കൃസ്ത്യൻ മേഖലയിൽ ബി.ജെ.പി സ്വാധീനമുണ്ടാക്കാൻ നടത്തുന്ന ശ്രമം അപകടരം : എം.വി ജയരാജൻ


ബി.ജെ.പി ജില്ലയിൽ സ്വാധീനം വർധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
കണ്ണൂർ : പാർട്ടിയുടെയും വർഗ ബഹുജന സംഘടകളുടെയും സ്വാധീനം കൂടുതൽ വിപുലപ്പെടുത്തണമെന്ന് പൊതുചർച്ചയിൽ നിർദ്ദേശമുയർന്നുവെന്ന് എം.വി ജയരാജൻ. മലയോര, തീരദേശ മേഖലകളിൽ പാർട്ടിക്ക് മുന്നേറ്റമുണ്ടാക്കാനും നവ മാധ്യമ ഇടപെടൽ ശക്തമാക്കാൻ പ്രൊഫഷണലുകളെ കൊണ്ടുവരണമെന്നും നിർദ്ദേശമുയർന്നെന്നും എം.വി ജയരാജൻ പറഞ്ഞു. ജില്ലാ സമ്മേളന സ്വാഗത സംഘം ഓഫിസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം ജില്ലാ സമ്മേളനത്തിൻ്റെ രണ്ടാം ദിനത്തിൽ നടന്ന പൊതു ചർച്ചയിൽ 18 ഏരിയകളിൽ നിന്നും 18 വനിതകൾ ഉൾപ്പെടെ 54 പേർ പങ്കെടുത്തു. സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട് ചർച്ചയിൽ പങ്കെടുത്തവർ സ്വാഗതം ചെയ്തു. ഓരോ ഏരിയ തിരിച്ച് ജില്ലാ കമ്മറ്റി റിപ്പോർട്ടിൽ വിമർശന പരമായി ചൂണ്ടി കാണിച്ച കാര്യങ്ങൾ സ്വയം വിമർശന പരമായി അംഗീകരിച്ചു. പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയൻ പൊതുചർച്ചയ്ക്ക് മറുപടി നൽകി.
ബി.ജെ.പി ജില്ലയിൽ ശക്തിപ്പെടുന്നു എന്നത് വസ്തുതാ പരമായി ശരിയല്ല. ലോകസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്വാധീന മേഖലയിൽ ബി.ജെ.പിക്ക് വോട്ട് വർധിച്ചിട്ടുണ്ട്. അത് സ്ഥായിയായ സ്വാധീനമല്ല. ബി.ജെ.പി ജില്ലയിൽ സ്വാധീനം വർധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. കൃസ്ത്യൻ മേഖലയിൽ ബി.ജെ.പി സ്വാധീനമുണ്ടാക്കാൻ നടത്തുന്ന ശ്രമം അപകടകരമാണ്.

ലൗജിഹാദ് വിഷയത്തിൽ ഇല്ലാത്ത പൂച്ചയെ ഇരുട്ടിൽ തപ്പാൻ പ്രേരിപ്പിക്കുകയാണ് കാസ എന്ന സംഘടന. ഞങ്ങളോടുള്ള വിരോധം കൊണ്ട് സംഹാരമൂർത്തിയായ ശത്രുവിൻ്റെ അടുത്ത് പോകരുതെന്ന് മാത്രമേ പറയാനുള്ളുവെന്നും എം.വി ജയരാജൻ പറഞ്ഞു.