എം ജി സുരേഷ് കുമാറിന് പിഴചുമത്തിയത് വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ : ന്യായീകരിച്ച് വൈദ്യുതി മന്ത്രി
തിരുവനന്തപുരം :കെ എസ് ഇ ബി ചെയർമാന്റെ നടപടിയിൽ വിശദീകരണവുമായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. എം ജി സുരേഷ് കുമാറിന് പിഴചുമത്തിയത് വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. കെ എസ് ഇ ബിയിലെ ഇപ്പോഴത്തെ വിവാദങ്ങളുമായി പിഴ ചുമത്തലിന് ബന്ധമില്ലെന്ന് വൈദ്യുതി മന്ത്രി വ്യക്തമാക്കി. കെ എസ്ഇ ബി ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷന്‍ എം ജി സുരേഷ് കുമാറിനാണ് കെ എസ് ഇ ബി 6,72,560 രൂപ പിഴയിട്ടിരിക്കുന്നത്. അനധികൃതമായി കെ എസ് ഇ ബിയുടെ വാഹനം ഉപയോഗിച്ചതിനാണ് നടപടി. കെ എസ് ഇ ബി ചെയര്‍മാന്‍ ബി അശോകാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
മുന്‍ വൈദ്യുതി മന്ത്രി എം എം മണിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സമയത്ത് സുരേഷ് കുമാര്‍ കെ എസ് ഇ ബിയുടെ വാഹനം അനധികൃതമായി ഉപയോഗിച്ചെന്നാണ് ആരോപണം.അതേ സമയം പിഴ സംബന്ധിച്ച് തനിക്ക് ഇതുവരെ ഒരു നോട്ടിസും ലഭിച്ചിട്ടില്ലെന്ന് എം ജി സുരേഷ് കുമാര്‍ പ്രതികരിച്ചു. വൈദ്യുതി മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫായിരുന്ന സമയത്ത് വൈദ്യുതി മന്ത്രിയുടെ നിര്‍ദേശങ്ങളോടെ മാത്രമേ താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ വ്യക്തിഹത്യ നടത്തുകയാണ് ചെയര്‍മാന്റെ ലക്ഷ്യമെന്നും സുരേഷ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കെ കെ സുരേന്ദ്രന്‍ എന്നയാളുടെ പരാതിയില്‍ ബോര്‍ഡ് ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും ഇതിനെ തുടര്‍ന്നാണ് പിഴ വിധിച്ചിരിക്കുന്നതെന്നുമാണ് ചെയര്‍മാന്റെ വിശദീകരണം.