വീട്ടിലെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജിജോ തില്ലങ്കേരി അറസ്റ്റിൽ
ഇരിട്ടി: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എടയന്നൂർ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി പീഢന കേസിൽ അറസ്റ്റിൽ. യുവതിയുടെ പീഡന പരാതിയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. മുഴക്കുന്ന് പൊലീസാണ് ജിജോയെ കസ്റ്റഡിയിലെടുത്തത്.
നവംബര്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ സാധനം വാങ്ങാൻ എത്തിയ പട്ടികജാതിക്കാരിയായ യുവതിയെ ജിജോ തില്ലങ്കേരി പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി.
സംഭവം പുറത്തറിഞ്ഞാല്‍ മക്കളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഭയം കൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നും യുവതി പറയുന്നു.
ഇതേ തുടർന്നാണ് ജിജോയെ പൊലിസ് അറസ്റ്റുചെയ്തത്. നേരത്തെ കാപ്പ കേസിൽ ആകാശ് തില്ലങ്കേരി ക്കൊപ്പം ജിജോ തില്ലങ്കേരിയെ അറസ്റ്റുചെയ്തിരുന്നുവെങ്കിലും ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. മട്ടന്നൂർ ബ്ളോക്കിലെ ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെ സ്ത്രിത്വത്തെ അവഹേളിക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ അപമാനിച്ച കേസിലെ പ്രതിയാണ് ജിജോ തില്ലങ്കേരി.