അവിഹിത ബന്ധം ചോദ്യം ചെയ്തു ; മലപ്പുറത്ത് ബീഹാര്‍ സ്വദേശിയുടെ മരണം കൊലപാതകം ; ഭാര്യ അറസ്റ്റില്‍

google news
murder

മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ ബീഹാര്‍ സ്വദേശിയുടെ മരണം കൊലപാതാകമെന്ന് തെളിഞ്ഞു. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാര്‍ വൈശാലി ജില്ലയിലെ രാംനാഥ് പസ്വാന്റെ മകന്‍ സന്‍ജിത് പസ്വാന്‍ (33) ആണ് കഴിഞ്ഞ മാസം കൊല്ലപ്പെട്ടത്. പസ്വാന്റെ ഭാര്യയും വൈശാലി ബക്കരി സുഭിയാന്‍ സ്വദേശിനിയായ പുനം ദേവി (30)യെയാണ് കൊലക്കുറ്റം ചുമത്തി വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. 
കഴിഞ്ഞ ജനുവരി 31ന് രാത്രിയില്‍ കോട്ടക്കല്‍ റോഡ് യാറം പടിയിലെ പി.കെ ക്വോര്‍ട്ടേഴ്‌സില്‍ ആണ് കൊലപാതകം നടന്നത്. വയറു വേദനയെ തുടര്‍ന്നാണ് ഭര്‍ത്താവിന്റെ മരണമെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. അന്വേഷണത്തിനൊടുവിലാണ് ഭാര്യ തന്നെയാണ് കഴുത്തില്‍ സാരി മുറുക്കി കൊല ചെയ്തതെന്ന് വ്യക്തമായത്. സന്‍ജിത് പസ്വാന്റെ മരണത്തെ തുടര്‍ന്ന്  വേങ്ങര പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 
പോസ്റ്റ്മാര്‍ട്ടത്തില്‍ പസ്വാന്റെ  മുഖത്തും നെറ്റിയിലും പരിക്കും കുരുക്കുമുറുകിയതിനാല്‍ കഴുത്തിലെ എല്ലിന് പൊട്ടലും സംഭവിച്ചത് വ്യക്തമായിരുന്നു. തുടര്‍ന്നാണ് പൂനം ദേവിയെ ചോദ്യം ചെയ്തത്. പൂനം ദേവി  ഭാര്യവും കുട്ടികളുമുള്ള ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇത് മനസിലാക്കിയാണ് തങ്ങളുടെ അഞ്ചു വയസുകാരനായ മകന്‍ സച്ചിന്‍ കുമാറുമായി സന്‍ജിത് പസ്വാന്‍ രണ്ടു മാസം മുമ്പ് വേങ്ങരയില്‍ എത്തിയത്. എന്നാല്‍ രഹസ്യ ഫോണ്‍ ഉപയോഗിച്ച് പൂനം ദേവി ഈ യുവാവുമായുള്ള ബന്ധം തുടര്‍ന്നു. 
ഭര്‍ത്താവ് ബന്ധം ചോദ്യം ചെയ്തതോടെയാണ് പൂനം ഭര്‍ത്താവായ സന്‍ജിത് പസ്വാനെ വകവരുത്താന്‍ തീരുമാനിക്കുന്നത്. ജനുവരി 31ന് രാത്രിയില്‍ ഉറങ്ങുകയായിരുന്ന സന്‍ജിതിന്റെ കൈ പ്രതി കൂട്ടിക്കെട്ടുകയും ഉടുത്ത സാരിയുടെ  കുരുക്കാക്കി മാറ്റി കട്ടിലില്‍ നിന്നും വലിച്ച് താഴെ ഇടുകയുമായിരുന്നു. ശേഷം  പ്രതി സാരി കഴുത്തില്‍ മുറുക്കി ഭര്‍ത്താവിന്റെ മരണം ഉറപ്പാക്കുകയായിരുന്നു. തുടര്‍ന്ന് കഴുത്തിലേയും കയ്യിലേയും കുരുക്ക് അഴിച്ചുമാറ്റി തൊട്ടടുത്ത് മുറിയിലുള്ളവരോട് അസുഖമാണെന്ന് അറിയിച്ചു. ഇവരാണ് ബോഡി ആശുപത്രിയില്‍ എത്തിച്ചത്.

Tags