ടി.പി കേസിലെ മറ്റു പ്രതികൾക്ക് നേരത്തെ പരോൾ ലഭിച്ചിട്ടുണ്ട്; കൊടി സുനിയുടെ പരോൾ വിവാദമാക്കരുതെന്ന് കുടുംബം
തലശേരി: കൊടി സുനിയുടെ പരോൾ വിവാദമാക്കേണ്ടതില്ലെന്ന് അമ്മ എൻ.കെ പുഷ്പയും സഹോദരി സുജിനയും പറഞ്ഞു. തലശേരി പ്രസ് ഫോറത്തിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. കഴിഞ്ഞ ആറുവർഷമായി സുനിക്ക് പരോൾ ലഭിച്ചിട്ടില്ല. പരോൾ ലഭിച്ചത് നിയമപരമായാണ്. ടി.പി കേസിലെ പല പ്രതികൾക്കും നേരത്തെ പരോൾ ലഭിച്ചിട്ടുണ്ടെന്നും സുനിയും പരോളിന് അർഹനാണെന്നും അമ്മയും സഹോദരിയും പറഞ്ഞു. കൊടി സുനിക്ക് പരോൾ നൽകിയതിനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജനും രംഗത്തുവന്നിരുന്നു.
ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനിക്ക് കഴിഞ്ഞ ദിവസമാണ് പരോള്‍ ലഭിച്ചത്. സുനിയുടെ അമ്മയുടെ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് 30 ദിവസം പരോള്‍ അനുവദിച്ചത് ആറു വര്‍ഷത്തിന് ശേഷമാണ് പരോള്‍ ലഭിച്ചത്. പരോള്‍ കിട്ടിയ സുനി കഴിഞ്ഞദിവസം മലപ്പുറത്തെ തവനൂര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയിരുന്നു.
നേരത്തെപരോള്‍ ലഭിച്ചപ്പോഴെല്ലാം ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനാല്‍ പരോള്‍ നല്‍കരുതെന്നായിരുന്നു പോലിസ് റിപോര്‍ട്ട്. എന്നാല്‍, ഇതിലെ മനുഷ്യാവകാശ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് അമ്മ അപേക്ഷ നല്‍കിയത്. ഇത് അംഗീകരിച്ചാണ് പരോള്‍ അനുവദിച്ചത്. സുനിക്ക് പരോള്‍ നല്‍കിയത് അസാധാരണ സംഭവമാണെന്ന് ടി പി ചന്ദ്രശേഖരന്റെ ഭാര്യയും വടകര എംഎല്‍എയുമായ കെ കെ രമ ആരോപിച്ചിരുന്നു.