അക്രമത്തിലൂടെ ക്യാംപസുകളിൽ എസ്എഫ്ഐ എന്ത് രാഷ്ട്രീയമാണ് പറയുന്നതെന്ന് അലോഷ്യസ് സേവ്യർ
കണ്ണൂർ: തോട്ടട ഗവ. ഐ. ടി.ഐയിലെ എസ്.എഫ്.ഐ അക്രമത്തിൽ പ്രതിഷേധിച്ച് 16 ന് കെ.എസ്.യു തോട്ടട ഐ.ടി.ഐ റീജ്യനൽ ഓഫിസിലേക്ക് മാർച്ച് നടത്തുമെന്ന് കെ.എസ് യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. എസ്. എഫ്. ഐ ക്ക് സ്വാധീനമുള്ളയിടങ്ങളിൽ മറ്റു വിദ്യാർത്ഥി സംഘടനകളെ പ്രവർത്തിക്കാൻ വിടില്ലെന്ന നിലപാട് അംഗീകരിക്കില്ലെന്നും അലോഷ്യസ് വ്യക്തമാക്കി.
എകപക്ഷീയമായ അക്രമമാണ് എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയത്. കഴിഞ്ഞ 28 വർഷമായി കെ.എസ്.യുവിന് യൂനിറ്റില്ലാത്ത സ്ഥലമാണ് കണ്ണൂർ ഐ.ടി.ഐ. അവിടെ കെ.എസ്.യു യൂനിറ്റ് സ്ഥാപിച്ചതോടെയാണ് എസ്. എഫ് ഐക്ക് ഹാലിളകിയത്. സ്വാതന്ത്ര്യം ജനാധിപത്യം, സോഷ്യലിസമെന്ന് കൊടിയിൽ എഴുതി വെച്ച എസ്.എഫ്.ഐ അവർക്ക് സ്വാധീനമുള്ള സ്ഥലങ്ങളിൽ മറ്റുള്ളവരെ പ്രവർത്തിക്കാൻ വിടുന്നില്ല.
എന്തു രാഷ്ട്രീയമാണ് എസ്.എഫ്.ഐ ഇതിലൂടെ പറയുന്നതെന്ന് അവർ വ്യക്തമാക്കണം. ദിവസങ്ങൾക്ക് മുൻപ് കെഎസ്.യു യുനിറ്റ് സെക്രട്ടറിയെ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ മർദ്ദിച്ചു. ഈ കേസിൽ റിമാൻഡിൽ കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴാണ് കെ.എസ്.യു. സംസ്ഥാന നേതാക്കൾ ഉൾപ്പെടെ ഐ.ടി.ഐ ക്യാംപസിലെത്തിയപ്പോൾ മർദ്ദിച്ചത്.
ഇതൊരിക്കലും അനുവദിച്ചു കൊടുക്കാൻ കഴിയില്ല. ഇത്തരം നടപടികളെ ശക്തമായി നേരിടാനാണ് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. ക്യാംപസിൽ നടത്തുന്ന സമരങ്ങളിൽ എസ്.എഫ് ഐയില്ല. ശനിയാഴ്ച്ച അവധി ദിവസമല്ലെന്ന സർക്കാർ തീരുമാനം പിൻവലിക്കാൻ കെ.എസ്.യു മാസങ്ങളോളമാണ് സമരം നടത്തിയതെന്നും സർക്കാരിനെ കൊണ്ടു തീരുമാനം പിൻവലിപ്പിക്കാൻ സമരത്തിന് കഴിഞ്ഞുവെന്നും ആലോഷ്യസ് സേവ്യർ പറഞ്ഞു.