നൃത്തപരിപാടിയുമായി ബന്ധപ്പെട്ട കേസ്: ചോദ്യം ചെയ്യുമെന്ന സൂചനകൾക്കിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി
കൊച്ചി: നൃത്തപരിപാടിയുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യുമെന്ന സൂചനകൾക്കിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി. ഇന്നലെ രാത്രി 11.30 നാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് യാത്ര തിരിച്ചത്. കലൂരിലെ നൃത്ത പരിപാടിക്കിടെയുണ്ടായ അപകടത്തില്‍ ചോദ്യം ചെയ്യാന്‍ പോലീസ് നോട്ടീസ് നല്‍കുമെന്ന സൂചനകള്‍ക്കിടെയാണ് ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങിയത്.
പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ എന്ന രീതിയിലാണ് നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയെ മൃദംഗവിഷന്‍ സംഘാടകര്‍ ഉയര്‍ത്തിക്കാട്ടിയിരുന്നത്. പരിപാടിയുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ മൊഴിയെടുക്കാന്‍ ദിവ്യ ഉണ്ണിയെ വിളിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു. അതിനിടെയാണ് ദിവ്യ ഉണ്ണി കേരളം വിട്ടത്.
ദിവ്യ ഉണ്ണി പങ്കെടുക്കുന്ന പരിപാടി എന്ന നിലയ്ക്കാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗനാദമെന്ന പേരില്‍ അവതരിപ്പിച്ച ഭരതനാട്യ പരിപാടിയില്‍ പല രക്ഷിതാക്കളും മക്കളെ അയച്ചത്. കലൂര്‍ സ്റ്റേഡിയത്തില്‍വെച്ച് നടത്തിയ നൃത്തപരിപാടിയിലെ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് നാല് പേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
മൃദംഗവിഷന്‍ ഡയറക്ടര്‍ നിഗോഷ്, ഭാര്യ, സിഇഒ ഷമീര്‍, നടി ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂര്‍ണിമ എന്നിവര്‍ക്കെതിരേയാണ് കേസ്. വിശ്വാസവഞ്ചനയ്ക്കാണ് പാലാരിവട്ടം പോലീസ് കേസെടുത്തിരിക്കുന്നത്. കലൂര്‍ സ്വദേശി ബിജിയുടെ പരാതിയിലായിരുന്നു കേസെടുത്തത്. പരിപാടിക്കായുള്ള സാമ്പത്തിക ഇടപാട് നടത്തിയ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്.
ഈ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്. താല്‍ക്കാലിക സ്റ്റേജിന്റെ നിര്‍മ്മാണത്തില്‍ അടക്കം സംഘാടനത്തില്‍ ഗുരുതര പിഴവ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ സംഘാടകരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.
കഴിഞ്ഞ ദിവസം പരിപാടിസംബന്ധിച്ച് മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോള്‍ ദിവ്യ പ്രതികരിച്ചിരുന്നില്ല. വിവാഹശേഷം കുടുംബത്തോടൊപ്പം അമേരിക്കയില്‍ താമസമാക്കിയ നടി നവംബര്‍ മാസത്തിലാണ് കേരളത്തിലേക്ക് എത്തിയത്.