കല്ലറയിൽ ചെരുപ്പിട്ട് കയറിയ സംഭവത്തിൽ കോൺഗ്രസുകാർ മാപ്പുപറയണമെന്ന് എം സ്വരാജ്
തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനിടെ കോൺഗ്രസുകാർ ശവക്കല്ലറയിൽ ചെരുപ്പിട്ട് കയറിയ സംഭവത്തിൽ മാപ്പുപറയണമെന്ന് സിപിഐഎം നേതാവ് എം സ്വരാജ്.
തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണം ആരംഭിച്ചത് ശവക്കല്ലറയിൽ പോയി പ്രാർത്ഥിച്ചിട്ടാണ്. കൂടെയെത്തിയ കോൺഗ്രസുകാർ മറ്റ് ശവക്കല്ലറകൾക്ക് മുകളിൽ ചെരുപ്പിട്ട് കയറി നിന്നിട്ടുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അത് ആരുടെയൊക്കെയോ പ്രിയപ്പെട്ടവർ അന്തിയുറങ്ങുന്ന സ്ഥലമാണ്. ഈ സംഭവത്തിൽ അവർ മാപ്പുപറയണം. ക്യാമറയിൽ മുഖംവരാൻവേണ്ടി തിക്കിത്തിരക്കുമ്പോഴാണ് ഇത്തരത്തിലൊരു സംഭവമുണ്ടായതെന്നും കോൺഗ്രസ് പ്രവർത്തകർ അറിഞ്ഞുകൊണ്ട് ചെയ്തതാണെന്ന അഭിപ്രായം സിപിഐഎമ്മിനില്ലെന്നും സ്വരാജ് വ്യക്തമാക്കി.
അതുകൊണ്ടാണ് അത് ഒരു വിഷയമാക്കി ഉയർത്താൻ ഇടതുപക്ഷം തയ്യാറാവാത്തത്. തെരഞ്ഞെടുപ്പിൽ വിശ്വാസി സമൂഹത്തെയും സഭയെയും കോൺഗ്രസ് ആക്രമിക്കുന്നത് പരാജയ ഭീതിമൂലമാണെന്നും എം സ്വരാജ് കൂട്ടിച്ചേർത്തു.