ശ്രീതു തല മുണ്ഡനം ചെയ്തത് ഞാൻ പറഞ്ഞിട്ടല്ല; കുഞ്ഞിനെ കൊന്നതിൽ പങ്കില്ല- ജോത്സ്യന്‍ ശംഖുമുഖം ദേവീദാസന്‍


തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ തനിക്ക് പങ്കില്ലെന്ന് ജോത്സ്യന്‍ ശംഖുമുഖം ദേവീദാസന്‍. ജ്യോതിഷവുമായി ബന്ധപ്പെട്ട് ശ്രീതുവിന് ഒരു മാര്‍ഗനിര്‍ദേശവും നല്‍കിയിട്ടില്ലെന്നും ശ്രീതു തല മുണ്ഡനം ചെയ്തത് തന്റെ നിര്‍ദേശ പ്രകാരം അല്ലെന്നും ശംഖുമുഖം ദേവീദാസന്‍ പറഞ്ഞു.
വാഹനവും വീടും വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 36 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടോയെന്ന് പോലീസ് ചോദിച്ചു. ഇക്കാര്യം ഞാന്‍ നിഷേധിച്ചു. തെളിവുകള്‍ ഉണ്ടെങ്കില്‍ നടപടിയെടുക്കാമെന്നും പറഞ്ഞു. ഫോണില്‍ ഭീഷണിപ്പെടുത്തി എന്നതാണ് എനിക്കെതിരെയുള്ള മറ്റൊരു ആരോപണം. തെളിവുകള്‍ പരിശോധിക്കാനായി ഫോണുകള്‍ പോലീസിന് നല്‍കിയിട്ടുണ്ട്. 36 ലക്ഷം ഞാന്‍ തട്ടിയെന്ന് അവര്‍ പരാതി കൊടുത്തതിന്റെ കാരണം എനിക്ക് അറിയില്ല. ബ്ലാക്ക് മെയില്‍ ആയിരുന്നോ ഉദ്ദേശമെന്ന സംശയം പോലീസിനോട് പറഞ്ഞിട്ടുണ്ട്.
ചോദ്യം ചെയ്യാന്‍ വരാമെന്ന് അറിയിച്ചിട്ടും പോലീസ് ബലമായി പിടിച്ചു കൊണ്ടു പോയി. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കള്ളനായി പോലീസ് തന്നെ ചിത്രീകരിച്ചു. ഹരികുമാര്‍ എന്റെയടുത്ത് ജോലി ചെയ്തിരുന്നപ്പോള്‍ അവന്റെ ശമ്പളം വാങ്ങാന്‍ അമ്മയും സഹോദരിയും മാസത്തിലൊരിക്കല്‍ വരുമായിരുന്നു. മൂന്ന് മാസം അയാള്‍ എന്റെയടുത്ത് ജോലി ചെയ്തു. പിന്നീട് അയാളെ ഞാന്‍ ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടു.

ചിലര്‍ ജ്യോതിഷത്തെ അടച്ചാക്ഷേപിക്കുകയാണ്. മാധ്യമങ്ങള്‍ എനിക്കെതിരെ വ്യക്തിഹത്യ നടത്തി. കുറ്റക്കാരനല്ല എന്നറിഞ്ഞിട്ടും മാധ്യമങ്ങള്‍ വേട്ട നടത്തുന്നു. ഇനിയും വ്യക്തിഹത്യ തുടര്‍ന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ദേവീദാസന്‍ പറഞ്ഞു. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബവുമായി തനിക്ക് അടുത്ത ബന്ധമൊന്നുമില്ലെന്ന് ദേവീദാസന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ജനുവരി 30 വ്യാഴാഴ്ചയാണ് കാണാതായ രണ്ട് വയസുകാരിയെ മരിച്ച നിലയില്‍ സമീപത്തെ കിണറ്റില്‍നിന്ന് കണ്ടെത്തിയത്