ചോദ്യക്കടലാസ് വിഷയത്തിൽ കർശനനടപടിക്ക് സർക്കാർ
തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷകളുടെ ചോദ്യക്കടലാസ് ചോർന്ന വിഷയത്തിൽ കർശനനടപടിക്കൊരുങ്ങി സർക്കാർ. ചോദ്യക്കടലാസ് ചോർന്നത് അധ്യാപകരുടെതന്നെ ഒത്താശയോടെയാണെന്ന നിഗമനത്തിലാണ് അധികൃതർ.
സർക്കാർശമ്പളംപറ്റി, സ്വകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകരുടെ വിവരങ്ങൾ ശേഖരിക്കാൻ എ.ഇ.ഒ., ഡി. ഇ.ഒ.മാർക്ക് നിർദേശംനൽകുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു.
‘‘ചില വിഷയങ്ങളിലെ ചോദ്യക്കടലാസാണ് കൂടുതൽ പുറത്തുപോവുന്നത്. ചില യുട്യൂബ് ചാനലുകളും സ്വകാര്യ ട്യൂഷൻ നടത്തുന്നവരും താത്‌കാലികലാഭത്തിന് ഇത്തരം കാര്യങ്ങൾ ചെയ്യുന്നു.
അവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരും. പരീക്ഷകൾ കൂടുതൽ കുറ്റമറ്റതാക്കുന്നത് ചർച്ചചെയ്യാൻ തിങ്കളാഴ്ച ഉന്നതതലയോഗം ചേരും’’ -മന്ത്രി അറിയിച്ചു.
ചോദ്യപ്പേപ്പർ ചോർച്ചയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് ഡി.ജി.പി.ക്കും സൈബർ സെല്ലിനും പരാതി നൽകിയിട്ടുണ്ട്. പത്താംക്ലാസിൽ ഇംഗ്ലീഷിന്റെയും പ്ലസ് വണ്ണിൽ ഗണിതത്തിന്റെയും ചോദ്യങ്ങളാണ് ചോർന്നത്. ചോദ്യക്കടലാസ് തയ്യാറാക്കുന്നതിലും അച്ചടിയിലുമൊക്കെ രഹസ്യസ്വഭാവമുണ്ടെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ വിശദീകരണം. എന്നിട്ടും ചോർന്നു.