
തൊടുപുഴ : കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങിയ ചപ്പാത്തിൽനിന്ന് ജീപ്പ് പുഴയിൽ വീണു. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടു. കരിമണ്ണൂർ പഞ്ചായത്ത് മൂന്നാം വാർഡിൽ തൊമ്മൻകുത്തിൽനിന്ന് മണ്ണൂക്കാട്ടേക്ക് പോകുന്ന റോഡിൽ കപ്പലാംചുവട്ടിലെ കൈവരിയില്ലാത്ത ചെറിയ ചപ്പാത്തിൽ നിന്നാണ് വീണത്. ബുധനാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം.
മണിയാറൻകുടി സ്വദേശി പുതിയകുന്നേൽ ബിജു (45), തടിയമ്പാട് ഭൂമിയാംകുളം ലിസി ഭവനിൽ നൗഷാദ് (36) എന്നിവരാണ് ജീപ്പിലുണ്ടായിരുന്നത്.വാഹനം പുഴയിലേക്ക് പതിച്ചതോടെ ഒരാള്‍ നീന്തി രക്ഷപ്പെട്ടു. ജീപ്പിനു മുകളില്‍ കയറി നിന്നയാളെ ഓടിയെത്തിയ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. പുഴയിലേക്ക് പതിച്ച ജീപ്പ് പിന്നീട് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി.
തടിയമ്പാടുനിന്ന് ആടുകളെയുമായി വന്ന വാഹനം തിരികെ പോകുന്നതിനിടെയാണ് നിയന്ത്രണം വിട്ട് പുഴയില്‍ പതിച്ചത്.പ്രദേശത്ത് കനത്ത മഴയായതിനാൽ പുഴയിൽ ജനനിരപ്പ് ഉയർന്ന് ചപ്പാത്തിൽ വെള്ളം കയറിയിരുന്നു.തൊടുപുഴയിൽനിന്ന് അഗ്നിരക്ഷാസേനയും കരിമണ്ണൂർ പൊലീസും സ്ഥലത്തെത്തി. വാഹനം ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ രാത്രി വൈകിയും തുടരുകയാണ്.