ഓൺലൈൻ പരീക്ഷാ സംവിധാനങ്ങൾ വ്യാപകമാക്കണം : മുഖ്യമന്ത്രി

google news
സർക്കാർ പദ്ധതികൾ സംസ്ഥാന ടൂറിസം മേഖലയെ കൂടുതൽ ഊർജ്ജസ്വലമാക്കുന്നു: മുഖ്യമന്ത്രി

സുരക്ഷിതമായ സംവിധാനങ്ങളോടെയുള്ള ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ രാജ്യത്തെമ്പാടും സ്ഥാപിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം കോവളത്ത് പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാൻമാരുടെ ദേശീയ കോൺഫറൻസിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സുരക്ഷിത സംവിധാനങ്ങളുടെ ലഭ്യതക്കുറവ് സംസ്ഥാനങ്ങളിൽ ഓൺലൈൻ പരീക്ഷകൾ വ്യാപകമാക്കുന്നതിനു തടസമുണ്ടാക്കുന്നുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതു പരിഹരിക്കുന്നതിനു രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മികച്ച സുരക്ഷാ സംവിധാനങ്ങളുള്ള ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ സജ്ജമാക്കുന്നകാര്യം ആലോചിക്കണം. യു.പി.എസ്.സിക്കും പൊതുമേഖലാ റിക്രൂട്ട്മെന്റ് ഏജൻസികൾക്കുമൊപ്പം സംസ്ഥാനങ്ങൾക്കും ഇവ പ്രയോജനപ്പെടും. റിക്രൂട്ട്മെന്റ് അടക്കമുള്ള എല്ലാ പ്രവർത്തനങ്ങളിലും പി.എസ്.സികൾ അതീവ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ റിക്രൂട്ട്മെന്റുകളിൽനിന്നു പി.എസ്.സിയെ ഒഴിവാക്കുന്ന രീതി രാജ്യത്തു ചിലിടേങ്ങളിൽ കണ്ടുവരുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. 

ലോക്ക്ഓഫ്, ലേഔട്ട്, കൂട്ടത്തോടെയുള്ള റിട്ടയർമെന്റ് തുടങ്ങിയവ സാധാരണമായിരിക്കുന്നു. കോവിഡിന്റെ ആദ്യ തരംഗമുണ്ടായപ്പോൾ രാജ്യത്ത് ഓരോ മണിക്കൂറിലും 1,17,000 ആളുകൾക്കു ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായെന്നാണു ഓക്സ്ഫാം പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2020 ഏപ്രിലിൽ രാജ്യത്തെ 84 ശതമാനം പേരുടെ വരുമാനം പൂർണമായോ ഭാഗീകമായോ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായെന്നാണു കണക്കുകൾ. 

ഇത്തരം ഘട്ടങ്ങളിൽ ദേശീയതലത്തിൽ പ്രത്യേക ഇടപെടൽ നടത്തുകയാണു ജനാധിപത്യ സർക്കാരുകൾ നടത്തേണ്ടത്. നിർഭാഗ്യവശാൽ പ്രതീക്ഷിച്ചരീതിയിൽ അതുണ്ടായില്ല. എന്നാൽ, ഈ സമയത്തു കേരളത്തിനു മികച്ച ഇടപെടൽ നടത്താനായതു ശ്രദ്ധേയമാണ്. 2016നും 2022നും ഇടയിൽ 1,18,000 പേർക്ക് പി.എസി.സി. മുഖേന നിയമന ശുപാർശ നൽകാൻ കഴിഞ്ഞു. കോവിഡ് കാലത്ത് 28,837 നിയമനങ്ങൾ അവശ്യസേവന മേഖലയിൽ മാത്രം നടത്താൻ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

ലാസ്റ്റ് ഗ്രേഡ് മുതൽ കെ.എ.എസ്. വരെ സംസ്ഥാന സർക്കാരിന്റെ 1700 ഓളം വിഭാഗങ്ങളിൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ മുഖേനയാണു നിയമനങ്ങൾ നടത്തുന്നത്. 5.5 കോടി യുവാക്കൾ പി.എസ്.സിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓരോ വർഷവും 80 ലക്ഷം ഉദ്യോഗാർഥികളെ പങ്കെടുപ്പിച്ചു വിവിധ പരീക്ഷകൾ നടത്തുന്നു. അപക്ഷ സ്വീകരിക്കുന്നതുമുതൽ നിയമന ശുപാർശ നൽകുന്നതുവരെയുള്ള എല്ലാ നടപടിക്രമങ്ങളും സുതാര്യമായ സാങ്കേതികവിദ്യയിലൂടെയാണു നിർവഹിക്കുന്നത്. 

പി.എസ്.സി. സ്വീകരിച്ചിരിക്കുന്ന റിസർവേഷൻ രീതിയിലൂടെ സംസ്ഥാനത്തെ എല്ലാ മേഖലകളിലുള്ളവർക്കും സർക്കാർ സർവീസിൽ പ്രാതിനിധ്യം ഉറപ്പാക്കാൻ കഴിയുന്നു. ഇപ്പോൾ 5.16 ലക്ഷം ജീവനക്കാരാണു സർക്കാരിന്റെ വിവിധ തലങ്ങളിൽ ജോലി ചെയ്യുന്നത്. ഇതിനു പുറമേ സംസ്ഥാനത്തെ വിവിധ സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി വലിയൊരു വിഭാഗം അധ്യാപക, അനധ്യാപക ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ നിയമനവും പി.എസ്.സിമുഖേനയാക്കണമെന്നു പൊതുസമൂഹത്തിൽനിന്ന് ആവശ്യമുയരുന്നുണ്ട്. പി.എസ്.സിയുടെ റിക്രൂട്ട്മെന്റ് നടപടിക്രമങ്ങളിലെ പൊതുജനങ്ങളുടെ വിശ്വാസമാണ് ഇതു കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവളം ഉദയസമുദ്ര ഹോട്ടലിൽ നടന്ന ചടങ്ങിൽ യു.പി.എസ്.സി. ചെയർമാൻ മനോജ് ജോഷി മുഖ്യ പ്രഭാഷണം നടത്തി. മുഖ്യമന്ത്രിക്ക് അദ്ദേഹം ഉപഹാരം സമ്മാനിച്ചു. ഗോവ പി.എസ്.സി. ചെയർമാനും കോൺഫറൻസിന്റെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജോസ് മാനുവൽ നൊറോണ, കേരള പി.എസ്.സി. ചെയർമാൻ എം.കെ. സക്കീർ, സെക്രട്ടറി സാജു ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

Tags