ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാടിന്റെ കർദ്ദിനാൾ സ്ഥാനാരോഹണം ഇന്ന്


തിരുവനന്തപുരം : ആർച്ച് ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ കർദിനാൾ സ്ഥാനാരോഹണം ഇന്നു നടക്കും. ശനിയാഴ്ച രാത്രി ഇന്ത്യന്‍ സമയം ഒന്‍പതിന് സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മാര്‍ ജോര്‍ജ് കൂവക്കാടിനെ മറ്റ് ഇരുപത് പേര്‍ക്കൊപ്പം കര്‍ദിനാളായി ഉയര്‍ത്തും.
തുടര്‍ന്ന് ഇവര്‍ മാര്‍പാപ്പയെ വത്തിക്കാന്‍ കൊട്ടാരത്തില്‍ സന്ദര്‍ശിച്ച് ആശീര്‍വാദം വാങ്ങും. ഇതോടെ കർദ്ദിനാൾ പദവിയിലേക്ക് നേരിട്ട് ഉയർത്തപ്പെടുന്ന ആദ്യ ഇന്ത്യൻ വൈദികനെന്ന പെരുമയും അദ്ദേഹത്തിനു സ്വന്തമാകും.
ദൈവത്തിന്റെയും മുൻ തലമുറകൾ ചെയ്ത നൻമകളുടെയും അനുഗ്രഹമാണ് കർദിനാൾ പദവിയെന്ന് ആർച്ച് ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാട് പറഞ്ഞു. സഭയിലെ സ്ഥാനങ്ങൾ നൻമ ചെയ്യാനുള്ള അവസരമാണ്.
അടുത്ത വർഷം ഒട്ടേറെ പ്രധാന പരിപാടികളുള്ളതിനാൽ ഫ്രാൻസിസ് മാർപ്പാപ്പ ഇന്ത്യയിലേക്കെത്താൻ സാധ്യത കുറവാണ്. ഇന്ത്യയിലേക്ക് പെട്ടെന്ന് പോയി വരാൻ കഴിയില്ല. പന്ത്രണ്ട് ദിവസമെങ്കിലും എടുക്കും. അത്രയും ദിവസം അദ്ദേഹത്തിനു കിട്ടുമോ എന്നറിയില്ല. ഭാരത സന്ദർശനം ഏറെ നാളായുള്ള അദ്ദഹത്തിന്റെ ആഗ്രഹമാണെന്നും ആർച്ച് ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാട് പറഞ്ഞു.
