടന്ന് രണ്ട് പതിറ്റാണ്ടിന് ശേഷമാണു കേസിലെ വിധി. 2004 ഏപ്രിൽ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.

ഭാര്യ ജയന്തിയെ സംശയത്തിന്റെ പേരിൽ കുട്ടികൃഷ്ണൻ ഒന്നര വയസ്സുകാരിയായ മകളുടെ മുന്നിൽ വച്ച് കറിക്കത്തിയും ചുറ്റികയും ഉളിയും ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഒരു ദിവസം മുഴുവൻ പിഞ്ചു കുഞ്ഞുമായി പ്രതി മൃതദേഹത്തിന് കാവലിരുന്നു.

പിറ്റേ ദിവസം രാവിലെ മകളുമായി പോലിസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ പ്രതി സ്ഥലവും വീടും വിറ്റ് പണവുമായി മുങ്ങി. ഇതോടെ കേസിന്റെ വിചാരണ നീണ്ടു. സംസ്ഥാനത്തിന് പുറത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ രണ്ട് വർഷം മുൻപാണ് പോലിസ് വീണ്ടും അറസ്റ്റ് ചെയ്തത്.

ഒന്നേകാൽ വയസ് മാത്രമുള്ള കുഞ്ഞിന്റെ മുന്നിൽ അമ്മയെ അതിക്രൂരമായി കൊലയ്ക്കിരയാക്കിയ പ്രതി ഇളവ് അർഹിക്കുന്നില്ലെന്നും പരമാവധി ശിക്ഷ നൽകണമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. പ്രതിയിൽ നിന്ന് ഒരുലക്ഷം രൂപ പിഴയും ഈടാക്കിയിട്ടുണ്ട്. ഇതിൽ 50000 രൂപ മകൾക്ക് നൽകണം. കോടതിയിൽ ഹാജരാക്കിയ ജയന്തിയുടെ സ്വർണാഭരണങ്ങളും മകൾക്ക് നൽകാൻ കോടതി ഉത്തരവ് ഇട്ടു.
 
കൊലപാതകത്തിലേക് നയിച്ചത് സംശയരോഗം

വള്ളികുന്നം മൂന്നാം വാർഡിൽ രാമകൃഷ്ണ ഭവനത്തിൽ പരേതനായ രാമകൃഷ്ണകുറുപ്പിന്റെയും ശങ്കരിയമ്മയുടെയും മൂന്ന് പെൺമക്കളിൽ ഏറ്റവും ഇളയമകളായിരുന്നു ജയന്തി. ബിഎസ്‌സി പാസായി നിൽക്കുമ്പോഴായിരുന്നു ഗൾഫുകാരനായ കുട്ടികൃഷ്ണനുമായുള്ള വിവാഹം. വിവാഹശേഷം മാന്നാർ ആലുംമൂട് ജംഗ്ഷന് സമീപം വീട് വാങ്ങി ജയന്തിയുമൊത്ത് താമസമാരംഭിച്ച കുട്ടികൃഷ്ണൻ മകൾ ജനിച്ച് ഒരുവർഷവും രണ്ട് മാസവും കഴിഞ്ഞപ്പോഴാണ് കൊലപാതകം നടത്തിയത്.

ഭാര്യയെ സംശയമായിരുന്ന കുട്ടിക്കൃഷ്ണൻ ജയന്തിയെ വീട്ടിനുള്ളിൽവെച്ച് കറിക്കത്തി, ഉളി, ചുറ്റിക എന്നിവ ഉപയോഗിച്ച് തലയറത്തു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടത്തിയതിന് ശേഷം അടുത്ത ദിവസം രാവിലെ കുഞ്ഞുമായി മാന്നാർ പൊലീസ് സ്റ്റേഷനിലെത്തി ഇയാൾ കുറ്റസമ്മതം നടത്തിയപ്പോഴാണ് നാടിനെ നടുക്കിയ അരുംകൊല പുറംലോകം അറിഞ്ഞത്. തുടർന്ന് അറസ്റ്റിലായ കുട്ടി കൃഷ്ണൻ ജാമ്യത്തിലിറങ്ങി മുങ്ങിയതാണ് കേസിന്‍റെ വിചാരണ നീണ്ടു പോകാൻ ഇടയാക്കിയത്.

കുട്ടിക്കൃഷ്ണൻ ജാമ്യത്തിലിറങ്ങിയശേഷം കൊലപാതകം നടന്ന വീടും വസ്തുവും വിറ്റ പണവുമായാണ് നാടുവിട്ടത്. കേരളത്തിന് പുറത്ത് വ്യാജപ്പേരിൽ വിലസിയ കുട്ടിക്കൃഷ്ണനെ വർഷങ്ങൾ നീണ്ട അന്വേഷണത്തിന് ശേഷം രണ്ട് വർഷം മുമ്പാണ് പൊലീസ് പിടികൂടിയത്.

Tags