മധു വധക്കേസ്: അന്വേഷണ ഉദ്യോഗസ്ഥന്‍ ടികെ സുബ്രഹ്മണ്യനെ ഇന്ന് വിസ്തരിക്കും

google news
madhu

അട്ടപ്പാടി മധു വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ടികെ സുബ്രഹ്മണ്യനെ ഇന്ന് വിചാരണ കോടതിയില്‍ വിസ്തരിക്കും. കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത് അഗളി ഡിവൈഎസ്പിയായിരുന്ന ടികെ സുബ്രഹ്മണ്യനായിരുന്നു. സബ് കലക്ടറായിരുന്ന ജെറോമിക് ജോര്‍ജിന്റെ വിസ്താരം ഈ മാസം 24 നു ശേഷം തീരുമാനിക്കും. മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട് തയാറാക്കിയത് ഒറ്റപ്പാലം മുന്‍ സബ് കലക്ടര്‍ ജെറോമിക് ജോര്‍ജാണ്. ഇദ്ദേഹത്തെ വിസ്തരിക്കുന്നതിന് എതിരെ പ്രതിഭാഗം ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് പൂര്‍ത്തിയായി. എങ്കിലും വിധി പറയുന്നത് ഈ മാസം 24 ലേക്ക് മാറ്റിയിരുന്നു. ഹൈക്കോടതി വിധിക്കു ശേഷമേ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകൂ. 

മധുവിന്റേത് കസ്റ്റഡി മരണമാണോ എന്ന് കണ്ടെത്താനാണ് ഒറ്റപ്പാലം സബ് കലക്ടറായിരുന്ന ജെറോമിക് ജോര്‍ജിന്റെ നേതൃത്വത്തില്‍ 2018ല്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടത്തിയത്. മധുവിനെ മുക്കാലിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പൊലീസ് ഉദ്യോഗ്യസ്ഥരുടെയും മറ്റ് സാക്ഷികളുടെയും മൊഴിയെടുത്തു. മധുവിനു നേരെ ആള്‍ക്കൂട്ടം മനുഷ്യത്വ രഹിതമായ ആക്രമണമാണ് നടത്തിയതെന്നാണ് അന്വേഷണത്തില്‍ നിന്ന് വ്യക്തമായത്. മധു മരിക്കാന്‍ മറ്റ് കാരണങ്ങള്‍ ഇല്ലെന്നും നാലു പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags